Thursday, April 26, 2012

വിധവ




നിന്റെ
  സങ്കല്‍പ്പങ്ങളെ നീ 
തല്ലിയുടക്കരുത്  
സമ്മതമല്ലായിരുന്നു എന്ന് ഓതി മടുത്ത പല്ലവിക്കപ്പുറം 
ജീവിതത്തിന്റെ നേര്‍വരയിലേക്ക്‌  ഇറങ്ങി നടന്നപ്പോള്‍ 
പാതി വഴിയില്‍ മുറിഞ്ഞ നിന്‍ താലിചരടില്‍ 
ഒരു ദുരന്തത്തിന്റെ ശേഷിപ്പുകള്‍ ഉണങ്ങാന്‍ തുടങ്ങുന്നു .

എവിടെ നീ കുഴിച്ചു മൂടും നിന്‍ സ്വപ്നങ്ങളും  , നൊമ്പരങ്ങളും 
ഇനി നിന്നില്‍ പതിയുന്ന നോട്ടങ്ങള്‍ക്ക്‌ 
ഒരു അഭിസാരികയുടെ ഗന്ധം പരത്താന്‍ 
സമൂഹം ഒളിയമ്പുകളയച്ചു  തുടങ്ങിയിരിക്കുന്നു .

വിധിയുടെ താല്‍കാലിക വൃണങ്ങളിലെ 
ചോരനക്കാന്‍  കടിപിടി കൂട്ടുന്ന ഉരഗ വര്‍ഗ്ഗങ്ങള്‍ 
രതി വൈകൃതങ്ങള്‍ വിളയുന്ന അറവുശാലയില്‍ 
കുരുതിക്കായ്‌ തറ മെഴുകുമ്പോള്‍ 
പതറാതിരിക്കാന്‍ നിന്നാവട്ടെ .

ഇത്തിള്‍കണ്ണികളുടെ അരണ്ട ലോകത്തുനിന്നും 
ഒരു വന്‍ വൃക്ഷമായി നീ  വളരണം 
ഇല്ലങ്കില്‍ നാളെ നിന്റെ തണലിനായി 
ഈ മൂക സമൂഹം കൊതിക്കണം 
അതാവട്ടെ ഇനി നിന്റെ കണ്ണുകളില്‍ തിളക്കേണ്ടത്‌ 

കണ്ണീരൊഴുക്കി തേയ്ച്ചു കളയാന്‍ 
നിന്റെ മനസ്സില്‍ കറകളിലാത്ത കാലം വരെ 
നീയായിരിക്കും യഥാര്‍ത്ഥ കന്യക .
ചലനമറ്റ സമൂഹത്തില്‍ നിനക്ക് മുമ്പേ 
പതറിവീണവര്‍ക്കൊപ്പം  നാളെ നീയില്ല .
നീ  സ്ത്രീയാണ് , പരാജയത്തിന്‍ തീച്ചൂളകള്‍
നീ എന്നോ തല്ലിക്കെടുത്തിയതാണ് .

ധര്‍മ്മം കാത്ത വീര പുത്രികള്‍ക്കൊപ്പം
കാലം നിന്റെ  പടം വരച്ചു ചേര്‍ക്കണം 
അന്ന് നിനക്കായ്‌ പെയ്ത മഴയുടെ ശീതളതയില്‍ 
ഈ ഭൂമി തണുക്കട്ടെ .....

Tuesday, April 24, 2012

വേദന



വേദനകളുടെ പുതിയ മേച്ചില്‍പ്പുറങ്ങളില്‍ 
നനവ്‌ വറ്റിയ സ്വപ്നങ്ങളെ പുഞ്ചിരിക്കുക ,
നെയ്തു തീര്‍ത്ത ശരീരത്തിനുള്ളിലേക്ക്
കുത്തിയിറക്കിയ സൂചിമുനകള്‍ 
വേദനയുടെ ദൂതുമായെത്തുബോളേക്കും 
സിരകളില്‍ ഒഴുകുന്ന  ഉണര്‍വ്വ് ലായനിയില്‍ 
ജീവിതം മുങ്ങി തുടങ്ങിയിരുന്നു 

വേദന ... നീ ലഹരിയാണ് ...
എന്നിലെ ഇരുണ്ട വഴികളിലൂടെ നീ ഇരച്ചു കയറുമ്പോള്‍ 
പാതി മയങ്ങിയ കണ്ണുകളിലൂടെ ഓര്‍മ്മകള്‍ കൊഴിയാന്‍ തുടങ്ങുമ്പോള്‍ 
ആഴമറിയാത്ത ചതുപ്പുകളിലേക്ക് ഞാന്‍ വലിച്ചെറിയപ്പെടുകയോ ?

കട്ടിലില്‍ വരിഞ്ഞു കെട്ടിയ മേനിക്കുള്ളിലൂടെ 
മെനെഞ്ഞെടുത്ത പായ് വഞ്ചിയില്‍ യാത്രയാകുന്ന ഓര്‍മ്മകള്‍ 
എവിടെയോ തകര്‍ന്നടിയുന്നതിന്റെ അപസ്വരങ്ങള്‍ 
ഒരു നേര്‍ത്ത വിങ്ങലായ് എന്നില്‍ വന്നടിയുന്നുണ്ടായിരുന്നു .

വലിച്ചു മുറുക്കി  കെട്ടിയടക്കിയ സ്വാതന്ത്രത്തിന്‍ -
ചങ്ങലക്കൂട്ടങ്ങള്‍ക്കിടയില്‍ ജീവിതം ദ്രവിച്ചു തുടങ്ങി .
നിനക്കെതിരെ കുത്തിയിറക്കിയ മോര്‍ഫിനുകള്‍ 
ഉള്ളിലെ രണഭൂമിയില്‍ പ്രാണനെ പിഴിഞ്ഞെടുത്ത് ഭീതി തീര്‍ക്കുന്നു .

നിന്നിലൂടെ തെഴുത്ത്‌, പൂത്തുലഞ്ഞ മരണമെന്ന രക്ഷകനോ
പ്രത്യാശയുടെ കരി പുരണ്ടു മണ്ണില്‍ വീണു പിടയുന്നു .
ഉള്ളിലോഴുകുന്ന കറുത്ത രക്തത്തിന്‍ ശേഷിപ്പുകള്‍ 
കണ്ണിലൂടെ പൊട്ടിയൊലിക്കുംമ്പോളേക്കും 
ബാക്കിയാകുന്നത് ഇനിയെത്ര രാവുകള്‍ .

ദുരന്തങ്ങളുടെ ഗോപുര വാതിലുകള്‍ക്ക്  മുകളില്‍ 
നിനക്കായ്‌ ഞാന്‍ അലറിവിളിക്കാറുണ്ട്
ശിരസ്സു മുതല്‍ പാദം വരെ നിന്റെ വീര്യം പതഞ്ഞു  പൊന്തുമ്പോള്‍ 
കീഴടങ്ങിയിട്ടില്ലേ  ഞാന്‍ പലവട്ടം ...

ഇനി എനിക്ക് വിജയിക്കണം 
നീ കാര്‍ന്നെടുത്തതെല്ലാം  നിനക്കായ്‌ സമര്‍പ്പിച്ചു 
തോല്‍വിയുടെ ഉപ്പുരസം നിന്‍ നാവില്‍ പടര്‍ത്തി 
നമ്മെ പിരിക്കാന്‍ അവന്‍ വരുന്നു 

കാത്തിരിപ്പിന്റെ  കറുത്ത അദ്ധ്യായങ്ങള്‍ കാറ്റില്‍പ്പറത്തി
ഇനിയും അറിയാത്ത ലോകത്തിലേക്കൊരു കാല്‍വെപ്പ്‌ ..
ഒന്നുമാത്രം , നീയെന്ന ലഹരിക്കപ്പുറത്തു 
ഒരിക്കലും തളരാത്ത ആത്മവീര്യവുമായ് 
പച്ചയായ് എനിക്ക് ജീവിക്കണം ...
ജീവിച്ചു മരിക്കണം .......ഒരായിരം വര്‍ഷങ്ങള്‍ ....