Friday, January 27, 2012

ചോദ്യോത്തരം




മാറാല മറയിട്ട അടുക്കള പാത്രത്തില്‍ 

ഹിമാമായ് തിളങ്ങുന്ന അമ്മതന്‍ ചുടുകണ്ണീര്‍ 

മക്കള്‍ തന്‍ വേദനക്കാശ്വസമായമ്മ 

തുണിയഴിച്ചാടുന്നു ജീവിത വേഷങ്ങള്‍ .


വന്നു ചേര്‍ന്നവര്‍ , പോയി  മറഞ്ഞവര്‍ 

രാത്രിക്ക് കാവലായ് കൂട്ടുകിടന്നവര്‍ 

പകരുന്ന ഉമിനീരിനറപ്പുളവാക്കുന്നോര്‍ 

ഇണ ചേര്‍ന്ന ജീവനും, ഉരഗ വര്‍ഗങ്ങളും .


ഇനിയെത്ര ബാക്കിയീ ജീവിത തോണിയില്‍ 

തുണിയില്ലാതലയുന്ന മാര്‍ഗ്ഗങ്ങളില്‍ വെറും -

ചിറകെട്ടി ഉറയുന്ന ജീവിത ഭാരവും ,

തിരിയിട്ടു തെളിയിച്ച നിലവിളക്കിന്‍ച്ചോട്ടില്‍

ഉരുകി വീഴുന്നതോ ചലിക്കാത്ത ബീജങ്ങള്‍ 


കൊതി വലിക്കുന്നു കാമമരച്ചോട്ടില്‍

അസ്ഥികള്‍ പൂത്തു കരിഞ്ഞുണങ്ങുമ്പോളും

എന്നോ ചതഞ്ഞ വികാരങ്ങള്‍ക്കുള്ളിലെ

എച്ചിലു നുണയുവാന്‍ ഇനിയെത്ര ശുനകന്‍മാര്‍ 


ആരെ പഴിക്കണം ഇനി നമ്മള്‍ 

ആര്‍ക്കുനേരെറിയണം വിഷക്കല്ലുകള്‍ 

അറിയുന്ന നേരിനെ കണ്ണടച്ചിരുട്ടാക്കി 

അടിവസ്ത്ര മുരിയുന്ന സ്ത്രീത്വമോ 

പിന്നെ, കാമ ജ്വരം മൂത്തു
 
കണ്ണിലിരുട്ടാക്കി ഭോഗിച്ചു തളരുന്ന പുരുഷ്വത്വമോ 


മൂല്യച്ച്യുതികള്‍ വളക്കൂറു തീര്‍ത്തു 

കരിഞ്ഞുണങ്ങുന്ന  മനുഷത്വവും കണ്ടു 

മഞ്ഞച്ചോരീ കണ്ണുകളില്‍ വെറും 

കൃമിയായ് നുരക്കുന്നു മനുഷ്യ വര്‍ഗ്ഗം 

Sunday, January 22, 2012

മകന്



പ്രതീക്ഷയില്ലിനീ മനസ്സുകളില്‍ വെറും 
വിരിയാത്ത മരണത്തിന്‍ വസന്തങ്ങളല്ലാതെ,
ഏകനായ് വന്നു ,പാതിയിലലിഞ്ഞ നിന്‍ അമ്മയോന്നിച്ചു -
ജീവിച്ചൊരീ നിമിഷങ്ങളത്രയും 
അര്‍ത്ഥ ശ്യൂന്യങ്ങളായ് കൊഴിഞ്ഞു വീഴുന്നുവോ ?

ഉറങ്ങുന്നു ഞാനിന്നു അനാഥനായ് തലങ്ങളില്‍ 
അലയുന്നു ശോകമുയരുന്ന വഴികളില്‍ -
നിന്‍ വിളിക്കായ് കാതോര്‍ത്തു നിന്നോരീ 
ദിവസങ്ങളെന്നോ മറഞ്ഞു ....

ഇന്നീ മനസ്സിന്റെ  പിടിയഴിയുന്നു
ശ്യൂന്യമായ് തെളിയുന്ന കൈകളും ബാക്കി ,
നഗ്നമാം നിന്‍ മനസ്സില്‍ വിരിയിച്ചൊരു -
സ്നേഹപുഷ്പ്പത്തിലെ കരിയതെപോയരിതളരുത്തു നീ -
ദക്ഷിണയായെങ്കിലും  കാല്‍ക്കല്‍ വെക്കൂ 

ഒരു നിമിഷമെങ്കിലും ഓര്‍ക്കുക നീ 
നിന്‍ ബാല്യത്തിലേക്കൊന്നു  പോകൂ 
കൈപിടിച്ചോടുമോ എനിക്ക് മാത്രമീ -
വാത്സല്യമൊഴുകുന്ന സ്നേഹതീരങ്ങളില്‍ 

കാണാറുണ്ട് ഞാന്‍ സ്വപ്നത്തിലെങ്കിലും 
കാണാതെ പോയ നിന്‍ മക്കള്‍ തന്‍ ശ്രീരൂപം
ലാളിച്ചെടുക്കുവാന്‍ വെമ്പുമീ കൈകളില്‍ 
മുറിവായ്‌ വിതുമ്പുന്ന ചങ്ങല കൂട്ടങ്ങള്‍ 

അറിയുമോ അവരെന്നെ ,
മുത്തശ്ശനെന്നീ വിളിപ്പേരെങ്കിലും 
ഓതുമോ നീ അവരോടെങ്കിലും 
അറിയാതെ പോകുമീ സ്നേഹപ്പൂതണല്‍ 
ചിന്തയിലെങ്കിലും ഉയരട്ടെ വാക്കുകള്‍ 
അവശേഷിക്കുമോ മുത്തശ്ശനെന്ന പേര്‍ 

വരിക നീ അവസാനമായോരുവട്ടം കൂടിയീ-
അഴുകുന്ന ബന്ധത്തിനളവെടുത്തീടുവാന്‍.
തിരക്കിന്റെ  ശബ്ദം മുഴങ്ങുന്നതിന്‍ മുമ്പ് നീ 
പകരുമോ സ്നേഹത്തിന്‍ ഒരു തുള്ളി കണ്ണുനീര്‍ .

നേരുന്നു നന്മകള്‍ 
ഇനിയില്ല ,ഞാനില്ല ഓര്‍മ്മകള്‍ മാത്രം 
ഒഴുകുനീ നിന്‍ തിരക്കിന്റെ വഴികളില്‍ .
ഒരുനാളു തെളിയും നിനക്കായ്‌ മാത്രമീ -
നരവീണു  തുടങ്ങുന്ന കാലത്തിന്‍ മുദ്രകള്‍ .
ഓര്‍ക്കുക അന്നുമാത്രമെന്നെ നീ 
അനുഭവിച്ചറിയുനീ ഒരു അച്ഛന്റെ  വേദന ....

Tuesday, January 17, 2012

യുദ്ധം



സാമ്രാജ്യത്തിന്റെ കല്‍ തുറങ്കുകളില്‍
ചാട്ടവാറേറ്റു പുളയുന്ന സ്മൃതി വരമ്പുകള്‍ .
പഴകി തെറിച്ച വാക്കുകള്‍ .
വിഭൂതികളുടെ മാംസളതയില്‍ വിരിവെച്ചു -
തേടിയലഞ്ഞ ചോദ്യങ്ങള്‍ക്കുമുന്നില്‍ 
വിറയാര്‍ന്ന്, അവശനായ് ഞാനും .

ഈ യുദ്ധഭൂമിയില്‍ ഗര്‍ജ്ജിക്കുന്ന -
പടവാളുകളുടെ ദീന രോദനങ്ങലില്ല ,
കാതടപ്പിക്കുന്ന ഭീതിയുടെ കരിമ്പട്ടുടുത്തു 
കുതിച്ചു പായുന്ന അശ്വരഥങ്ങളില്ല.

കൂരിരുളായ കര്‍മ്മഭൂമിയില്‍ 
ലക്ഷ്യമില്ലാതെ പോയ വികാരങ്ങളുടെ 
കുരുന്നു കതിര്‍ കൊയ്തു ,തേടിയലഞ്ഞ -
വഴികളിലെ തീച്ചൂളകളില്‍ ചുട്ടെടുക്കണം .

എത്തിപിടിച്ച കൊടുമുടികളുടെ 
ഉന്നതങ്ങളില്‍ നിന്ന് കൈവിട്ടു 
എന്നിലെ അഗാതതയിലേക്ക് 
ആഴത്തില്‍ പതിക്കണം ...

വിജയഭേരി മുഴക്കി തിരിഞ്ഞു നടക്കുംമുമ്പ് 
വികാരങ്ങളുടെ രതിമൂര്‍ച്ചകളില്‍
പകര്‍ന്നെഴുതിയ കവിതകളും , സ്വപ്നങ്ങളും -
നേര്‍വരയിലെ മണ്‍കുടങ്ങളില്‍ വരിഞ്ഞു കെട്ടി 
ചക്രവാളത്തിന്‍ നീലിമകളിലേക്ക്  ഒഴുക്കി വിടണം .

ഇന്ദ്രിയങ്ങളുടെ തലപ്പവിനു മുകളില്‍ 
പാടിതഴമ്പിച്ച കുയില്‍ നാദത്തിന്റെ ഈരടികള്‍ 
രണഭൂമികളില്‍ മണ്ണിട്ട്‌ മൂടി 
തിരിഞ്ഞു നടക്കണം .

അക്രമിക്കാതിരിക്കാന്‍ കോട്ട തീര്‍ത്തു 
ചുറ്റി  വളയുന്ന  കാലാള്‍പ്പടകളെ 
വെട്ടി വീഴ്ത്താന്‍ കടിഞ്ഞാന്‍ പണിയണം 

മനസ്സിന്റെ  മാന്ത്രിക കുതിരക്കുമേല്‍ 
അടിമയുടെ ചായം പൂശി 
വഴിത്താരകളിളെല്ലാം വെളിച്ചം വിതറി 
തൂവെള്ള കൊടികളുമായ്
കുതിച്ചു പായട്ടെ ഞാന്‍ 
ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് 

Saturday, January 14, 2012

യാചകന്‍



നഗ്ന പാദന്‍
കണ്ണുകളില്‍ ജരാനരകള്‍ 
വിശപ്പിന്റെ  രോദനങ്ങളലരുന്ന 
വയറിനു കുറുകേ
കെട്ടിയമര്‍ത്തിയ പാതി വസ്ത്രം .
ഊന്നു വടിയില്‍ ഭാരം പടര്‍ത്തി 
വിധിയുടെ തീകനലിലൂടെ അവനും ..

അവന്‍ മനുഷ്യന്‍ 
അവന്റെ മുന്നില്‍ ഇന്നലകളുടെ ചുവര്‍ചിത്രങ്ങളോ ,
നാളയുടെ ദുര്‍നിമിത്തങ്ങളോയില്ല .
തുരുമ്പടുത്ത  ഭിക്ഷ പാത്രത്തിലേക്ക്  
വന്നു വീഴുന്ന വറ്റുകളുടെ ആകെ തുകയായ്
അവനും ജീവിതം മെനയണം.

അവന്‍ മനുഷ്യന്‍ 
വെച്ച് നീട്ടിയ ഓട്ടപാത്രത്തിലേക്ക് 
നീയെറിഞ്ഞ ചില്ലറ തുട്ടുകള്‍ക്ക് 
ആരായുസ്സിന്റെ ,ഗതികേടിന്റെ -
ഇനിയും പിറകാത്ത സ്വപ്നങ്ങളുടെ 
അടങ്ങാത്ത തീക്ഷ്ണതയുണ്ട് .

അവന്‍ മനുഷ്യന്‍ 
നിസ്സഹായതയുടെ കൈവെള്ളയിലേക്ക് 
നീ കാര്‍ക്കിച്ചു തുപ്പുമ്പോള്‍ 
കണ്ണീരില്‍ കഴുകി കളയാന്‍ അവനെന്നേ ശീലിച്ചിരിക്കുന്നു .
രാവിന്റെ തണുത്ത തിരശീലക്കു പിന്നില്‍ 
പൊട്ടിയൊലിക്കുന്ന മുറിവുകളുമായ് തീകായുമ്പോള്‍ 
വിടര്‍ന്നു വന്നത് കയ്പ്പുനീരിന്റെ വസന്തകാലം
 
അവന്‍ മനുഷ്യന്‍ 
വില്‍ക്കാനുണ്ട് അവയവങ്ങള്‍ 
വേദനിപ്പിക്കാതെ കീറിമുറിക്കുക 
ഇനി കണ്ണീരില്ല 
പാതിയായ ആയുസ്സിന്റെ  പേറ്റുനോവില്ലാതെ 
അടിമയക്കപെട്ടവന്റെ  ആത്മരോഷം  
കാലത്തിനു നേരെ അവന്‍ തൊടുത്തു വിടും .
ആയുസ്സ് തീര്‍ന്നു ചീഞ്ഞുനാറുമ്പോള്‍
പുഞ്ചിരിക്കണം അവസാനമായി ...

ഇനി ശാപ വക്കുകളെറിയാന്‍ അവനില്ല 
അവന്റെ  പരമ്പരയുമില്ല  
നീ മാത്രം, നിന്നിലൂടെ അവന്‍ പുനര്‍ജ്ജനിക്കും ,
അവന്റെ  പാതയിലേക്ക് നിന്നെ നയിക്കാന്‍ 
നിന്റെ  മക്കള്‍ കൊതിക്കുവെങ്കില്‍ 
അതവന്റെ  മധുര പ്രതികാരം .
മറിച്ചാണങ്കില്‍ നിന്റെ ജീവിതം അവന്റെ 
വെറും ഔദാര്യവും ...
ജയപരാജയങ്ങളിലാത്ത അവന്റെ 
ജീവിതമോര്‍ത്തു  പുഞ്ചിരിക്കുക   ഒരിക്കല്‍ കൂടി ....


Thursday, January 5, 2012

സഞ്ചാരം



സഞ്ചരിക്കണം ഒരിക്കല്‍ കൂടി ..
പിരിയാന്‍ വെമ്പിയ നിമിഷങ്ങളുടെ നഗ്നതയില്‍ 
ഒരു കഠാര താഴ്ത്തി -
ഒലിച്ചിറങ്ങുന്ന കുരുതി പൂക്കള്‍ക്ക് 
അന്ധക്കാരത്തിന്‍ നിറം പകര്‍ന്നു തിരിഞ്ഞു നടക്കണം .

പുഞ്ചിരിയാര്‍ന്ന ബാല്യം പുനര്‍ജ്ജനിക്കുമെങ്കില്‍
സ്നേഹം തുളുമ്പുന്ന മാതാവിന്റെ  മാറിടങ്ങളില്‍ നിന്നും -
ഒരിക്കല്‍ കൂടി സ്നേഹത്തിന്‍ പാലു നുണയണം.
തല നിവര്‍ത്തിയ പച്ചില കൂട്ടങ്ങളെ ചുബിച്ച്
കുടചൂടുന്ന  കാര്‍മേഘങ്ങളുടെ അകമ്പടിയുമായ്‌
വയല്‍ വരമ്പിലൂടെ പിച്ച വെച്ച് നടക്കണം .

യവ്വനത്തിന്‍ ഗുഹാ മുഖത്ത്
നിറം മങ്ങിയ തൂവലുമായ് പറന്നുയര്‍ന്നപ്പോള്‍ 
ചിതറി വീണ മനസ്സും ,ശരീരത്തിനുമപ്പുറം  ,
വാരി കൂട്ടിയ ഓര്‍മ്മകളുടെ ശേഷിപ്പുകള്‍ 
എനിക്കായ് തിരിച്ചു തന്ന കാലത്തിന്‍  
വിശാല്തയിലിരുന്നു എനിക്ക് കവിത കുറിക്കണം 

പ്രവാസത്തിന്റെ  വിഴിപ്പു ഭാന്ധങ്ങള്‍ 
കുളപ്പുരകളില്‍ മണ്ണിട്ട്‌ മൂടി ..
മാടി വിളിക്കുന്ന ശീതള മേനിയിലൂടെ 
എനിക്ക് നീന്തി തുടിക്കണം 

ഫണമുയര്‍ത്തി ആടിതളര്‍ന്ന ലഹരികള്‍ 
സിരകളില്‍ ഊറി കിടക്കുന്നുണ്ട് 
ഒരു ചെറു കാറ്റില്‍ ഇളകി മറയാന്‍ തുടങ്ങുമ്പോള്‍ 
അവയെ കല്‍ തുറങ്കുകളിലടച്ചു  യാത്ര തുടരണം 

ഡയറിക്കുറിപ്പുകളില്‍ കരിമഷി പുരണ്ട അക്ഷരക്കൂട്ടങ്ങള്‍ക്ക് 
ജീവിതത്തിലെ ഇരുളടഞ്ഞ സ്വപ്നങ്ങളുമായ്‌ പ്രണയമായിരുന്നു .
എഴുതി തീര്‍ക്കാന്‍ ഇനിയെത്ര താളുകള്‍ ..
അതോ അതിന്‍ മുമ്പ് ....
മഷി വറ്റാരായ തൂലികയുടെ അവസാന ശ്വാസവും നിലക്കുമെങ്കില്‍ 
ഇതാവട്ടെ അവസാന ഡയറിക്കുറിപ്പ്‌ 
വീണ്ടും സഞ്ചരിക്കണം ......
ഓര്‍മ്മകളുടെ ഇടവഴികളിലൂടെ ഒരിക്കല്‍ കൂടി ......


Sunday, January 1, 2012

മുറവിളികള്‍



പരമ്പരകളിലെ തായ് വേരുകള്‍ക്കിടയില്‍ 
കണ്ണീരിന്റെ  രുചിഭേദങ്ങള്‍ 
യാന്ത്രികമായ്‌ ഊറ്റിയെടുക്കുമ്പോള്‍
ഒരു വിളിപ്പാടകലെ 
എനിക്കായ് ഒരു ഗാനമുയരുന്നുണ്ട് 

നാളയുടെ വളക്കൂറുകള്‍ക്കായി 
മണ്ണില്‍ അലിയിപ്പിച്ച അരുണ രക്തം 
ചുടുകാട്ടിലൂടെ  ഒഴുകി അകലുമ്പോള്‍ 
കെട്ടണയാത്ത തീ ജ്വാലകള്‍ നെഞ്ചിലേറ്റി 
കാലം കാര്‍ന്നു തിന്ന പച്ചമാംസം -
ബാക്കിയാക്കിയ അസ്ഥികൂടങ്ങള്‍ 
പുനര്‍ജ്ജനിക്കായ്‌ കൊതിക്കുന്നുവെങ്കില്‍ 
അവിടെ ഒരു നാദമുണരും
എനിക്കായ് എഴുതിയ , അവ്യക്തമായ 
ഒരു ശോക ഗാനം ..

മൂകതയുടെ നിലവുപെയ്ത ത്രിസന്ധ്യകളില്‍ 
ബന്ധങ്ങളുടെ അദ്രിശ്യ മതിലുകളില്‍ 
കഴുകന്‍ നഖങ്ങളാല്‍ പോറി വരക്കുമ്പോള്‍ 
അടര്‍ന്നു വീണ സംസ്കാരത്തിന്‍ മാറ്റൊലികള്‍ 
എനിക്കായ് പാടി തുടങ്ങും ...

അഹന്തതയുടെ കളിതോഴനായ് 
നിറക്കൂട്ടുകളില്‍ വിരിയിച്ച പ്രതീക്ഷകള്‍ക്ക് പിന്നില്‍ 
നിഴലുമായ് ഞാന്‍ അണിനിരക്കുമ്പോള്‍
നെച്ചു പിളര്‍ത്തി , പടര്‍ന്നു കയറിയ 
വിഷവള്ളികളില്‍ തളിര്‍ത്ത ശവംനാറി പൂവുകള്‍ 
മനസ്സിന്റെ താഴ്വരകളില്‍ തല്ലികൊഴിച്ച്
പെയ്തിറങ്ങുന്ന ഹിമകണങ്ങളില്‍  
കവിത വിരിയിക്കുമ്പോള്‍ 
അതെന്റെ അവസാന കവിതയായിരിക്കും 

മരണത്തിന്‍ ദൂതുമായെത്തിയ ആത്മാക്കള്‍ 
എനിക്കായ് വീണമീട്ടുമ്പോള്‍
ദേഹം ചുമക്കുന്ന പല്ലക്കുമായ് 
കുഴിമാടങ്ങളിലേക്ക് ചുവടുവേക്കുമ്പോള്‍ 
ഞാന്‍ കേള്‍ക്കും , വ്യക്തമായ 
ശ്രുതിചേര്‍ക്കാത്ത  ഒരു  പ്രണയകാവ്യം 

ഈ ഭൂമിയെ പുളകം കൊള്ളിച്ചു 
ഞാനും അസ്ഥിയായ് പൂത്തുതുടങ്ങും 
വ്യക്തമാക്കിയ വരികള്‍ പകര്‍ത്തിയെഴുതാനാവാതെ 
ഞാനും ഒരു നാദമുതിര്‍ക്കും 
എനിക്കായ് പ്രണയകാവ്യം രചിച്ച 
ആത്മാക്കള്‍ക്ക് വേണ്ടി മാത്രം 
പാടിതുടങ്ങട്ടെ ഞാനും ....