Friday, June 1, 2012

ഒരു കലാലയത്തിന്റെ ഓര്‍മ്മക്ക് .......




തേഞ്ഞു മാഞ്ഞു പോയ ഓര്‍മ്മകള്‍ക്കുമേല്‍ മറവിയുടെ കിളിക്കൂടുകെട്ടി  പടിയിറങ്ങിയപ്പോളും  പലതും ഒരിക്കലും വാടാത്ത ഓരോ സൂചനകളായ് എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. കടമെടുത്ത ജീവിതത്തിലെ സ്വന്തമെന്നു കരുതിയ നിമിഷങ്ങള്‍     എന്നേ  എനിക്ക് മുന്നില്‍ വീണു പിടഞ്ഞു മരിച്ചതാണ് .എങ്കിലും ഓര്‍മകളുടെ ഈ നനുത്ത കാറ്റിനൊപ്പം ഒരിക്കല്‍ കൂടി ഞാന്‍ ഇന്നലകളിലേക്ക് ഇറങ്ങി നടക്കുകയാണ് .


ഒരുപാട് വര്‍ഷങ്ങളുടെ ഇടവേളകള്‍ക്കൊടുവില്‍ വീണ്ടുമൊരിക്കല്‍ കൂടി ഈ കലാലയത്തിന്റെ പടികള്‍ കയറുമ്പോള്‍ മനസ്സിലൂടെ ഓടിയെത്തുന്ന 
ഓര്‍മ്മകള്‍ എന്നെയും   കൊണ്ട്    പറന്നുയരുകയാണ്  . വീണ്ടുമൊരിക്കല്‍ തിരിച്ചു വരുമെന്നറിയാതെ ഈ ചവിട്ടുപ്പടികളില്‍  പതിഞ്ഞ കാല്‍പ്പാടുകള്‍ 
ഇന്ന് മണ്‍ മറഞ്ഞ ഏതോ നിമിഷങ്ങളുടെ പുനര്‍ജന്മത്തിനായ്  
കാത്തിരിക്കുന്നുണ്ടാകാം .

വളരെ വിരസമായ കലാലയ ജീവിതത്തിന്റെ ആദ്യനാളുകള്‍ ..
സ്കൂള്‍ ജീവിതമെന്ന വേലി കെട്ടുകള്‍ക്കപ്പുറം  എന്നെ  
കാത്തിരുന്നത്  നിരാശയും ,ഈ   വിരസ നിമിഷങ്ങളായിരുന്നു എന്ന് ഞാന്‍ 
തിരിച്ചറിയുകയായിരുന്നു .ഏതോ നരക ജീവിതത്തിലെന്ന പോലെ 
കഴിച്ചു കൂട്ടിയ ദിവസങ്ങള്‍ക്കു വിരാമമായിട്ടായിരുന്നു നീ എന്ന 
പുഞ്ചിരിക്കുന്ന ആ മുഖം എന്നിലേക്ക്‌  കടന്നു വന്നത് .
മനസ്സിന്റെ താളപ്പിഴകള്‍ കൂട്ടി കിഴിക്കുമ്പോള്‍  കാത്തു സൂക്ഷിക്കാന്‍
ഒരുപാട് നന്മകള്‍ ബാക്കി വെക്കുന്ന   ഒരു സാധാരണ പെണ്‍കുട്ടി .
.ഏകാന്തതയുടെ കളിതോഴിയായ് , വ്യതസ്ത വീക്ഷങ്ങളും ,ചിന്തകളുമായ് .
.ആരോടും കൂടുതല്‍ സംസാരിക്കാതെ , അധികം സൗഹൃദങ്ങളില്ലാത്ത 
അവളുമായ് അടുക്കുമ്പോള്‍ തന്നെ ഈ പുഞ്ചിരിക്കുന്ന 
മനസ്സിനുള്ളില്‍ പുറം ലോകമറിയാതെ തെളിച്ചു വെച്ച 
മണ്‍ചിരാതുകള്‍ അണയാതെ സൂക്ഷിക്കാന്‍ അവള്‍ 
ശ്രമിക്കുന്നുണ്ടായിരുന്നു ...അതില്‍ നിന്നുള്ള ഒരു മറയായിരിക്കണം 
ആദ്യത്തേ ഈ ഒഴിഞ്ഞു മാറലുകള്‍
എന്ന് കൂട്ടിവായിക്കാന്‍ അന്ന് എനിക്ക് കഴിയാതെ പോയി .
എന്റെ നിര്‍ബന്ധത്തിനോടുവില്‍ എന്റെ സൗഹൃദത്തിലേക്ക്
 അവള്‍ നടന്നു കയറുമ്പോള്‍ എന്നില്‍ നിന്നും  എന്തോ 
പ്രതീക്ഷിച്ചിരുന്നതായി തോന്നിയെങ്കിലും ,പലവട്ടം ചോദിച്ചു മടുത്ത
  ആ ചോദ്യം ഇന്നും ഉത്തരം കിട്ടാതെ എന്നെ ചുറ്റി വരിയുന്നുണ്ട് .

ദിവസങ്ങളുടെയും മാസങ്ങളുടെയും കുത്തൊഴുക്കില്‍ ഈ   സൗഹൃദം   
ഇരുവരുടെയും മനസ്സിന്റെ ഉള്ളറകളില്‍ വേരുറച്ചു  പോയത്' 
 ആര്‍ക്കു വേണ്ടിയായിരുന്നു 
അറിയുംതോറും വ്യതസ്തമായിരുന്നു അവളുടെ  ഓരോ   ചലനങ്ങളും  , 
വീക്ഷണങ്ങള്‍ക്കപ്പുറം  അവള്‍ക്കു    അവളുടേത്‌ മാത്രമായ
 ഒരു ലോകമുണ്ടായിരുന്നു .കവിതകളിലേയും കഥകളിലെയും
 അക്ഷരങ്ങളോടൊപ്പം അന്തിയുറങ്ങുന്ന അവളിലേക്ക്‌ 
ഒരു സ്വപ്നത്തിലെന്ന പോലെ ഞാനും കടന്നു പോകാറുണ്ടായിരുന്നു പതിവ് .
എന്തോ സ്വന്തം കൈവെള്ളയില്‍ വിരിയിച്ച കവിത പുഷ്പ്പങ്ങള്‍ 
സ്വന്തം ഡയറി താളുകളില്‍ അന്ത്യ വിശ്രമം നല്കാന്‍ 
അവള്‍ക്കെന്തോ വല്ലാത്ത ആവേശമായിരുന്നു 
ആ അക്ഷങ്ങളിലൂടെ ഞാനും എന്റെ മനസ്സും  അക്ഷരങ്ങളെ 
പ്രണയിച്ചു തുടങ്ങുകയായിരുന്നു അല്ലങ്കില്‍ ആ വാസനകള്‍ എന്നെ കീഴ്പ്പെടുത്തുകയായിരുന്നു 

നിമിഷങ്ങളുടെ സംഭാഷങ്ങള്‍ മണിക്കൂറായി മാറി തുടങ്ങുമ്പോള്‍ 
സൗഹൃദത്തിന്‍ വേലിയേറ്റങ്ങളില്‍ പരസ്പരമറിയാതെ പ്രണയം 
തളിര്‍ത്തു തുടങ്ങിയത്  ഇരുവരും അറിയാതെ പോയത്  ഒരു പക്ഷേ
 ഇന്നലകള്‍ സമ്മാനിച്ച . ഒരു നന്മയെന്നു
 ഇപ്പോള്‍  ഞാന്‍ തിരിച്ചറിയുന്നു .അക്ഷരങ്ങളെ കുറിച്ച് മാത്രം 
വാതോരാതെ സംസാരിച്ചിരിക്കുമ്പോള്‍ പലപ്പോഴും യാമങ്ങള്‍ 
ഞങ്ങള്‍ക്കായ്‌ വഴിമാറി ഒഴുകുമായിരുന്നു 
 കവിതകളില്‍ നിഴലിച്ചിരുന്ന കറുത്ത  ചില്ലക്ഷരങ്ങക്ക്   
മരണത്തിന്റെ സുഗന്ധം പടരുമ്പോള്‍ എല്ലാം ഒരു പുഞ്ചിരിയിലോതുക്കാന്‍ 
അവള്‍ വല്ലാതെ കഷ്ട്ടപെടുന്നുണ്ടായിരുന്നോ ?


അവളുടെ കവിതകളുടെ ഒരേയൊരു ആസ്വാദകനായി ഞാന്‍ 
മാറി കഴിഞ്ഞിരിക്കുന്നു , എഴുതി പൂര്‍ത്തിയാക്കിയ കവിതകളെ 
പച്ചയായ് കുഴിച്ചു മൂടുമ്പോള്‍ എന്തായിരുന്നു അവളുടെ മനസ്സില്‍. 
 ഒരിക്കലും വെളിച്ചം കാണാതെ കൊട്ടിയടക്കാന്‍ 
അവള്‍ക്കു അവളുടേതായ കാരണങ്ങളുണ്ടായിരുന്നു  .
ആദ്യ വര്‍ഷം വിട വാങ്ങുമ്പോള്‍ സംസാരിച്ച  വിഷയങ്ങള്‍ക്കിടയില്‍
 ഒരിക്കല്‍ പോലും പ്രണയത്തിന്റെ ചാപല്യങ്ങളോ ജീവിതത്തിന്‍ 
ഭാവി നിമിഷങ്ങളോ മുന്നില്‍ തെളിഞ്ഞിട്ടില്ല  
എന്നും തുടങ്ങുന്നതും ഒടുങ്ങുന്നതും ഈ അക്ഷരങ്ങളുടെ 
ആസ്വാദനത്തില്‍ മാത്രമായിരുനെന്നു  ഇന്ന് വളരെ വ്യത്യസ്തമായി തെളിയുന്നു  

എങ്കിലും ഈ സൌഹൃദം പലര്‍ക്കും അറിയാതെ  പോയത്' 
അവളുടെ വിജയമായിരിക്കണം .കവിതകളിലെ ഈ ജീവന്‍ തുടിക്കുന്ന 
വാക്കുകള്‍ ഈ കലാലയത്തോട്‌ വിളിച്ചു പറയാന്‍ ഒരുപാട് വട്ടം 
ഒരുങ്ങിയതാണ് ഞാന്‍ പക്ഷേ ഒരു ചെറിയ സത്യം ചെയ്യലിന്റെ  
ഓര്‍മ്മപ്പെടുത്തലില്‍ എന്റെ നാവുകള്‍ക്ക് അത് കഴിയാതെ പോയി .
ഒരേ ഒരു ആസ്വാദകന്‍ എന്നാ അഹങ്കാരത്തിലായിരിക്കാം 
ഈ ചിതറി വീണ വളപ്പൊട്ടുകള്‍ അന്ന് എനിക്ക് കവര്‍ന്നെടുക്കാന്‍
 കഴിയാതെ പോയത്.  

ഒരു ജീവന്റെ മൊത്തം വികാരങ്ങളും മരവിച്ചുറങ്ങുന്ന ആ ഡയറിക്കുറിപ്പുകള്‍
 ഒരു സമ്മാനമായി എനിക്കായ് വെച്ച് നീട്ടുമ്പോള്‍ അറിയാതെ പോയി 
ഞാന്‍ അതവളുടെഅവസാന കവിതയാണെന്നും എനിക്കായ് നല്‍കുന്ന 
അവസാന സമ്മാനമെന്നും ....അടുത്ത പിറവിക്കായ്‌ കാത്തിരുന്ന എന്നെ 
വരവേറ്റത് മരണമെന്ന കറുത്ത ചിറകുകള്‍ മുളച്ചു അവള്‍  
എന്നനേക്കുമായ്    പറന്നുയര്‍ന്നു എന്നതായിരുന്നു ...
വിശ്വസിക്കാന്‍ കഴിയും മുമ്പേ എല്ലാം അഗീകരിക്കപ്പെട്ടിരുന്നു .
ആ ലോലമായ ഹൃദയത്തെ കാര്‍ന്നു തിന്നുന്ന എന്തോ 
അവള്‍ പോറ്റി വളര്‍ത്തിയിരുന്നു 
വര്‍ഷങ്ങളുടെ പരിചയത്തിനിടയില്‍ ഒരിക്കല്‍ പോലും 
പറഞ്ഞിട്ടില്ലാത്ത ഈ വേദനകള്‍ 
ഇന്നും എന്റെ ആത്മാവിനു ചിറ്റും ചിറകടിക്കുന്നുണ്ട്.

എനിക്കായ് കൈമാറിയ ആ ഡയറി കുറിപ്പുകള്‍ എന്തിനെന്ന 
ചോദ്യം നിലനില്‍ക്കെ ..ഇന്നും പുസ്തക താളിലെ ഇരുണ്ട മുറികളില്‍
 മാനം കാണാതെ കാത്തു  സൂക്ഷിക്കുന്ന  നിന്റെ കവിതകളിലേക്ക്‌
 ഇനിയും വെളിച്ചം വീശാത്തത്  നിനക്കായ്‌ ഏകിയ വാക്കിന്റെ 
ശക്തിയായിരിക്കണം .അതുകൊണ്ടായിരിക്കണം നിന്റെ  ജീവിതവും 
ഓര്‍മകളും ഇന്നും എന്റെ മനസ്സിനുള്ളില്‍ ഭദ്രമായി നീറി പുകയുന്നതും 

ഇന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ഈ കലാലയതിലേക്കുള്ള ഇടവഴികളിലൂടെ 
ഞാന്‍ ഏകനായ് സഞ്ചരിക്കുകയാണ്  ആ ഓര്‍മ്മകള്‍ ഒരു ഇളം കാറ്റായ്' 
എന്നെ തഴുകി കടന്നു പോകുമ്പോള്‍ വ്യഥാ മോഹിക്കുകയാണ് ഞാന്‍
 എല്ലാം ഒന്ന് തിരിച്ചു വന്നിരുന്നങ്കില്‍ എന്ന് ...ഇവിടെ ഇന്ന് ഒരുപാട്'
മാറിയിരിക്കുന്നു .....ഈ അന്തരീക്ഷത്തിനു ഇന്നലകളുടെ സുഗന്ധമില്ല ,
ഇവിടെ കുറിക്കപ്പെട്ടിരുന്ന ചുവര്‍ ചിത്രങ്ങളില്‍ നാളെക്കായ്‌ നാം 
കാത്തു വെച്ച  നന്മകളില്ല  .നിന്റെ കാല്‍പ്പാടുകള്‍ക്ക് മുകളിലൂടെ 
കാലം പലതും തേയ്ച്ചു മായ്ച്ചു ഒരു പാട് മുന്നേറിയിരിക്കുന്നു 

എന്തായാലും നിന്റെ ഓര്‍മ്മകള്‍ക്ക് മാത്രമായി ഈ തൂലികയിലെ 
ചുവന്നക്ഷരങ്ങള്‍ നിന്‍ മനസ്സിന്റെ വെളുത്ത ചുവരുകള്‍ക്കിടയില്‍ 
ഞാന്‍ വരച്ചു ചേര്‍ക്കുമ്പോള്‍ നീ അറിയുന്നുണ്ടാകും 
എന്റെ മനസ്സും നമ്മുടെ സ്വപ്നങ്ങളും  എന്ന വിശ്വാസത്തില്‍ ഞാന്‍ 
തിരിച്ചു നടക്കുകയാണ് .....ഈ കലാലയത്തിന്‍ മതില്‍കെട്ടിനപ്പുറം  
എന്റെ ജീവിതത്തിലെ ഈ ഇരുണ്ട അദ്ധ്യായത്തിനു 
ഒരു തിരശ്ശീല   വീഴ്ത്തി  ഇനിയും മുന്നേറാന്‍ ഒരുപാടുണ്ടെന്ന
 വിശ്വാസത്തില്‍ പതിയെ ചുവടു വെക്കട്ടെ ............