Friday, October 12, 2012

നിഴലുകള്‍ ..



നിശബ്‌ദതയുടെ രുചി പടര്‍ന്ന പ്രയാണങ്ങളില്‍ 
നിശ്വാസത്തിന്റെ വറ്റാത്ത നീരുറവയുമായി
ജീവിത കാഴ്ചകള്‍ ചായം പുരട്ടിയ ചുമര്‍ചിത്രങ്ങളില്‍ 
എന്നെ കുറിക്കാന്‍ വെമ്പിയ നാളുകള്‍ ,
ഒടുവില്‍ പിന്നിലേക്ക്‌ വഴിമാറപ്പെട്ട  യാമങ്ങള്‍ .

നിന്‍ മേനിയില്‍ ചവിട്ടി മുന്നേറാന്‍ ശ്രമിച്ചു 
നനുത്ത വിജയത്തിന്റെ കൊടിക്കൂറകളുമായി 
നിന്റെ  മുന്നില്‍ തോല്‍വിയുടെ വസ്ത്രമുരിയുമ്പോള്‍ 
നഗ്നതയില്‍ പൂത്ത സ്വപ്നങ്ങള്‍ക്ക് 
നിറം പടരാന്‍ തുടങ്ങുകയാണ് ....

ശൈശവത്തിന്റെ  നിറഭേദങ്ങള്‍  കൊഴിഞ്ഞു -
ജീവിതത്തിന്റെ  കണ്ണീരു കുതിര്‍ന്ന കുപ്പിവളകള്‍ക്കു -
മുകളില്‍ പതിഞ്ഞ പ്രാരാബ്ദത്തിന്‍ കാല്‍പ്പാടുകളില്‍ 
വാര്‍ന്നൊലിക്കുന്ന മധുര മോഹങ്ങള്‍ക്കായ്‌
മണിയറയൊരുക്കുന്ന തിരക്കിലോ ഞാന്‍ 
നിന്നെ അറിയാതെ പോയത് ...

ബാധ്യതയായ് തോന്നുന്ന സ്നേഹത്തിന്റെ  ചവര്‍പ്പും 
ഉമിത്തീയായ് കാര്‍ക്കിച്ചു തുപ്പുന്ന ബന്ധങ്ങളും 
പട്ടിണി ഭ്രാന്തനായ് തെരുവിലലഞ്ഞ നാളുകള്‍ക്കുള്ള -
സമ്മാനമായി കൂടുവിട്ടു പറന്ന സ്വന്തം സൌഹൃദങ്ങള്‍ക്കുമൊടുവില്‍ 
മൃതശരീരത്തിന് കൊള്ളി വെയ്ക്കാന്‍ പാഞ്ഞടുക്കുന്ന -
ഇരുകാലി തെരുവ് നായ്ക്കളും മനസ്സിന്റെ  ഉള്ളറകളില്‍ -
തുടികൊട്ടിയുണര്‍ത്തുമ്പോള്‍ ,അറിഞ്ഞിരുന്നോ ഞാന്‍ 
നീയെന്റെ  പാദങ്ങളെ തഴുകിയുണര്‍ത്തിയത് .

നുരഞ്ഞു പൊങ്ങുന്ന മനുഷ്യ ജന്മങ്ങള്‍ -
തളിരുടുന്ന ഈ സുന്ദര താഴ്വാരത്തിലെ 
കുരുടനായ എന്നെ തിരഞ്ഞെടുക്കാന്‍ മാത്രം 
 അന്ധനായിരുന്നോ നീയും ?

ചവിട്ടി മുന്നേറാന്‍ തീകനലുകള്‍ വിരിച്ച പരവതാനികള്‍ 
സ്നേഹത്തിന്റെ  ചവര്‍പ്പ് , ദാഹജലമായ് കണ്ണുകളില്‍ -
നിന്നും ചുണ്ടിലേക്ക്‌ അരിച്ചിറങ്ങുന്നു .
ഒടുവില്‍ അലഞ്ഞു വിശ്രമിക്കാന്‍ 
പണിതുയര്‍ത്തിയ മണല്‍പ്പരപ്പുകളും ബാക്കി  നിര്‍ത്തി 
നഗ്നനായ് ഞാനിരിക്കുമ്പോളും
നീ എന്തേ എനിക്കൊപ്പം ....

ഇന്ന് തിരിച്ചറിവിന്റെ ചില്ലപ്പൂത്ത ദിനം 
എനിക്കായ് വഴി തെളിക്കാന്‍ , 
എന്റെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നു 
എന്‍ മനസ്സിന്റെ  തീരങ്ങളില്‍ കൈപിടിച്ച് നടത്താന്‍ 
നീ മാത്രമെന്ന സത്യം 
ഈ കല്‍പ്പടവുകളില്‍ ഞാന്‍ കൊത്തിവെക്കുന്നു 

Monday, October 1, 2012

ഭാവി ....


ഇരുള്‍ പരക്കുന്നു
നിറമുള്ള ജീവിത ചിത്രങ്ങളില്‍ 
മാത്സര്യത്തിന്റെ കരിന്തേളുകള്‍
കാലത്തെ കുത്തി മുറിവേല്‍പ്പിക്കുന്നു 

മുലപ്പാല്‍ കിനിയാത്ത മാറിടം കുലുക്കി 
രതി കവാടങ്ങള്‍  തെരുവില്‍ നഗ്നയാക്കി 
സ്വന്തം ശരീരത്തിന് വിലപേശുമ്പോള്‍ 
പതഞ്ഞു പൊങ്ങുന്ന രതിമൂര്‍ച്ചകള്‍ക്കപ്പുറം 
വന്നടിഞ്ഞ ബീജ മുഖങ്ങള്‍ 
നിന്നെ നോക്കി തലക്കുനിക്കും 

പവിത്രമെന്നു പച്ച കുത്തിയ 
പിറവി രഹസ്യങ്ങള്‍ 
ക്യാമറ കണ്ണുകളില്‍ വ്യഭിചരിക്കുമ്പോള്‍ 
നാം മുന്നേറുന്നത് പുറകിലെക്കേന്നു
തിരിച്ചറിയാന്‍ ഇനിയെത്ര ദിവസങ്ങള്‍ 

ചവിട്ടിയരയ്ക്കാന്‍ ഒരുപാട് ബാക്കിയുണ്ട് 
പുലരികളും ,അസ്തമയങ്ങളും
ദിശയറിയാതെ നിരങ്ങി തുടങ്ങി .
പ്രകൃതിയുടെ കണ്ണിലൂടെ 
ഒലിച്ചിറങ്ങിയ രക്ത കറകള്‍
ഇരുളിലേക്ക് വഴി കാണിക്കുമ്പോളും
നാം എവിടേക്ക് ....

അമ്മയുടെ മുലപ്പാലിനേക്കാള്‍ മാധുര്യം 
ശര്‍ദ്ദിച്ചുപോകുന്ന മദ്യത്തിനെന്ന തിരിച്ചറിവും 
മുന്നേറാന്‍ അര്‍പ്പിച്ച കുരുതിപ്പൂക്കളും 
മാതൃത്വത്തെ പച്ചയോടെ മൂടാന്‍ 
നമുക്ക് പ്രചോദനമാകുന്നു 

നടന്ന് നടന്ന് ഗര്‍ഭപാത്രത്തില്‍ 
തിരിചെത്തുമ്പോള്‍ 
 വിറ്റിരിക്കും ,അതും 
ആര്‍ക്കോ വേണ്ടി 
ഏതോ നനഞ്ഞ മോഹങ്ങള്‍ക്കായി 
വറ്റി വരണ്ടിരിക്കും 

പുതുമയുടെ ശവപ്പറമ്പുകള്‍ തേടി 
തളിര്‍കാത്ത പുല്‍നാമ്പുകളുമായി 
വരാനിരിക്കുന്ന പ്രളയത്തെ 
നഗ്നരായി കാത്തിരിക്കാം ....