Tuesday, January 17, 2012

യുദ്ധം



സാമ്രാജ്യത്തിന്റെ കല്‍ തുറങ്കുകളില്‍
ചാട്ടവാറേറ്റു പുളയുന്ന സ്മൃതി വരമ്പുകള്‍ .
പഴകി തെറിച്ച വാക്കുകള്‍ .
വിഭൂതികളുടെ മാംസളതയില്‍ വിരിവെച്ചു -
തേടിയലഞ്ഞ ചോദ്യങ്ങള്‍ക്കുമുന്നില്‍ 
വിറയാര്‍ന്ന്, അവശനായ് ഞാനും .

ഈ യുദ്ധഭൂമിയില്‍ ഗര്‍ജ്ജിക്കുന്ന -
പടവാളുകളുടെ ദീന രോദനങ്ങലില്ല ,
കാതടപ്പിക്കുന്ന ഭീതിയുടെ കരിമ്പട്ടുടുത്തു 
കുതിച്ചു പായുന്ന അശ്വരഥങ്ങളില്ല.

കൂരിരുളായ കര്‍മ്മഭൂമിയില്‍ 
ലക്ഷ്യമില്ലാതെ പോയ വികാരങ്ങളുടെ 
കുരുന്നു കതിര്‍ കൊയ്തു ,തേടിയലഞ്ഞ -
വഴികളിലെ തീച്ചൂളകളില്‍ ചുട്ടെടുക്കണം .

എത്തിപിടിച്ച കൊടുമുടികളുടെ 
ഉന്നതങ്ങളില്‍ നിന്ന് കൈവിട്ടു 
എന്നിലെ അഗാതതയിലേക്ക് 
ആഴത്തില്‍ പതിക്കണം ...

വിജയഭേരി മുഴക്കി തിരിഞ്ഞു നടക്കുംമുമ്പ് 
വികാരങ്ങളുടെ രതിമൂര്‍ച്ചകളില്‍
പകര്‍ന്നെഴുതിയ കവിതകളും , സ്വപ്നങ്ങളും -
നേര്‍വരയിലെ മണ്‍കുടങ്ങളില്‍ വരിഞ്ഞു കെട്ടി 
ചക്രവാളത്തിന്‍ നീലിമകളിലേക്ക്  ഒഴുക്കി വിടണം .

ഇന്ദ്രിയങ്ങളുടെ തലപ്പവിനു മുകളില്‍ 
പാടിതഴമ്പിച്ച കുയില്‍ നാദത്തിന്റെ ഈരടികള്‍ 
രണഭൂമികളില്‍ മണ്ണിട്ട്‌ മൂടി 
തിരിഞ്ഞു നടക്കണം .

അക്രമിക്കാതിരിക്കാന്‍ കോട്ട തീര്‍ത്തു 
ചുറ്റി  വളയുന്ന  കാലാള്‍പ്പടകളെ 
വെട്ടി വീഴ്ത്താന്‍ കടിഞ്ഞാന്‍ പണിയണം 

മനസ്സിന്റെ  മാന്ത്രിക കുതിരക്കുമേല്‍ 
അടിമയുടെ ചായം പൂശി 
വഴിത്താരകളിളെല്ലാം വെളിച്ചം വിതറി 
തൂവെള്ള കൊടികളുമായ്
കുതിച്ചു പായട്ടെ ഞാന്‍ 
ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക്