Wednesday, December 16, 2015

പാണ്ഡവപുരം



ദേവീ ... നീ മനസ്സില്‍ നിന്നും മായുന്നില്ലല്ലോ, കുന്നുകളുടെ വിടവിലൂടെ മുഖം കറുപ്പിച്ച ആകാശം താഴേക്കിറങ്ങി വന്നു. ചാഞ്ഞു വീഴുന്ന മഴനാരുകളെ ചീറ്റിപറത്തിക്കൊണ്ടു , കലിപൂണ്ട്, വിറകൊണ്ടു, മുടി അഴിച്ചാടി അവള്‍ കുന്നില്‍ ചെരുവിലൂടെ ഇറങ്ങി. അവളുടെ അലര്‍ച്ച കേട്ട്, അവളുടെ ചിലമ്പൊലി കേട്ട് മാമരങ്ങള്‍ വിറച്ചു. പൊന്തകാടുകളില്‍ പതിയിരുന്ന കുറുക്കന്‍മാര്‍ ഞെട്ടിപിടഞ്ഞു ഓരിയിട്ടു. അവളുടെ മൂക്കുത്തിയുടെ തിളക്കം ഇടിവളായി പാഞ്ഞുപോയി. അവളുടെ കാലടികള്‍ പതിഞ്ഞ വിഷ മുള്ളുകളില്‍ നിന്നും കൊടും വിഷം ഒലിച്ചിറങ്ങി. അവളുടെ കടവായിലൂടെ ഒലിച്ചിറങ്ങിയ ചോരത്തുള്ളികള്‍ തെറിച്ചു വീണ് തെച്ചികള്‍ പൂത്തു. കനത്തു വരുന്ന മഴയുടെ ശവവ്യൂഹം പിളര്‍ന്നു കൊണ്ട് അവള്‍ മദിച്ചിറങ്ങി. അവളുടെ മദം പൂണ്ട ശരീരത്തിന്റെ തീക്ഷണമായ ചൂടില്‍ അലിഞ്ഞു തീരുന്ന പകലില്‍, വിയര്‍പ്പിന്‍ തുള്ളികള്‍ ഉരുണ്ടുകൂടി ....


സേതു സാറിനെ വായിക്കുക എളുപ്പമല്ല. തലകുത്തി നിന്ന് വേണം ചിലപ്പോള്‍ വായനയെ സമീപികേണ്ടത്. വായന ദഹിപ്പിക്കാന്‍ ദേവിയെ തന്നെ ആവാഹിക്കണം. അസ്വസ്ഥ മനസ്സിലെ പാണ്ഡവപുരം ഒരു പ്രതീകമാണ്, ഇതുപോലെയുള്ള മാനസിക വ്യാപാരങ്ങളില്‍ കുടുങ്ങി ജീവിക്കുന്നപലരും വായനക്കപ്പുറം ദേവിയായി പുനര്‍ജനിക്കുനുണ്ടാകാം. ജീവിത്തിന്റെ താളം നഷ്ട്ടപ്പെടുത്തിയ ഭൂതകാലത്തിനു പുതിയൊരു സാങ്കല്‍പ്പിക ചിത്രം നല്‍കി അതിലൂടെ ജീവിക്കുന്ന കഥാപാത്രം വായനയെ എവിടെക്കെയോ ചെന്നെത്തിക്കുന്നു. സൂക്ഷ്മതയോടെ വേണം ഈ വായനയെ സമീപിക്കേണ്ടത് എന്ന മുന്നറിയിപ്പ് പാലിച്ചത് വായനയെ കുറച്ചൊന്നുമല്ല സഹായിച്ചത്. അവസാനം നോവലിന്റെ അവസാനത്തിലെ പഠനം വായിക്കുമ്പോള്‍ ഈ വായന ഉള്‍ക്കൊള്ളാന്‍ മാത്രം ഇതിലെ അര്‍ത്ഥ വ്യതാസങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ പൂര്‍ണ്ണമായും എന്റെ വായനയ്ക്ക് കഴിഞ്ഞിട്ടില്ല എന്ന് തിരിച്ചറിയുന്നു.
" അടയ്ക്കാനാണ് പറഞ്ഞത്! അവള്‍ അലറുകയായിരുന്നു.
അവളുടെ കണ്ണുകളില്‍ തീനാമ്പുകള്‍ പുളയുന്നുണ്ടായിരുന്നു.അയാളുടെ കണ്‍മുമ്പില്‍ ആ ചുവന്ന ജ്വാല ഉലഞ്ഞു. വിറച്ചു. നെറുകയിലെ സിന്ദൂരം പടര്‍ന്നു മുഖമാകെ ചുവന്നു. അവള്‍ മുടികെട്ടഴിച്ചപ്പോള്‍ തെച്ചിപ്പൂക്കള്‍ കിടക്കയില്‍ ചിതറി വീണു. അവളുടെ അപൂര്‍വമായ സുഗന്ധം മുറിയിലാകെ പരന്നു ഒരു ആവരണമായി അയാളെ പൊതിഞ്ഞു. ആ കണ്ണുകളില്‍ നിന്ന്, ചുണ്ടുകളില്‍ നിന്ന് ചിതറിയ ആസക്തിയുടെ തീപ്പൊരികള്‍ അയാള്‍ക്ക്‌ ചുറ്റും ഒരു ചിതയായി എരിഞ്ഞു.വിയര്‍ത്തു നനഞ്ഞ കഴുത്തില്‍ വിരലുകളമര്‍ത്തികൊണ്ട് അയാള്‍ വാ പൊളിച്ചു നനവുള്ള ഒരു കവിള്‍ വായു ആര്‍ത്തിയോടെ വിഴുങ്ങി.അയാളുടെ മുടിയിഴകളിലൂടെ പാഞ്ഞു വരുന്ന വിരലുകള്‍ തലയോട്ടില്‍ ചൂടുള്ള വൃത്തങ്ങള്‍ വരച്ചു. പുറത്തു സീല്‍ക്കാരത്തോടെ ഒരു കാറ്റൂതി. അസംഖ്യം നാഗത്താന്‍മാര്‍ അതേറ്റുപിടിച്ചു കാറ്റിന്റെ ചൂളം വിളിക്കിടയില്‍ ഒരു ചാറ്റല്‍മഴ തൂവി. ചുട്ടു പഴുത്ത മുഖത്തേക്ക് വെള്ളത്തുള്ളികള്‍ പാറി വീണു.
'ആ ജനലടയ്ക്കൂ...' അവളുടെ ശബ്ദം ചെവിക്കടുത്ത്‌ കേട്ടു.അയാള്‍ പതുക്കെ , ശബ്ദമില്ലാതെ ജനല്‍ ചാരി പിന്നെ ആ ചിതയിലേക്ക് വീണു " അപ്രതീക്ഷിതമായ സന്ദര്‍ഭങ്ങളില്‍ സാറിന്റെ മാസ്മരികള്‍ വരികള്‍ വായനയെ പിടിച്ചുലയ്ക്കുന്നു.
"പുറത്തു, ആകാശക്കീറിനെ പാടെ മറച്ചു കൊണ്ട് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി.കരിമ്പനകള്‍ക്കിടയില്‍ ഇടി മിന്നി,താഴ്ന്നു വെട്ടി, മിന്നലിന്റെ വികൃതമായ തെളിച്ചത്തില്‍, പാറകെട്ടുകളുടെ പശ്ചാത്തലത്തില്‍ ,കറമ്പനകല്‍ ആടിയുലഞ്ഞു. പാല ചുവട്ടില്‍ മയങ്ങി കിടന്ന നാഗത്താന്‍മാര്‍ ഞെട്ടിയുണര്‍ന്നു ഉറക്കെ ചീറ്റാന്‍ തുടങ്ങി. പാമ്പിന്‍ വിഷത്തിന്റെ, പാലപ്പൂവിന്റെ ഗന്ധമുള്ള കാറ്റ് ജാലകത്തില്‍ തല്ലിയലച്ചു .
വെള്ളാരം കല്ലുകള്‍പോലെ ഓട്ടിന്‍പുറത്ത് മഴത്തുള്ളികള്‍ വീണു .
പെട്ടന്ന്,മിന്നലിന്റെ വെളിച്ചത്തില്‍, ഇടവഴിയുടെ തുടക്കത്തില്‍ ഒരു കറുത്ത രൂപം അനങ്ങുന്നത് അയാള്‍ കണ്ടു.അയാള്‍ നടുക്കത്തോടെ ഓര്‍ത്തു .
അവന്‍!
എന്നെ പിന്തുടരേണ്ടവന്‍ എനിക്ക് ശേഷം ഈ മുറിക്കകത്ത് ജീര്‍ണ്ണിച്ചു പൊടിയാകേണ്ടവന്‍...
പലപ്പോളും കയ്യില്‍ നിന്നും വഴുതിപോയ പുസ്തകമാണിത്, തികച്ചും അപ്രതീക്ഷിതമായി കയ്യില്‍ വന്നു പെട്ടപ്പോള്‍ വായന വല്ലാതെ അതിശയിപ്പിക്കുന്നു.
പാണ്ഡവപുരം ജീവിക്കുന്നു ഈ വായനയുടെ ലഹരി മനസ്സില്‍ പതിഞ്ഞ എല്ലാവരിലൂടെയും ... ഇനിയും ജീവിച്ചു കൊണ്ടേയിരിക്കും ...
സേതുസാറിനെ അഭിനന്ദിക്കാന്‍ പോലും വളര്‍ന്നിട്ടില്ല ... എന്നാലും വൈകിപോയ വായനയ്ക്ക് മാപ്പ് ....




Saturday, December 12, 2015

ആരോഗ്യനികേതനം



രാത്രി അവസാനിക്കാറായപ്പോള്‍ ആ ചെറിയ ദ്വാരത്തിലൂടെ മൃത്യു കടന്നുവന്നു. നെഞ്ചില്‍ ഇരിപ്പുറപ്പിച്ചു. നെഞ്ചില്‍ കരികല്ല്‌ കയറ്റി വെച്ചത് പോലെ ഹൃദയ പിണ്ഡം രക്ഷിക്കണേ രക്ഷിക്കണേ എന്ന് കരയാന്‍ തുടങ്ങി. മസ്തിഷ്കത്തിലെ സിരകളും സ്നായുകളും മയക്കത്തിലാണ്ടു. വിശാലമായ ഏതോ ശ്യൂനതയില്‍ ചെന്ന് എല്ലാ അനുഭൂതികളും വിലയം പ്രാപിച്ചു.

തലയിണയില്‍ ചാരി പകുതി കിടന്ന മട്ടില്‍ കണ്ണടച്ച് അബോധാവസ്ഥയിലെന്നവണ്ണം ഇരിക്കുകയായിരുന്നു. മൃത്യുവിനെ കാത്തിരിക്കുകയായിരുന്നു. അവള്‍ വരുന്നു എന്ന് അറിയാമായിരിന്നു. ആദ്യം ആക്രമണം മുതല്‍ അദ്ധേഹത്തിന് അറിയാമായിരുന്നു എന്നാല്‍ അത് പോരാ അവസാന നിമിഷം അദ്ദേഹത്തിന് മുഖത്തോട് മുഖം കാണണം, അവള്‍ക്കു രൂപമുണ്ടങ്കില്‍ കാണണം, ശബ്ദമുണ്ടങ്കില്‍ കേള്‍ക്കണം, ഗന്ധമുണ്ടെങ്കില്‍ ശ്വാസത്തില്‍ അത് സ്വീകരിക്കണം. സ്പര്‍ശനമുണ്ടെങ്കില്‍ അതനുഭവിക്കണം.


ഇടയ്ക്ക് കനത്ത മൂടല്‍ മഞ്ഞിന്‍ എന്ന വണ്ണം എല്ലാം മറന്നു പോകുന്ന കഴിഞ്ഞകാലം, വര്‍ത്തമാനകാലം, സ്ഥലം, ഓര്‍മ്മ, കാലം എല്ലാം മറഞ്ഞു പോകുന്നു. പിന്നെ അതെല്ലാം തിരികെ വരുന്നു. കണ്ണ് തുറന്നു നോക്കുന്നു അവള്‍ വന്നോ? ഇതൊക്കെ ആരാണ്, വളരെ ദൂരെ അവ്യക്തമായ നിഴല്‍ ചിത്രം പോരെ കാണുന്ന അവര്‍ എന്താണ്, തീരെ തെളിയാത്ത രീതിയില്‍ അവ്യക്തമായ രീതിയില്‍ അവര്‍ എന്താണ് പറയുന്നത്.

ബംഗാളി സാഹിത്യത്തിലെ വിഖ്യാതനായ താരാശങ്കര്‍ ബാന്ദ്യോപാദ്ധ്യായയുടെ ലോക ക്ലാസ്സിക്കുകളോട് കടപിടിക്കുന്ന ഇന്ത്യന്‍ കൃതി. മാനുഷികമായ വിവരണങ്ങളും, മനസ്സിലെ നന്മയും ഉയര്‍ത്തി പിടിക്കുന്ന അമൂല്യ വായന സമ്മാനിച്ച വായന. മൃത്യു, രോഗം, വൈദ്യം തുടങ്ങി ജീവിതത്തിലെ ചൂഴ്ന്നു നില്‍ക്കുന്ന വിഷയങ്ങള്‍ ഒരു പരിശോധനയക്ക് ഇവിടെ വിധേയമാകുന്നു. ആത്മീയ പൂര്‍ണ്ണമായ ആഖ്യാനമാണ് ഇതിലെ എടുത്തു പറയാവുന്ന മറ്റൊരു പ്രത്യേകത. വൈദ്യവൃത്തി ഒരു തപസ്സാണ് അങ്ങനെയുള്ളവര്‍ക്കെ അതില്‍ വിജയിക്കാനാവൂ എന്നും നോവല്‍ പറയുന്നു. പറമ്പര്യ ചികിത്സകനും നാഡീ പരിശോദകനുമായ ജീവന്‍ മാശായിയുടെ ജീവിതമാണ് താരാശങ്കര്‍ ഈ നോവലിലൂടെ പറയുന്നതെങ്കിലും കാലാതിവര്‍ത്തിയായ അനേകം ആശയങ്ങളുടെ പ്രകാശം ഈ പുസ്തകത്തില്‍ നിറഞ്ഞു നില്‍ക്കുന്നു . തീര്‍ച്ചയായും വായനയ്ക്കായി തിരെഞ്ഞെടുക്കേണ്ട പുസ്തകം. ഇതില്‍ മൃത്യുവിനെ തിരിച്ചറിയുന്ന, ആ കാലൊച്ചകള്‍ നാഡികളില്‍ ശ്രവിക്കാന്‍ കഴിയുന്ന ഒരു പാരമ്പര്യ വൈദ്യ ശ്രേഷ്ഠന്റെ ജീവിതത്തിലൂടെയാണ് നാം കടന്നു പോകുന്നത്. സ്വാര്‍ത്ഥ ലാഭാങ്ങള്‍ക്കല്ലാതെ മനുഷ്യത്വത്തിന്നു പ്രാധാന്യം കൊടുത്തു ഒരു നാടിന്റെ ജീവനായി തുടരുന്ന ജീവന്‍ മാശായി നേരിരുന്ന വെല്ലുവിളികളും ആശങ്കളും വായനകാരന്റെ ഹൃദയത്തില്‍ തട്ടി തന്നെ കടന്നു പോകും. കാലം എത്ര പുരോഗമിച്ചാലും എത്ര ഫലപ്രദമായ മരുന്നുകളും ഗവേഷണങ്ങളും നടന്നാലും മൃത്യു അതിനെല്ലാം ഉപരിയാണ് എന്ന് അറിയാമെങ്കിലും വായനയില്‍ ഒരുപടി മുമ്പേ തന്നെ മൃത്യു മുന്നോട്ടു നില്‍ക്കുന്നു എന്ന് വായന ബോധ്യപ്പെടുത്തി തരുന്നു.
""സൃഷ്ടി കര്‍മ്മത്തില്‍ മുഴുകിയിരുന്ന ബ്രഹ്മാവ് അനിയന്ത്രിതമായ സൃഷ്ടിയാല്‍ നിറഞ്ഞു കവിഞ്ഞ ഭൂമിയുടെ വിലാപം കേട്ടാണു മൃത്യു കന്യയെ സൃഷ്ടിക്കുന്നത്.സംഹാരമാണു തന്റെ ലക്ഷ്യമെന്നറിഞ്ഞ ദേവത ബന്ധുജനങ്ങളുടെ ഹൃദയമലിയിക്കുന്ന കരച്ചിലില്‍ നിന്നും,കാഴ്ചകളില്‍ നിന്നും തനിക്കൊരു ജീവനെയും എടുക്കാന്‍ സാദ്ധ്യമല്ലെന്നു പറഞ്ഞു വിലപിച്ചതിന്റെ ഫലമായി അദ്ദേഹം അവളെ അന്ധയും,ബധിരയുമാക്കുന്നു.യഥാസമയം എത്തിച്ചേരേണ്ട സ്ഥലങ്ങളിലേക്ക് കൈ പിടിച്ചു കൊണ്ടു പോവാന്‍ മക്കളായി രോഗങ്ങളെയും അദ്ദേഹം സൃഷ്ടിച്ചു നല്‍കി.അതിനാല്‍ പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമായ മനുഷ്യ ശരീരത്തിലേക്ക് മൃത്യുവിനു കടക്കാനായി എപ്പോഴും ഒരു വാതില്‍ തുറന്നിട്ടിട്ടുണ്ടാവും.അതു അറിഞ്ഞോ അറിയാതെയുള്ള അശ്രദ്ധ,മദ്യപാനം,കാമം,മാത്സര്യം തുടങ്ങി കര്‍മ്മഫലങ്ങള്‍ എന്തുമാവാം.അതിലൂടെ രോഗങ്ങളാല്‍ നയിക്കപ്പെട്ടു പിംഗള കേശിനിയായി മന്ദം മന്ദം അവള്‍ വന്നെത്തും" ഈ സങ്കല്‍പ്പത്തിലൂടെ വായന പുരോഗമിക്കുമ്പോള്‍ തീര്‍ച്ചയായും പറയാം ഇതൊരു ഇന്ത്യന്‍ ക്ലാസ്സിക്‌ തന്നെ എന്ന്.പലരും പലവട്ടം വായനയ്ക്കായി നിര്‍ദേശിച്ചതാണ് നല്ല വായന എപ്പോളും വൈകാറാണല്ലോ പതിവ് അത് ഇന്നും പാലിക്കുന്നു. സന്തോഷത്തോടെ ഒരു വായനകൂടി അവസാനിക്കുന്നു.


പബ്ലിഷര്‍ : മാത്രുഭൂമി
വില : 300



Friday, December 11, 2015

കരിക്കോട്ടക്കരി



അധികാര കുടുംബത്തില്‍ കറുത്തവനായി ജനിച്ച ഇറാനിമോസിനെ മുന്നില്‍ നിര്‍ത്തി ക്രിസ്ത്യന്‍ കുടിയേറ്റവും, ദളിത്‌ ക്രൈസ്തവ ജീവിതവും നോവലായി മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ ഈയിടെ വായിച്ച ഏറ്റവും നല്ല വായനയായി ഈ ബുക്ക്‌ മാറപ്പെടുകയായിരുന്നു. വെളുത്ത കുടുംബത്തില്‍ കറുത്തവനായി ജനിച്ച ഇറാനിമോസിന്റെ മാനസികമായ വ്യഥകളും പിരിമുറുക്കങ്ങളും അവഗണനകളും കരികോട്ടക്കരിയിലേക്ക് അവനെ നയിക്കുകയായിരുന്നു. ഉന്നതമായ അധികാര കുടുംബത്തില്‍ നിന്നും കരിക്കോട്ടക്കരിയിലെത്തുന്ന ഇറാനിമോസിനെ കാത്തിരുന്നത് ഈ നോവലില്‍ ഏറ്റവും പ്രധാനപ്പെട്ട നിക്കോളാസ് അച്ഛനും സ്വന്തം സുഹൃത്തുമായിരുന്നു. അവിടെ നിന്നും കഥ ഗതിമാറി ഒഴുകാന്‍ തുടങ്ങുകയാണ്. ജാര സന്തതി എന്ന പാപഭാരത്തില്‍ നിന്ന് മുക്തിനേടാന്‍ സ്വന്തം തായ് വേരുകള്‍ തേടി അലയുന്ന ഇറാനിമോസ് ഓരോ വായനക്കരനെയും വായനയുടെ പ്രത്യേക തലങ്ങളില്‍ എത്തിച്ചിരിക്കും. കരിക്കോട്ടക്കരിയിലെ ജീവിതത്തിലൂടെ കഥ മുന്നോട്ടു പോകുമ്പോള്‍ വീണ്ടും ഒരിക്കല്‍ കൂടി ഗതി മാറി വായന എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു.പന്നിയച്ചന്‍,യോന്നാച്ചന്‍,സെബാന്‍,എമിലി ചേച്ചി,സണ്ണി ചേട്ടന്‍,ബിന്ദു ,കണ്ണു കാണാത്ത മരങ്ങനും, കപ്ലിയും, വെളുത്തച്ഛന്‍, ചാഞ്ചന്‍ വല്യച്ചന്‍,കണ്ണമ്മ ചേച്ചി, സ്വന്തം അച്ഛനും അമ്മയും എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മികവോടെ വായനയില്‍ ഒരു വശ്യത തീര്‍ക്കുന്നു. അത് തന്നെയാവും തുടര്‍ച്ചയായി കണ്ണുകളെടുക്കാതെ വായിച്ചു തീര്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചതും.

"കണ്ണമ്മ ചേച്ചി ചീന്തിയ ഒരു വാഴയിലയില്‍ നെല്ലും ചെമ്പരത്തി പൂക്കളും തല വെട്ടിയ ഒരു കരിക്കും എന്റെ കയ്യില്‍ തന്നു. "വല്യപ്പച്ചന് കൊണ്ട് പോയി കൊടുക്ക്‌". ചേച്ചി ഇലവുമരത്തിന്റെ നേരെ നോക്കി നെഞ്ചില്‍ കൈവെച്ചു. കരിക്കുമായി ചെല്ലുമ്പോള്‍ വല്യച്ഛന്‍ വടിയിലൂന്നി കുത്തിയിരിക്കുകയായിരുന്നു.കൈകൊണ്ടു എന്നോടും ഇരിക്കാന്‍ ആംഗ്യം കാട്ടി. വല്യച്ഛന്‍ അവ്യക്തമായ ഒരു മരണഗാനം ഇഴഞ്ഞ് പാടാന്‍ തുടങ്ങി. പാട്ടിനിടയില്‍ നെല്‍മണികള്‍ വാരി കല്ലുകള്‍ക്ക് നേരെ എറിഞ്ഞു. പിന്നെ ഓരോ ചെമ്പരത്തിപ്പൂവെടുത്തു ഇതള്‍ പറിച്ചെറിഞ്ഞു. അവസാന ഇതളും എറിഞ്ഞു കഴിഞ്ഞു കല്ലുകള്‍ക്ക് നേരെ മരിച്ചത് പോലെ കുമ്പിട്ടു വീണു " എന്നെ സ്പര്‍ശിച്ച ഈ വരികളുടെ അര്‍ത്ഥമറിയണമെങ്കില്‍ , അതിന്റെ ആഴവും പരപ്പും അതേ വികാരത്തോടെ അനുഭവിക്കണമെങ്കില്‍ ഈ വായനയെ നെഞ്ചിലേറ്റുക തന്നെ വേണം. ഇന്നത്തെ സാഹചര്യങ്ങളില്‍ പ്രത്യേകിച്ചും മതമാറ്റ പ്രവര്‍ത്തങ്ങള്‍ സുലഭമായി നടന്നു പോകുമ്പോള്‍ പുലയ- ക്രൈസ്തവ അധികാരമാറ്റവും മതമാറ്റ വിഷയവും , അതില്‍ തെറ്റു തിരിച്ചറിഞ്ഞു അതില്‍ നിന്നുള്ള ഒരു തിരിച്ചു പോക്കും ഇത്ര ധീരതയോടെ നോവലായി അവതരിപ്പിക്കാന്‍ എടുത്ത ചങ്കൂറ്റത്തെ എത്ര പ്രശംസിച്ചാലും അധികമാകില്ല. " ഈറ്റു ചേട്ടായിക്കറിയോ ഈ കാരിക്കോട്ടകരിയിലെ എല്ലാ മനുഷ്യ ജീവികളും ആഗ്രഹികുന്നത് പുലയരാവാനാ.. നിവൃത്തിക്കേട്‌ കൊണ്ട് മാത്രമാ എല്ലാവരും ക്രിസ്ത്യാനിയായിരിക്കുന്നതും ഞാനീ പള്ളീടെ കീഴില്‍ പണിയെടുക്കുന്നതും" എല്ലാം ഈ വാക്കുകളില്‍ അതെല്ലാം നോവലിസ്റ്റ് വ്യക്തമായി പ്രതിഫലിപ്പിക്കുന്നുണ്ട്. ഒരു പ്രണയം അവിടെ തകരുന്നെകിലും വായനക്കിടയില്‍ മനസ്സില്‍ തട്ടിയ വാക്കുകള്‍ വായനയെ കൂടുതല്‍ വികാര ഭരിതമാക്കി.

എടുത്തു പറയാന്‍ ഒരുപാട് സുന്ദര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഈ വായനയുടെ ക്ലൈമാക്സ് എടുത്തു പറയേണ്ടത് തന്നെയാണ്. ഇത്ര മനോഹരമായി ഇതില്‍ കൂടുതല്‍ ഈ നോവല്‍ അവസാനിപ്പിക്കാന്‍ കഴിയും എന്ന് വിശ്വസിക്കാന്‍ എന്റെ പരിമിതമായ വായനാശീലം വെച്ച് എനിക്ക് കഴിയില്ല എന്ന് തീര്‍ച്ചപ്പെടുത്തുന്നു . "ഞാനീ മേലോത്ത് തന്നെയുണ്ടാകും ക്രിസ്ത്യാനിയായല്ല പുലയനായി" ഇറാനിമോസ് അവസാനം പ്രഖ്യാപിക്കുന്നു. ജാതി രാഷ്ട്രീയം കേരളത്തില്‍ വലിയ കോളിളക്കങ്ങള്‍ക്ക് വഴി തുറക്കുന്ന ഈ സമയത്ത് ഈ നോവലിനെ വിലയിരുത്താന് വായനക്കാരന് വിട്ടു കൊടുക്കുന്നു .നന്ദി നന്ദി നന്ദി ഇങ്ങനെ ഒരു വായനയെ ഞങ്ങള്‍ക്കായി കാത്തു വെച്ചതിന്. തീര്‍ച്ചയായും വായിക്കപ്പെടേണ്ട പുസ്തകം. തികഞ്ഞ സന്തോഷത്തോടെ സൌഹൃദങ്ങള്‍ക്ക് വായനക്കായി മുന്നില്‍ വെയ്ക്കുന്നു.

ഡി.സി .ബുക്സ്
വില:100 രൂപ

Saturday, November 7, 2015

ഭൂപടത്തില്‍നിന്നും കുഴിച്ചെടുത്ത കുറിപ്പുകള്‍



പ്രിയ സുഹൃത്തിന് ആദ്യമേ അഭിനന്ദനങ്ങള്‍. തനി നാടന്‍ ഭാഷയുടെ ചാരുതയും, ഗ്രാമീണ ഹൃദയ തുടിപ്പുകള്‍ വ്യക്തമായി വരച്ചുകാട്ടി ഗൃഹാതുരമായ ഓര്‍മ്മയിലൂടെ എന്നെയും നയിച്ച്‌ വേറിട്ട ഒരു വായാനാനുഭവം സമ്മാനിച്ചതിന് നന്ദി. ബാല്യവും പ്രണയവും,ജീവിതവും, കെട്ടുപിണഞ്ഞു നിലാവത്ത് അലയാന്‍ വിട്ട ഓര്‍മ്മകളെ തിരിച്ചുകൊണ്ടുവരിക തന്നെയായിരുന്നു വായനയിലെ ഓരോ മുഹൂര്‍ത്തങ്ങളും. ആദ്യം മുതലുള്ള ഒഴുക്ക് അവസാന ഭാഗങ്ങളിലേക്കടുക്കുമ്പോള്‍ വേഗത കൂടി നിയന്ത്രിക്കാന്‍ വായനകാരന്‍ വല്ലാതെ വിയര്‍ക്കുക തന്നെ ചെയ്യും. നിരഞ്ജനയോടടുക്കുമ്പോള്‍ വായനയുടെ തീവ്രവായ ഭാഗങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്ന് തിരിച്ചറിയുമ്പോള്‍ 'മനുഷ്യന് ഒരു ആമുഖം' എന്ന നോവലിന്റെ വായനാനുഭവം മനസ്സില്‍ തങ്ങി നില്‍ക്കുന്നത് കൊണ്ടാകും തലമുറയുടെ കഥപറയുമ്പോള്‍ നിരഞ്ജനയടക്കം പലതും ചുരുക്കി എഴുതപ്പെട്ടു എന്ന് തോന്നിപോകുന്നു. വ്യക്തമായ വിവരണം വായിച്ചറിയാനുള്ള വായനക്കാരന്റെ ആഗ്രഹം പങ്കുവെച്ചു എന്ന് കണക്കാക്കി ആ വിഷയം അവസാനിപ്പിക്കുന്നു.എങ്കിലും കാലഘട്ടങ്ങളിലൂടെ വളര്‍ച്ചയും,ചരിത്രങ്ങളും വ്യക്തമായി രേഖപ്പെടുത്തുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ.  ഉമ്മയും,ഉപ്പയും,ഒത്തുപള്ളിയും,അയ്‌ലക്കുന്നും,സീമന്തിനി ദേവിയും,ബി.എം.എസ്സും, സെയ്ത് മൊല്ലാക്കയുമെല്ലാം അതിനു കൃത്യമായ പങ്കു വഹിച്ചിട്ടുണ്ട്‌.  മലബാര്‍ കലാപം,കലഹാന്തര കാലം, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വേരൂന്നല്‍, അടിയന്തരാവസ്ഥകാലം, മത തീവ്രവാദത്തിന്റെ കാലം, എന്നിങ്ങനെ കാലഘട്ടത്തിന്റെ കഥ വ്യത്യസ്ഥ കഥാപാത്രങ്ങളിലൂടെ തനി നാടന്‍ ശൈലിയില്‍ വിവരിക്കുമ്പോള്‍ ഇത് വായനക്കപ്പുറവും ഓര്‍മ്മയിലെ ഭൂപടത്തില്‍ നിന്നും കുഴിച്ചെടുത്ത കുറിപ്പുകളായി അവശേഷിക്കുന്നു.പലതും പെട്ടന്ന് പറഞ്ഞു നിര്‍ത്തി എന്ന തോന്നല്‍ ബാക്കി നിര്‍ത്തി വായനയെ ഇഷ്ട്ടത്തോടെ നെഞ്ചോടു ചേര്‍ക്കുന്നു.

Wednesday, October 28, 2015

കാടും ക്യാമറയും



നാട്ടില്‍ നിന്നും പുതിയ ബുക്കുകള്‍ എത്തി ആദ്യം തന്നെ നസീര്‍ ഇക്കയുടെ കാടും ക്യാമറയും തന്നെ വായനയ്ക്കായി തിരഞ്ഞെടുത്തു. ആയിരം രൂപ എന്ന വില കേട്ടപ്പോള്‍ ഉള്ളടക്കവും അതിലെ ചിത്രങ്ങളും ഒരിക്കലും നിരാശ സമ്മാനിക്കില്ല എന്ന വിശ്വാസം കാടിനെ ചെന്ന് തൊടുമ്പോള്‍ വായിച്ചിട്ടുള്ള ആര്‍ക്കും മനസ്സിലാകുന്നതെ ഉള്ളൂ. മൊത്തമായി ആര്‍ട്ട്‌ പേപ്പറില്‍ ആണ് ബുക്ക്‌ നമുക്ക് മുന്നില്‍ എത്തിയിട്ടുള്ളത് അത് തന്നെ ആവണം വില ഇത്രയ്ക്ക് കൂടാന്‍ കാരണം . ഈ ബുക്ക്‌ ഒരു ദൃശ്യ വിരുന്നു തന്നെയാണ്, ഇതിലെ ഓരോ ചിത്രങ്ങള്‍ക്ക് പിന്നിലും ഒരു മനുഷ്യന്റെ കാടിനോടുള്ള പ്രണയമുണ്ട്, വ്യതിചലിച്ചു പോകുന്ന പ്രകൃതി സ്നേഹത്തിനു നല്‍കപ്പെടെണ്ടി വരുന്ന ഭാവിയിലേക്കുള്ള ഭീഷണികളുടെ അടയാളങ്ങളുണ്ട്,  ഇനിയും നന്മകള്‍ ബാക്കിനിര്‍ത്തി പ്രകൃതിയിലേക്ക് തിരിഞ്ഞു നടക്കാന്‍ പ്രേരിപ്പിക്കുന്ന മനോഹാരിതയുണ്ട്. കാട്ടു പുഴയോരങ്ങളിലും പാറകെട്ടുകളിലും ഏറുമാടങ്ങളിലും ആദിവാസി കുടിലുകളിലും തങ്ങി, കാടിനേയും പുഴയേയും മഞ്ഞിനേയും വെയിലിനെയും മഴയെയും നിലാവിനെയും നക്ഷത്രങ്ങളെയും സൂര്യാസ്തമയങ്ങളെയും കണ്ടു മടങ്ങി മുപ്പതില്‍പ്പരം വര്‍ഷങ്ങള്‍ കാടിന്റെ വശ്യമാനോഹാരിതയില്‍ ജീവിച്ചു ആ അനുഭവങ്ങളും ചിത്രങ്ങളും വായനയിലൂടെ ഓരോ വായനക്കാരയെയും സ്വാദീനിച്ചു, ആ കാടനുഭവങ്ങളുടെ കുളിര്‍മകള്‍ പ്രകൃതി സംരക്ഷണയുടെ ആവിശ്യകതയിലേക്ക് ഓരോ വായനക്കാരനെയും തീര്‍ച്ചയായും എത്തിച്ചിരിക്കും . അത് തന്നെയാവണം ഈ ബുക്കിന്റെ വിജയവും. വേനലില്‍ രാത്രികാലങ്ങളില്‍ ഇത്രയും ദൂരങ്ങള്‍ താണ്ടി അരുവികളിലും പുഴകളിലും കുഴികളെടുത്തു മൃഗങ്ങള്‍ക്ക് വെള്ളമെത്തിക്കാന്‍ ശ്രമിക്കുന്നതിനെ കുറിച്ച് കാടിനെ ചെന്ന് തൊടുമ്പോള്‍ എന്ന ആദ്യ പുസ്തകത്തില്‍ വായിച്ചറിഞ്ഞപ്പോള്‍ മുതല്‍ അറിയാതെ ആഗ്രഹിച്ചു പോയാതാണ് താങ്കളെ ഒരിക്കലെങ്കിലും നേരില്‍ കാണണമെന്ന്.

ഇനിയും നമ്മില്‍ ബാക്കിയായിട്ടുള്ള ശിലായുഗവബോധത്തിന്റെ ചാരം മൂടികിടക്കുന്ന കനലുകളെ ഊതിപ്പെരുപ്പിച്ച് അത് ഒരു തീയായ് വളര്‍ന്നു തിടം വെച്ച് തങ്ങളുടെ ജീവിതവീക്ഷണങ്ങളെ മാറ്റി മറിക്കുന്നു എന്ന് വിശ്വസിക്കുന്ന ഒരു പാട് പേര്‍ക്ക് പ്രചോദനമാണ് താങ്കള്‍. ആദ്യ ബുക്കില്‍ വിവരിച്ചിട്ടുള്ള നീലഗിരി മാര്‍ട്ടിന്‍, തവളയാന്‍ പക്ഷി,വെള്ള കാട്ടു പോത്ത് അങ്ങനെ പലതും വീണ്ടും ഈ ബൂക്കിലും ആവര്‍ത്തിച്ചതിനു പകരം അറിയപ്പെടാത്ത പലതും ഉള്‍പ്പെടുത്തമായിരുന്നു എന്ന് തോന്നി കാരണം കാടും കാടിന്റെ വശ്യതയിലും ജീവിക്കുന്ന അങ്ങേയ്ക്ക് കാടിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ പറഞ്ഞാല്‍ തീരാത്തത്ര അനുഭവസമ്പത്ത് ഉണ്ടാവും എന്നാ പൂര്‍ണ്ണ വിശ്വാസത്തില്‍ ആണ് ഇങ്ങനെ ചിന്തിക്കേണ്ടി വന്നത് എന്ന്കൂടി അറിയിക്കട്ടെ. "വന്യജീവി ഫോട്ടോഗ്രാഫി ഒരു ധ്യാനമാണ്. കാടെന്ന മഹാദ്ഭുതത്തിലേക്കുള്ള ലയനം. അവിടെ ക്യമാറയില്ല, ഫോട്ടോഗ്രാഫറില്ല മുന്‍വിധികളൊന്നുമില്ല, കണക്കു കൂട്ടലുകള്‍ക്കൊന്നും തന്നെ സ്ഥാനമില്ല അവിടെ എല്ലാം സംഭവിക്കുകയാണ്" കാടിനെ ഇത്രയെയേറെ സ്നേഹിക്കുന്ന ഈ വാക്കുകള്‍ ശ്രദ്ധിക്കപ്പെടെണ്ടത് തന്നെയാണ്. കാടിനെ സമീപികേണ്ട രീതി.ഫോട്ടോഗ്രാഫി,ക്യാമറകള്‍, ലെന്‍സുകള്‍,വസ്ത്രങ്ങള്‍ എന്നിവയുടെ വിവരങ്ങളും ഉപകാരപ്രദം തന്നെ. കാടിന്റെ ആത്മാവും ഹൃദയമിടിപ്പുകളും ഇത്രത്തോളം എന്നെ സ്വാദീനിച്ച വേറെ വായന എന്നില്‍ ഉണ്ടായിട്ടില്ല.
ആ നല്ല മനസ്സിനു മുന്നില്‍ തലകുനിക്കുന്നു ..പ്രകൃതിയെ അറിയാന്‍, ആ വിസ്മയത്തെ അറിയാന്‍ അടുത്ത പുസ്തകത്തിനായി കാത്തിരിക്കുന്നു.

Monday, October 26, 2015

രതിസാമ്രാജ്യം



ആധുനിക ശാസ്ത്രീയ തത്വങ്ങളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട ആദ്യത്തെ ആധികാരിക ലൈംഗിക വിജ്ഞാനകൃതിയാണ് നാലപ്പാട്ട് നാരായണമേനോന്റെ രതി സാമ്രാജ്യം. ജീവിവര്‍ഗൈക്യം, ലിംഗഭേദ പരിണാമം,ലിംഗഭേദ വിവരണം, പുംസ്ത്രീ ഭേദം, കാമവികാരം, മതവും കാമവും, സ്വയംഭോഗം, ദിവാ സ്വപ്നം, സ്വപ്നം, നാര്‍സിസം, സ്പര്‍ശേന്ദ്രിയവും അനുരാഗവും, ശ്രവണേന്ദ്രിയവും അനുരാഗവും, ദ്രിഷ്ട്ടിയും അനുരാഗവും, സൗന്ദര്യത്തിന്റെ അംശങ്ങള്‍, അന്യര്‍ സുരതം ചെയ്യുന്നത് കാണുവാനുള്ള വാസന, സാമാന്യ സംഭോഗം, പ്രഥമസംഭോഗം, സംഭോഗത്തില്‍ ഉണ്ടാകുന്ന രതിമൂര്‍ച്ഛ, സംഭോഗനിലകള്‍, കാമ ഭ്രാന്ത്, പല തരത്തിലുള്ള രതി വൈപരീത്യങ്ങള്‍, പ്രതിമാനുരാഗം, സാഡിസവും മസോക്കിസവും, ഗുഹ്യാവയവങ്ങള്‍ തുറന്നു കാണിക്കാനുള്ള വാസന, മൃഗങ്ങളുമായുള്ള സംഭോഗം, ഉപകരണങ്ങള്‍, സ്വവര്‍ഗ്ഗഭോഗം , ഇയോണിസം ,വിവാഹം, ചാരിത്രം, സദാചാരം, ഗണികവൃത്തി, ലജ്ജ ദാമ്പത്യ സൗഖ്യം, ബഹുഭാര്യാത്വവും ഏക ഭാര്യത്വവും, സ്വതന്ത്രാനുരാഗം, ഗര്‍ഭോധാരണം, ഇരട്ട പ്രസവം തുടങ്ങി നിരവധി സങ്കീര്‍ണ്ണ വിഷയങ്ങളെ വളരെ വ്യക്തമായി തന്നെ ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്. പല വിഷയങ്ങളെ കുറിച്ചും അല്‍പ്പ ജ്ഞാനം കൈമുതലായുള്ള എല്ലാവര്‍ക്കും ഓരോ വിഷയത്തിന്റെയും അന്തസത്തയെ അറിഞ്ഞിരിക്കേണ്ടതിന്റെ അനിവാര്യതയെ ബോധ്യപ്പെടുത്താന്‍ തീര്‍ച്ചയായും തിരഞ്ഞെടുക്കപ്പെണ്ട മഹത്തരമായ കൃതി തന്നെയാണ് രതിസാമ്രാജ്യം. പരിണാമം മുതല്‍ ഇതില്‍ വിവരിക്കുന്ന ഓരോ വിഷയങ്ങളുടെയും ആദ്യാവസാന അക്ഷരങ്ങള്‍ മാത്രം ഗ്രഹിച്ചു അഹങ്കരിച്ചു വിഹരിക്കുന്ന നമ്മള്‍ വായനക്കപ്പുറം എത്രത്തോളം വികലമായ ചിന്തകള്‍ക്കാണ് പ്രാണന്‍ നല്‍കിയിരിക്കുന്നത് എന്നത് ചിന്തിക്കുമ്പോള്‍ തികച്ചും ലജ്ജാകരം എന്ന് വായന നമ്മെ ബോധ്യപ്പെടുത്തി തരും.

ഗര്‍ഭ ബീജത്തില്‍ നിന്നും ഒരു കുട്ടിയായി മാറപ്പെടുന്നതിന്റെ ഓരോ ദിവസങ്ങളിലൂടെയും വായന കടന്നുപോകുമ്പോള്‍ , ഇനിയും കണ്ടെന്താന്‍ കഴിയാത്ത ആഴങ്ങള്‍ ജീവന്റെ പരിണാമ രഹസ്യങ്ങള്‍ പ്രകൃതി കാത്തു സൂക്ഷിക്കുമ്പോള്‍ അറിയാതെയെങ്കിലും നാം എല്ലാം എത്രയോ നിസാരനാണ് ബോധ്യപ്പെടെണ്ടതുണ്ട്. ഇങ്ങനെ ഒരു ഗ്രന്ഥത്തിന്റെ രചനയ്ക്കായി അദ്ധേഹം നടത്തിയ പഠനങ്ങള്‍, വായിച്ച പുസ്തകങ്ങള്‍ എന്നിവയെ കുറിച്ച് അവസാനത്തില്‍ കുറിക്കുമ്പോള്‍ ആദ്യത്തെ ആധികാരിക വിജ്ഞാനകൃതി എന്ന ലേബലിനോട് യോജിക്കാതിരിക്കാന്‍ കഴിയില്ല. പല വിവരങ്ങളും പല പുസ്തകങ്ങളില്‍ വിവരണം ആണ് എന്നുള്ളത് വിമര്‍ശകര്‍ എടുത്തു കാണിക്കുന്നുണ്ട് എന്നത് മാറ്റി നിര്‍ത്തിയാല്‍ നമ്മുടെ സദാചാര ബോധത്തെയും ലൈംഗിക ധാരണകളെയും തീര്‍ച്ചയായും  ഈ വായന തിരുത്തി കുറിക്കുക തന്നെ ചെയ്യും. വിവാഹത്തിന് മുമ്പ് ഇങ്ങനെ ഒരു വായന എന്തുകൊണ്ടും ഗുണകരമാണ് എന്ന് ഓര്‍മ്മിക്കുമ്പോള്‍ അവ്യക്തമായ പലതിനും വ്യക്തതയോടെ സമീപിക്കാം എന്ന് തെളിയിച്ചു വായനയിലെ ഒരു മുതല്‍ കൂട്ടായി ഈഗ്രന്ഥത്തിനെ മാറ്റി നിര്‍ത്താം.

Tuesday, October 20, 2015

നിഹാരയുടെ കിളിക്കൂട്



ഷാജഹാന്‍ നന്മണ്ടയുടെ പതിനഞ്ചു കഥകള്‍ പ്രവാസത്തിന്റെ നെടുവീര്‍പ്പുകള്‍ക്കിടയിലൂടെ കടന്നുപോകവേ ഒട്ടും നിരാശപ്പെടുത്താതെ വായിച്ചു തീര്‍ത്തു. പ്രവാസത്തിന്റെ ഈ വികാരത്തിന് അടിമപ്പെട്ട് പലപ്പോളും ഇത്തരം വിങ്ങലുകള്‍ അനുഭവപ്പെട്ടിട്ടുണ്ടങ്കിലും അവയെല്ലാം ഒരു കഥാരൂപത്തിലേക്ക് ആവാഹിക്കുമ്പോള്‍ വായന വിരസമാകാതെ പൂര്‍ത്തിയാക്കാന്‍ വായനക്കാരന് തീര്‍ച്ചയായും കഴിയും. പ്രവാസത്തിന്റെ തീച്ചൂളകള്‍ക്ക് മുകളില്‍ കാലം പുരോഗതിയെ കൂട്ടുപിടിക്കുമ്പോള്‍ വികാരങ്ങളുടെ തീവ്രത ഒരു പാട് കുറഞ്ഞു പോകുന്നുണ്ടെന്ന് എന്റെ പ്രവാസം എന്നെ പഠിപ്പിക്കുന്നുണ്ട്. അത് ഉള്‍ക്കൊണ്ട്‌ തന്നെയാണ് ഓരോ കഥകളും ഞാന്‍ വായിച്ചു തീര്‍ത്തതും. കടപ്പാടിന്റെ ഓര്‍മ്മയക്ക്‌, ബസ്രയിലെ ക്ഷത്രിയന്‍ എന്നിവ എന്റെ വായനയില്‍ കൂടുതല്‍ തെളിഞ്ഞു നില്‍ക്കുമ്പോള്‍ എന്നെ ഒരുപാട് അതിശയിപ്പിച്ച മറ്റൊരു കാര്യം കഥകളില്‍ തിരഞ്ഞെടുത്ത കഥാപാത്രങ്ങളുടെ പേരുകള്‍ ആണ്. കാരണം എന്നെ എന്നും ആകര്‍ഷിച്ചിട്ടുള്ള എന്നെങ്കിലും ഒരിക്കല്‍ ജീവിതത്തില്‍ ഉപയോഗിക്കാന്‍ വേണ്ടി കുറിക്കപ്പെട്ട പേരുകളില്‍ പലതും പല കഥകളിലായി അവതരിപ്പിച്ചത് തികച്ചും ഹൃദ്യമായി തോന്നി.
"ഞാന്‍ മരിച്ചാല്‍ എന്റെ കണ്ണുകള്‍ ചിത്രശലഭങ്ങള്‍ക്ക് പകുത്തു കൊടുക്കുക, കാതുകള്‍ കാറ്റിനും" എന്ന വാചകം ചിത്ര ശലഭങ്ങള്‍ പകുത്ത കണ്ണുകള്‍ എന്നാ കഥയില്‍ നിന്നും എടുത്തു പറയാവുന്ന വാക്കുകളായി തോന്നി. പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്ത ആളിന് എന്റെ പ്രത്യക അഭിനന്ദങ്ങള്‍ 

സ്നേഹം മുറിച്ചോരിവെയ്ക്കും നേരത്ത് ജീവിതം ഉച്ചയോടടുക്കുമ്പോള്‍ എന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് തോല്‍വിയുടെ കഥയാണ് പറയാനുണ്ടാകുക. കാലത്തിന്റെ വാത്സല്യവും ആരോ കല്‍പ്പിച്ചു വെച്ച പ്രമാണം പോലെ എനിക്കുമുണ്ടായിരുന്നു. ഒരു പറിച്ചു നടലിന്റെ നിയോഗവും അവിടെ എന്റെ കഷ്ട്ടം കുടിവെയ്ക്കപ്പെട്ടു കഥനം മുളചേര്‍ക്കപ്പെട്ട എന്നിലെ വര്‍ണ്ണങ്ങളും വാക്കുകളും മുറിച്ചെറിയപ്പെട്ട വെട്ടിയാലും തുണ്ടുകൂടുന്ന ജീവന്റെ തുടിതാളം കൊണ്ട് മെനെഞ്ഞടുത്ത പ്രവാസ ജാതകത്തിന്റെ മിഴിനീരോപ്പുന്ന ഈ കഥകള്‍ ഈ വൈകിയ വേളയില്‍ തികഞ്ഞ സന്തോഷത്തോടെ സ്വീകരിക്കുന്നു. പ്രിയ കഥാകൃത്തിന് അഭിനന്ദങ്ങള്‍ ...

Monday, October 19, 2015

THE MUSEUM OF INNOCENCE



പ്രണയമെന്ന വികാരത്തെ വായിച്ചറിഞ്ഞതോ അനുഭവിച്ചറിഞ്ഞതോ ആയ ചിന്തകള്‍ അസ്തമിക്കുന്നിടത്തുനിന്നാണ് ഈ നോവല്‍ സത്യത്തില്‍ ആരംഭിക്കുന്നത്. ഇത്രത്തോളം തീവ്രമായി, ഭ്രാന്താത്മകമായി പ്രണയത്തെ വായിച്ചെടുക്കുമ്പോള്‍ എന്റെ പരിമിത വായനയിലെ ഏറ്റവും സുന്ദരമായ ഒരു വായനയിലൂടെയായിരുന്നു ഞാന്‍ കടന്നുപോയിക്കൊണ്ടിരുന്നത്. 1970-ലെ ഇസ്താംബൂളിലെ പശ്ചാത്തലത്തില്‍ നിന്നാണ് നോവല്‍ ആരംഭിക്കുന്നത്, സമ്പന്നനായ കെമാല്‍ എന്ന മുപ്പതുകാരന്റെ വിവാഹനിശ്ചയത്തിനപ്പുറം അകന്ന ബന്ധത്തില്‍പ്പെട്ട സെയില്‍സ് ഗേള്‍ ആയ ഫ്യൂസനെ കണ്ടുമുട്ടുന്നത് മുതല്‍ കന്യകാത്വത്തിന്റെ അതില്‍ വരമ്പുകള്‍ ഭേദിച്ച് പ്രണയം തളിര്‍ക്കുന്നതും ,നഷ്ട്ടപ്പെടുന്നതും, തിരിച്ചുപിടിക്കുന്നതും, കാത്തിരിപ്പുകളുടെ വിങ്ങുന്ന വേദനകളും, ഒടുവില്‍ സ്വന്തം പ്രണയത്തിന്റെ ഒര്‍മ്മകളുറങ്ങുന്ന ഒരു ചിത്രശാലയുടെ വേദനാജനകമായ നിര്‍മാണവുമാണ് നോവലിന്റെ ഇതിവൃത്തം.

 കെമാല്‍ ബേ തങ്ങളുടെ ആഗ്രഹങ്ങള്‍ പോലെ ഫ്യൂസന്റെ ഓര്‍മ്മകള്‍ അന്തിയുറങ്ങുന്ന, താങ്കളുടെ മുപ്പതു വര്‍ഷത്തെ പ്രണയ ശേഖരങ്ങള്‍, അവയ്ക്ക് പിന്നിലെ അതേ വേദനകളും സന്തോഷങ്ങളും അതേ തീവ്രതയും കാത്തു സൂക്ഷിച്ചു ഒരു മ്യൂസിയമായി മാറ്റപ്പെട്ടിരിക്കുന്നു. വായനക്കപ്പുറം ഓരോ വായനക്കാരനും ഈ പ്രണത്തെ തിരിച്ചറിഞ്ഞു താങ്കളുടെ നിഷ്കളങ്കമായ ചിത്രശാല തേടിവരിക തന്നെ ചെയ്യും. അത്രയ്ക്ക് വികാര സാന്ദ്രമായി താങ്കളുടെ ആഗ്രഹംപോലെ ഒരു സന്ദര്‍ഭങ്ങളും ഒര്‍ഹാന്‍ പമുക് കുറിച്ച് വെച്ചിട്ടുണ്ട്. ഇനി ആ പ്രണയമാകുന്ന മ്യൂസിയത്തിലേക്കുള്ള വായനക്കാരന്റെ പ്രയാണമാണ്. പ്രണയമെന്നത് ഗാഢമായ ശ്രദ്ധയാണ്, സഹാനുഭൂതിയാണ്. ഇത് ലൈലാ-മജ്നുവിന്റെയും ,ഹസന്‍-ആസകയുടെയും കഥ പോലെ പ്രണയിനികളുടെ വെറും കഥയല്ലന്നും വായനക്കാരന്‍ ഇവിടെ തിരിച്ചറിയുന്നു. വായനയുടെ അവസാനങ്ങളില്‍ വിറയാര്‍ന്ന കൈകള്‍ കൊണ്ടും ഇളകിമറിയുന്ന മനസ്സുകൊണ്ടും താളുകള്‍ മറിക്കപ്പെടുമ്പോള്‍ കെമാല്‍ ബേ താങ്കളുടെ പ്രണയത്തിനു മുന്നില്‍, കാത്തിരുന്ന വര്‍ഷങ്ങളുടെ ഇടവേളകള്‍ക്കിടയില്‍ പ്രണയത്തിന്റെ നീരൊഴുക്കുമായി ആ തെരുവില്‍ അലഞ്ഞ വേദനകള്‍ക്ക് മുന്നില്‍, അവശേഷിച്ച ചിത്രശാലയിലെ ഓര്‍മകള്‍ക്ക് മുന്നില്‍ അറിയാതെ ശിരസ്സ്‌ കുനിഞ്ഞു പോകുന്നു.വലിയ പുസ്തകത്തിനോടുള്ള എന്റെ ആവേശത്തിന് ഒരിക്കല്‍ കൂടി കൂറ് പുലര്‍ത്തി എന്നെ ആകര്‍ഷിച്ച പ്രണയ പുസ്തകങ്ങളുടെ മുന്‍ നിരയിലേക്ക് ഈ വായനയെ ഞാന്‍ മാറ്റി നിര്‍ത്തുന്നു.

Saturday, October 3, 2015

THE MOONSTONE



ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രഥമ അപ സര്‍പ്പക നോവലെന്ന് കണക്കാക്കുന്ന കൃതി. ഭാരതത്തില്‍ നിന്നും ഒരു ബ്രട്ടീഷ് ഓഫീസര്‍ കടത്തികൊണ്ടു പോയ അപൂര്‍വ്വ അമൂല്യ രത്നം വര്‍ഷങ്ങള്‍ക്കു ശേഷം ലണ്ടനില്‍ നിന്നും കളവു പോകുന്നതും തുടര്‍ന്നുള്ള അന്വേഷങ്ങള്‍ ഉദ്വോഗജനകമായ സംഭവപരമ്പരകള്‍ക്കാണ് തുടക്കം കുറിക്കുന്നതും. ആദ്യം മുതല്‍ അവസാനം വരെ പൂര്‍ണ്ണമായും സസ്പെന്‍സ് കാത്തു ശൂക്ഷിച്ചു ഇന്ത്യക്കാര്‍ വജ്രകല്ല് ഭാരതത്തില്‍ എത്തിക്കുമ്പോളെക്കും വില്‍കി കോളിന്‍സ് എന്ന സാഹിത്യകാരനുമൊപ്പം വായനക്കാരന്‍ അതേ മാനസികമായ ആകാംക്ഷകളോടെ ഏകദേശം അറനൂറു താളുകള്‍ പിന്നിട്ടിരിക്കും . 

അന്വേഷണ സാഹിത്യവും സസ്പെന്‍സുകളും ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന നോവല്‍.1799- മുതല്‍ 1850 വരെയുള്ള കാലഘട്ടത്തില്‍ ആണ് കഥ നടക്കുന്നത് ഇന്ത്യന്‍ പുരാവൃത്ത കഥകളില്‍ സ്ഥാനം പിടിച്ചിട്ടുള്ള ചന്ദ്രനെ പ്രതിനിധാനം ചെയ്യുന്ന ചതുര്‍ഭുജനായ ഒരു ദൈവത്തിന്റെ നെറ്റിയില്‍ വിലസിയിരുന്ന ചന്ദ്രകാന്തകല്ല്‌ പതിനൊന്നാം നൂറ്റാണ്ടില്‍ മുഹമ്മദ്‌ ഗിസ്നിയുടെ അക്രമകാലത്ത് സോമനാഥ് ക്ഷേത്രത്തില്‍ നിന്നും ബനാറസ്സിലേക്ക് അതിവിദഗ്ദമായി മാറ്റപ്പെടുകയും ആ പവിത്ര രത്നം സംരക്ഷിക്കാന്‍ കാലാകാലങ്ങളായി മൂന്നു ബ്രാമണന്‍ മാരെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. കാലങ്ങള്‍ക്കപ്പുറം തലമുറകള്‍ മാറി മാറി വജ്രകല്ലിനെ സംരക്ഷിച്ചു കൊണ്ടിരിക്കുകയും പതിനെട്ടാം നൂറ്റാണ്ടില്‍ മുഗള്‍ചക്രവര്‍ത്തി ഔറംഗസീബിന്റെ കാലത്ത് ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെടുമ്പോള്‍ ഒരു സേനാധിപന്‍ വജ്രകല്ല് കൈക്കലാക്കുകയും ഇംഗ്ലണ്ടിലേക്ക് കടത്തുകയും ചെയ്യുന്നിടത്ത് നിന്നാണ് കഥ തുടങ്ങുന്നത് അവസാനം സംരക്ഷണ ചുമതലയുള്ള ബ്രാമണന്‍മാരുടെ തലമുറകള്‍ വിജയകരമായി വജ്രകല്ല് തിരിച്ചെടുക്കുന്നതും അതിനിടയില്‍ സംഭവിക്കുന്നതായ വിഷയങ്ങളാണ് നോവലിന്റെ ഇതിവൃത്തം 

നോവല്‍ ആവസാനിക്കുന്നതിന് മുമ്പ് ആ മോഷണം തെളിയിക്കുന്ന രംഗം മാത്രം ചെറിയ അഭംഗിയായി അവതരിപ്പിച്ചു എന്നാ അഭിപ്രായം മാറ്റി നിര്‍ത്തിയാല്‍, ഘട്ടം ഘട്ടമായി വായനയെ കൊണ്ട് പോകുന്ന രീതിയും, പത്തിരുപത്തഞ്ച് കഥാപാത്രങ്ങളും അവരുടെ വെളിപ്പെടുത്തലുകളും പലയിടത്തുമായി പ്രതിപാദിച്ചു അവസാനം എല്ലാം കൂട്ടിയോജിപ്പിച്ച് സസ്പെന്‍സുകളും ആകാംഷകളും ബാക്കി നിര്‍ത്തി പാതി വഴിയില്‍ ഒരിക്കലും വായന അവസാനിപ്പിക്കാന്‍ കഴിയാത്ത രീതില്‍ വായന മുന്നേറുമ്പോള്‍ ഒരു കുറ്റാന്വേഷണ നോവലില്‍ നിന്നും ഒരു വായനക്കാരന് ലഭിക്കുന്ന എല്ലാ വായനാനുഭവവും ഈ വായനയിലും പൂര്‍ണ്ണമായും എന്നെ തേടിവന്നു എന്ന്‍ തിരിച്ചറിയുന്നു.

കഴുമരം



മരണം!
എന്റെ നിശബ്ദതയെ നെരിച്ചമര്‍ത്തികൊണ്ട് മരണം ഒരു പെരുമ്പാമ്പിനെപോലെ ഇഴഞ്ഞു കയറുന്നു. എനിക്കിപ്പോള്‍ ഭയമില്ല. എന്റെ മുഖത്ത് ആനന്ദത്തിന്റെ അവസാന കേളി തുടങ്ങാന്‍ പോകുകയാണ്. വരൂ എന്റെ മിത്രമേ, നിനക്ക് സ്വാഗതം എന്ന് ഞാന്‍ മന്ത്രിച്ചു.ഞാനെന്തു മാറിയിരിക്കുന്നു.

ഓര്‍മകളിലേക്ക് പറന്നു പോകാന്‍ ഞാന്‍ ആഗ്രഹിച്ചു. കഷ്ട്ടം,ചിറകുകള്‍ കരിഞ്ഞമര്‍ന്നിരിക്കുന്നു. ഒരു പക്ഷിയുടെ അവസാന പിടച്ചില്‍ പോലൊന്നു നെഞ്ചിനുള്ളില്‍ ഞരങ്ങുന്നുണ്ട്. അസ്ഥികള്‍ നുറുങ്ങി അമരുന്നതിന്റെ വേദന എന്നെ വല്ലാതെ നിരാശപ്പെടുത്തുന്നുണ്ട്. എങ്കിലും എന്റെ മുഖത്ത് നിന്നും ആനന്ദത്തിന്റെ തെളിദീപം കെട്ടുപോയിട്ടില്ല.
അകലെ നിന്ന് ഒരു വെളിച്ചം എന്നെ ലക്ഷ്യമാക്കിവരുന്നത്‌ പോലെ. അതെ, പ്രകാശത്തിന്റെ അവസാന നൃത്തം സമാരംഭിക്കാന്‍ പോകുന്നു. എനിക്ക് ചുറ്റും ഒരു ദീപപ്രഭ വിരിഞ്ഞു. അതിനപ്പുറം നക്ഷത്രമുഖമുള്ള പെണ്‍കുട്ടിയുടെ ചടുല നൃത്തം. അത് കണ്ടു നില്‍ക്കുന്ന എന്റെ കൂട്ടുകാര്‍, ഇവെരെല്ലാം എപ്പോളാണ് എവിടെ വന്നത്. ഞാന്‍ ആരെയും ക്ഷണിച്ചില്ലല്ലോ. ഇന്നെന്റെ ജന്മദിനമാണോ, വിവാഹ വാര്‍ഷികമോ മറ്റോ ആണോ?


കഴു മരത്തിലേക്ക് കൊരുത്തു കെട്ടിയ വര്‍ണ്ണ തൂവലുകള്‍. കാറ്റിലിളകുമ്പോള്‍ അതൊരു ഉദ്യാനം പോലെ തോന്നുന്നു. ഇനി എല്ലാവരും കാത്തിരിക്കുന്നത് എന്റെ പ്രേത നൃത്തം കാണാനാണ്. അതിനു അനുയോജ്യമായ വേഷം ധരിച്ചാണ് ഞാനിവിടെ നില്‍ക്കുന്നത്. അരങ്ങൊരുങ്ങി കഴിഞ്ഞാല്‍ ഞാന്‍ നൃത്തം തുടങ്ങുകയായി.

ആരുടേയും കാരുണ്യം ഞാന്‍ ഇനി പ്രതീക്ഷിക്കുന്നില്ല. കാരുണ്യം എന്ന പദം തന്നെ മനുഷ്യരുടെ ഇടയിലെ ഒരു ശുദ്ധ തട്ടിപ്പാണ്. ദൈവത്തിന്റെ കാരുണ്യം ഞാന്‍ അവസാനം വരെയും പ്രതീക്ഷിക്കും. എനിക്കതില്‍ പ്രതീക്ഷയുണ്ട്. എന്നെ സൃഷ്ട്ടിച്ച ദൈവത്തിനു മാത്രമേ എന്നെ നയിക്കുവാനും കൊല്ലുവാനും കഴിയൂ. അല്ലാതുള്ളതെല്ലാം ശുദ്ധ തട്ടിപ്പാണ്. പക്ഷേ എന്നെ സൃഷ്ട്ടിച്ച ദൈവം ഇന്നെവിടെയാണ്‌. എന്നെ രക്ഷിക്കാനായി ആ കൈകള്‍ ഒരുങ്ങി നില്‍ക്കുകയാണോ ? ആ കൈകള്‍ ശക്തിയില്ല എന്ന് വരുമോ? ആര്‍ക്കറിയാം അതിന്റെ രഹസ്യങ്ങള്‍?
പുരോഹിതന്റെ കയ്യില്‍ നിന്നും കുരിശുവാങ്ങി ഞാന്‍ അമര്‍ത്തി ചുംബിച്ചു. കരുണാമയനായ ദൈവമേ എനിക്ക് മാപ്പ് തരണേ! എനിക്ക് മാപ്പ് തരണേ !
കുരുശില്‍ നിന്നും മുഖമുയര്‍ത്തി ഞാന്‍ മുന്‍പോട്ടു നോക്കി

കഴുമരം !

അതെന്റെനേര്‍ക്ക്‌ മെല്ലെ ചലിക്കുന്നുണ്ടായിരുന്നു.
മരിക്കാന്‍ പോകുന്നവന്റെ വികാരം ഇത്ര തീവ്രമായി വരച്ചിടുമ്പോള്‍ വിക്റ്റര്‍ യൂഗോ വീണ്ടും വീണ്ടും ഉന്നതങ്ങള്‍ കയ്യടക്കുന്നു. ചെറുതെങ്കിലും വലിയ വായന സമ്മാനിച്ച് ,മനസ്സു കീഴടക്കിയ സുന്ദര വായന

Monday, August 31, 2015

JUDE THE OBSCURE



ലോക പ്രശസ്ത ഇംഗ്ലീഷ് നോവലിസ്റ്റ് തോമസ്‌ ഹാര്‍ഡിയുടെ അവസാനത്തെ നോവല്‍. പ്രണയവും ജീവിതവും ഇത് മാത്രമാണോ അദ്ധേഹത്തിന്റെ ഇഷ്ട്ടവിഷയം എന്ന് തോന്നി പോകുന്നു, ഇതിനു മുമ്പ് വായിച്ച THE PAIR OF BLUE EYES ഉം ഇതേ വിഷയം തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ഒരു പക്ഷേ ഒരു നമ്മുടെ പ്രണയവും ജീവിതരീതികളില്‍ നിന്നും വിഭിന്നമാണ് ഇംഗ്ലണ്ടിലെ പ്രണയ സങ്കല്‍പ്പങ്ങളും ജീവിത രീതികളും, അത് കൊണ്ട് തന്നെ അതേ വികാര തീവ്രതയോടെ വായനയെ സമീപിക്കാന്‍ ആയോ എന്നാ സംശയം ബാക്കി നില്‍ക്കുന്നു. ദാമ്പത്യവും പ്രണയവും രണ്ടും രണ്ടന്നപോലെ അവതരിപ്പിക്കുമ്പോള്‍ നമ്മുടെ ഇടുങ്ങിയ ചിന്താഗതിയില്‍ നിന്നും വെളിയില്‍ നിന്നാവണം വായനയെ സമീപിക്കേണ്ടത്. അരബെല്ല, സ്യൂ, എന്നീ സ്ത്രീ കഥാപാത്രങ്ങളില്‍ ആരെയാണ് നാം പിന്തുടരേണ്ടത്, ഇതൊരു പ്രണയത്തിന്റെയും പ്രണയ നഷ്ട്ടങ്ങളുടെയും സമ്മിശ്ര വായനയാണ്. ജീവിതം മുന്നോട്ടു കുതിക്കുമ്പോള്‍ വ്യത്യസ്ഥ പ്രണയങ്ങളുമായി ഓരോ കഥാപാത്രങ്ങള്‍ വായനയ്ക്കിടയില്‍ നമുക്ക് മുന്നിലെത്തുമ്പോള്‍ ഇഷ്ട്ട കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുക എന്നത് വായനക്കാരന് സാധിക്കാതെ വരും. കാത്തിരിക്കാന്‍ സസ്പെന്‍സുകളോ വഴിത്തിരിവുകളോ ഇല്ലാതെ സുന്ദരമായി അവസാനിക്കുന്ന നോവല്‍. അവസാനത്തെ മരണം ചെറിയ വേദന സമ്മാനിക്കുമ്പോള്‍ നോവല്‍ ഹൃദയ സ്പര്‍ശിയായി അവസാനിക്കുന്നു.

Monday, August 24, 2015

സഹശയനം



ജാപ്പനീസ് സാഹിത്യകാരന്‍ കവബാത്ത യാസുനാറിയുടെ വിഖ്യാതമായ നോവല്‍, ഈ നോവലിലേക്ക് കടക്കും മുമ്പ് തന്നെ ജാപ്പനീസ് സാഹിത്യത്തിന്റെ ഒരു ഏകദേശരൂപം തന്നെ വിവര്‍ത്തകന്‍ വിലാസിനി നമ്മുക്ക് തരുന്നുണ്ട് ബുക്കിന്റെ ഒരു ഭാഗം തന്നെ അതിനായി മാറ്റി വെച്ചിരിക്കുന്നത് കൊണ്ട് ജാപ്പനീസ് സാഹിത്യവും അതിന്റെ പിന്നിലെ വ്യക്തമായ വിവരങ്ങളും നല്‍കുമ്പോള്‍ വായനക്കാരനെ സംബന്ധിച്ച് അത് വളറെ ഉപകാരപ്രദമായ വിവരണം തന്നെയാണ്.മരണത്തെ സമീപിക്കുന്ന ഒരു വൃദ്ധനുണ്ടാകുന്ന കാമാസക്തിയെ അസാധാരണമായ കലാഭംഗിയോടെ ആവിഷ്കരിക്കുകയാണ് കവബാത്ത ഈ കൃതിയിലൂടെ, കൂടാതെ കുറേ കൂടി ചൂഴ്ന്നു നോക്കിയാല്‍ സഹശയനം അപ്പൂര്‍വ്വമായ ദാര്‍ശനികത കൊണ്ട് ധന്യമായ കൃതിയാണെന്ന് കാണാം.സത്രവും സത്രകാരിയും ഉറങ്ങുന്ന സുന്ദരികളുമൊക്കെ സിമ്പലുകളാണെന്നും മൃത്യുവിന്റെ ഗോപുര ദ്വാരത്തില്‍ നില്‍ക്കുന്ന മനുഷ്യന്‍ ഒരിക്കലും നിറവേറ്റാന്‍ കഴിയാത്ത സ്വപ്നങ്ങളുടെ പുറകെപോയി സ്വയം പീഡിപ്പിക്കപ്പെടുന്നതിന്റെ അന്തസാര വിഹിനതയാണ് കവബാത്ത ഈ നോവലിലൂടെ ധ്വനിപ്പിക്കുന്നത്.

കഥാപാത്രങ്ങള്‍ ആശയവിനിമയം ചെയ്യുന്നത് വളരെ ചുരുങ്ങിയ വാക്കുകളില്‍ ആണ് എന്നത് കൊണ്ട് ഹൈക്കു എന്നാ ജാപ്പനീസ് പാരമ്പര്യം അദ്ദേഹം പിന്തുടരുന്നു എന്ന വാദത്തിനു ശക്തിപകരുന്നു. രഹസ്യമായ ഒരറയില്‍ മരുന്ന് കൊടുത്തു ഉറക്കി കിടത്തിയ നഗ്ന സുന്ദരികളുടെ കൂടെ അന്തിയുറങ്ങുന്ന കിഴവന്‍ എഗുച്ചിയുടെ പൂര്‍വ്വകാല സ്മൃതികളും,കാമുകിമാര്‍, വെപ്പാട്ടിമാര്‍, വെഭിചാരിണികള്‍, പെണ്മക്കള്‍, എന്നിവരുടെയും വിചിത്രമായ വികാരങ്ങള്‍ കുറിക്കപ്പെടുകയാണ് നോവലില്‍.ജാപ്പനീസ് സംസ്കാരത്തിന്റെ ധാര്‍മികവും സ്വാതികവുമായ ചേതന ആവിഷ്കരിക്കുന്നതില്‍ ശ്രദ്ധാലുവായ കവബാത്തയുടെ വളരെ പ്രശസ്തമായ കൃതി, പുറമേ നിന്ന് ചിന്തിച്ചാല്‍ ഉറക്കി കിടത്തിയ സുന്ദരികളുടെ കൂടെ അന്തിയുറങ്ങുന്ന വൃദ്ധനായ എഗുച്ചിയുടെ കുറച്ചു രാത്രികള്‍ അത് മാത്രമാണ് വിഷയം, എങ്ങനെ ഓരോരുത്തരും ഈ കൃതിയെ വിലയിരുത്തും എന്നത് പറയാന്‍ വിഷമമെങ്കിലും സാധാരണ ചിന്താഗതിയില്‍ നിന്നും മാറ്റം വരുത്തി വായിക്കേണ്ടി വരുമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കവബാത്തയുടെ thousand cranes ആണ് തിരഞ്ഞു പോയത് കിട്ടിയത് ഇതും. എന്നെ നിരാശപ്പെടുത്തിയില്ല വായനക്കാരന് വായിച്ചു തീരുമാനിക്കാം


ഒറിജിനല്‍ നെയിം :NEMURERU BIJO (1961)
വിവര്‍ത്തനം : വിലാസിനി
വില :110

Saturday, August 22, 2015

മരിച്ചവര്‍ സംസാരിക്കുന്നത്


എം.കെ ഖരീമിന്റെ മരിച്ചവര്‍ സംസാരിക്കുന്നത്, അന്ധമായ മതങ്ങളും മതനിയമങ്ങളും എത്രത്തോളം നീതിക്കെതിര മുഖം തിരിക്കുന്നുണ്ട് എന്നത് ഒറ്റനോട്ടത്തില്‍ വായനയില്‍ ഇംതിയാസ് നമുക്ക് മുന്നില്‍ വെളിപ്പെടുത്തുന്നു. നോവ്‌ മാത്രമാണ് വായന സമ്മാനിച്ചത്‌ എവിടെയോ തറച്ചു കയറുന്ന കാവ്യാത്മകമായ ആവിഷ്കാരം. വായനക്കപ്പുറം ശൂന്യതയില്‍ നിന്നും വായനക്കാരന്‍ ഓര്‍മ്മകള്‍ തേടിയെടുക്കം. സ്വന്തം നിസ്സഹായതകള്‍ കടലുകള്‍ക്കക്കരെ പറിച്ചു നടുന്ന ഇംതിയാസ് എന്ന ചെറുപ്പക്കാരനിലേക്ക്, അവിടെ അവനായ് കാത്തുവെച്ച നൂറ എന്ന അറബി പെണ്‍കുട്ടിയുടെ പ്രണയത്തിലേക്ക് ,ഇസ്ലാമിന്റെ വ്യവസ്ഥിതികളില്‍ നിന്നും വ്യതിചലിക്കുന്ന അവളുടെ പിതാവിലെക്കും സഹോദരനിലേക്കും, ആ പ്രണയത്തിനു നല്‍കേണ്ടിവന്ന വിലയായ് മരണം കാത്തു ജയിലടക്കപ്പെട്ട ഇംതിയാസിന്റെ ചിന്തകളിലേക്കും, പ്രാരാബ്ദങ്ങല്‍ക്കിടയില്‍ മകന്റെ വരവും കാത്തു നില്‍ക്കുന്ന ഉമ്മയിലെക്കും സഹോദരിമാരിലേക്കും അറിയാതെ തന്നെ വീണ്ടും വീണ്ടും മനസ്സ് പറന്നുകൊണ്ടിരിക്കുന്നു.

ഏറ്റവും കൂടുതല്‍ എടുത്തു പറയേണ്ട കാര്യം നോവല്‍ അവതരിപ്പിച്ച രീതിയാണ് സ്വപ്നങ്ങളും യാഥാര്‍ഥ്യങ്ങളും കൂട്ടിഇണക്കി സുന്ദരമായ വരികള്‍ അവസാനം നമ്മെ ചെന്നെത്തിക്കുന്നത് ഇംതിയാസിന്റെ മരണത്തിലേക്കാണ്, അതിനും അപ്പുറം അവരുടെ പ്രണയത്തിന്റെ ആഴങ്ങളിലേക്കാണ്. പൂര്‍ണ്ണിമ , മുബീന ഏറെ അമ്പരപ്പിച്ച അന്ധനായ ന്യായാധിപന്‍ , കൂടപ്പിറപ്പുകള്‍, സൌഹൃദങ്ങള്‍ എല്ലാവര്‍ക്കും നോവലില്‍ അര്‍ഹിക്കുന്ന സ്ഥാനം തന്നെ നല്‍കിയപ്പോള്‍ പ്രിയ ഇംതിയാസ് നീയും നിന്റെ നൂറും നിങ്ങളുടെ പ്രണയവുമാണ് മനസ്സില്‍ ഒടുങ്ങാത്ത തിരകള്‍ തീര്‍ക്കുന്നത്.

'എന്റെ ജീവിതം വെറും വട്ടപ്പൂജ്യം ...ഈ ലോകത്ത് എനിക്കൊരു പ്രസക്തിയുമില്ല ..' അവന്‍ തുടര്‍ന്ന് പറഞ്ഞു
വല്ലാത്തൊരു കയത്തിലേക്ക് വഴുതി പോയി .അപ്പോള്‍ ജനാസ പുതച്ചു കിടക്കുന്ന അവനായിരുന്നു മനസ്സില്‍ .
' വേണ്ട ഇംതിയാസ് ....ആരും നഷ്ട്ടപ്പെടണ്ട ...നീയില്ലങ്കില്‍ പിന്നെ ഞാനുമില്ല ...ഇനി ആ സംസാരം ഇവിടെ നിര്‍ത്താം ...'
ആ വചനങ്ങള്‍ അറം പറ്റിയോ? അതിന്റെ പരിണിതി ഇത്ര ക്രൂരമെന്നു ആരറിഞ്ഞു. മറ്റൊരു ലോകത്തിലേക്ക്‌ അവന്‍ തനിയെ ചിറകടിക്കുമ്പോള്‍ താന്‍ യാന്ത്രികതയുടെ തുരുത്തില്‍....
ഒരിക്കല്‍ താനുമീ മുഷിഞ്ഞ വേഷങ്ങളില്‍ നിന്നും പുറപ്പെടും. പുള്ളി നിലാവിന്റെ രാത്രികളും അശാന്തിയുടെ ചോരക്കറയില്ലാത്ത ആ തുരുത്തില്‍ അവന്‍ കാതിരിക്കുമെങ്കില്‍...
പ്രിയനേ, എന്റെ യാത്ര നിന്നിലേക്ക്‌. അവിടെയാണ് ശാന്തി....അതിലലിയാന്‍ എന്തു തിടുക്കമെന്നോ ......


എം കെ ഖരീം ഇക്കാ വായന വൈകിപോയത്തില്‍ ഇപ്പൊ വിഷമിക്കുന്നു ഇങ്ങനെ ഒന്ന് ഞങ്ങള്‍ക്കായി കാത്തു വെച്ചതിനു ഒരായിരം നന്ദി .

Friday, August 14, 2015

THE BLIND OWL




സാദിഖ്‌ ഹിദായത്, ഇറാനിയന്‍ വിശ്വപ്രസിദ്ധനായ സാഹിത്യക്കാരന്‍, ഇരുപതാം നൂറ്റാണ്ടില്‍ ഇറാനില്‍ രചിക്കപ്പെട്ട ഏറ്റവും മികച്ച സാഹിത്യ കൃതി , ഇരുപത്തിരണ്ടു് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട് ,ഇറാനില്‍ തന്നെ ഈ നോവലിന്റെ ആസ്വാദനത്തിനായി മുപ്പതോളം പുസ്തകങ്ങള്‍ അച്ചടിച്ച്‌ പ്രസിദ്ധമായ നോവല്‍ ,ഒരു മനുഷ്യന്റെ മാനസിക വിഭ്രാന്തികള്‍ ഇത്രയേറെ തീവ്രമായി അവതരിപ്പിച്ചു കണ്ടിട്ടില്ല ഒരു വായനയിലും , കൂടുതല്‍ കഥാ പാത്രങ്ങളില്ലാതെ വികാര വിചാരങ്ങളുടെ ഭ്രാന്താവസ്ഥ ഒരു നോവലായി ചിത്രീകരിക്കുമ്പോള്‍ ഒരേ ശ്വാസത്തില്‍ വായിച്ചു തീര്‍ത്ത വിശ്വപ്രസിദ്ധ നോവല്‍ , തിരസ്കരിക്കപ്പെട്ട സ്നേഹവും ഏകാന്തതയും കൂട്ടി കലര്‍ത്തി സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താന്‍ ആവാതെ പറഞ്ഞു തീര്‍ത്ത വായന , ഈ നോവലിന്റെ ശീര്‍ഷകം തന്നെഎത്രത്തോളം നോവലിന് അനുകൂലമാണ് എന്ന്‍ തിരിച്ചറിയപ്പെടണം, ഇരുട്ടിന്റെ സന്തതിയായി സ്വന്തം ജീവിതത്തിന്റെ വെളിച്ചത്തിന് നേരെ കണ്ണടച്ച് രാവ് മുഴുവനും ഉണര്‍ന്നിരിക്കുന്ന ആ പക്ഷിയെ പോലെ മരണത്തിന്റെ മുന്നോടിയായി വന്നെത്തുന്ന ആകാംഷയും , ഭയവും,സ്നേഹവും സ്നേഹഭംഗവും, എല്ലാം വികാരപരമായി വരച്ചിട്ടിരിക്കുന്ന നോവല്‍ , വായിച്ചു വായിച്ചു ഭ്രാന്ത് പിടിപ്പിക്കുന്ന അപ്പൂര്‍വ്വം വായനകളില്‍ ഒന്ന് .ഒരു പക്ഷേ അദ്ധേഹത്തിന്റെ ആത്മഹത്യയുടെ കാരണങ്ങളിലേക്ക് ഇറങ്ങി നടക്കുമ്പോള്‍ ഏതെങ്കിലും ഒരു പ്രത്യക സന്ദര്‍ഭങ്ങളില്‍ ഒരു പക്ഷേ ഈ വായനയുമായി നാം കൂട്ടി മുട്ടേണ്ടിവരുമായിരിക്കും . എനിക്ക് അക്ഷരങ്ങളിലൂടെ കൂടുതല്‍ വിവരിച്ചു തരാന്‍ കഴിയാതെപോയ വിചിത്ര വായന സമ്മാനിച്ച മനോഹരമായ പുസ്തകം, ജീവിതത്തില്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട, വായനയെ സ്നേഹിക്കുന്ന ആര്‍ക്കും തിരഞ്ഞെടുക്കാവുന്ന നോവല്‍ .


ORIGINAL NAME : BOOF-E-KOOR

ENGLISH : THE BLIND OWL

MALAYALAM : KURUDAN KOOMAN

Thursday, August 13, 2015

അഗ്നിയും കഥകളും



സിതാര യുടെ അഗ്നിയും കഥകളും , കാല്‍പ്പനികതയുടെ ചട്ട ക്കൂടുകള്‍ക്ക് അപ്പുറത്ത് പെണ്ണെഴുത്തിന്റെ അതിര്‍വരമ്പുകള്‍ താണ്ടി തുറന്നെഴുതാന്‍ കാണിച്ച ഈ ശൈലി തന്നെയാണ് കഥകള്‍ എന്ന നിലയില്‍ ഈ വായനയെ ഇഷ്ട്ടപ്പെടാന്‍ എന്നെ പ്രേരിപ്പിച്ച ഘടകം. സിതാര ചേച്ചിയെ ആദ്യമായല്ല ഞാന്‍ വായിച്ചു തുടങ്ങുന്നത് സൌദിയിലെ പ്രവാസകാലത്ത് ഏതോ സൌദിയിലെ ഒരു പ്രാന്തപ്രദേശങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന ഒരു ലേഖനം പോലെ ഒന്ന് വായിച്ചത് ഇപ്പോളും മനസ്സില്‍ തടഞ്ഞു നില്‍ക്കുന്നുണ്ട് , ആ പോസ്റ്റ്‌ വീണ്ടും വായിക്കാന്‍ ശ്രമിച്ചെങ്കിലും കണ്ടുകിട്ടാതെ ഉപേക്ഷിക്കേണ്ടി വന്നു, കഥകളിലെ ആദ്യ വായനയിലെ പ്രിയ ശരിക്കും ഞെട്ടിച്ചു കളഞ്ഞു, ശരിക്കും ഒരു അഗ്നിയായ് പലരേയും എരിച്ചടക്കി അവള്‍ ജീവിക്കുമ്പോള്‍ ആ ജീവിതത്തിനായി അവള്‍ കാണിക്കുന്ന മനോധൈര്യം ഇന്ന് നമ്മുടെ സഹോദരിമാര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ എന്ന് അറിയാത്ത ആഗ്രഹിച്ചു പോകുന്നു .തന്റെ ആര്‍ത്തവ രക്തത്തില്‍ പോലും വകവെയ്കാതെ മൂന്ന് മുഷ്ട്ടികള്‍ക്കിടയില്‍ നെരിഞ്ഞമര്‍ന്നപ്പോളും ജീവിതം തിരിച്ചു പിടിച്ചു സ്വന്തം മാതാപിതാക്കളുടെ സ്വപ്നങ്ങള്‍ തച്ചുടക്കാതെ " നിങ്ങള്‍ക്ക് കരുത്തു കുറവുണ്ട് , ഒരു പെണ്ണിനെ പോലും പൂര്‍ണ്ണമായി തൃപ്തിപ്പെടുത്താന്‍ തനിക്കാവില്ല " എന്ന് മുഖത്ത് നോക്കി പറയാന്‍ , അതിലൂടെ മാനസികമായി വിജയിക്കാന്‍ പ്രിയയെ നയിച്ച മനസാനിധ്യത്തിനു ,അതിനെ സൃഷ്ട്ടിച്ച എഴുത്തുകാരിക്ക് സമൂഹത്തോട് പറയാന്‍ ഇതില്‍ കൂടുതല്‍ എന്ത് ഉദാഹരമാണ് അവതരിപ്പിക്കേണ്ടത് .

ജലദോഷ കാറ്റിലെ അന്നയും, സ്നേഹ വിഭ്രമത്തിലെ സെയ്റയും മായയും കഥാപാത്രങ്ങല്‍ക്കപ്പുറം വിളിച്ചോതുന്നത്‌ വായനക്കാരനെ പലതും ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. വിഷ നിഴലിലെ ആനി പീറ്റര്‍ വ്യത്യസ്ഥത കൊണ്ട് ശ്രദ്ധേയമായി. ഒരു ചിത്രകാരന്റെ ജീവിതവും ജീവിത തലങ്ങളും വരച്ചു കാട്ടിയ സാല്‍വദോര്‍ദാലി മലയാളത്തിലെ ഒരു സിനിമയെ പോലെ സുന്ദരമാണ് .സ്പര്‍ശത്തിലെ മാട്രയും മറിയവും ലെസ്ബിയന്‍ കഥപറയുമ്പോള്‍ തുറന്നെഴുത്തിന്റെ മറ്റൊരു മുഖം കൂടി വീണ്ടും വ്യതമാകുമ്പോള്‍ ഇങ്ങനെ ഒരു കഥ വായനക്കരന്റെ മുന്നിലേക്ക്‌ തന്നതിന് കഥാകാരിക്ക് തീര്‍ച്ചയായും അഭിമാനിക്കാം. ചാരുവിന്റെ കഥയും ഏകാന്ത സഞ്ചാരങ്ങളും വായിച്ചു അവസാനിക്കുമ്പോള്‍ സിതാര കഥകള്‍ എന്ന പുസ്തകം വാങ്ങാതെ പോയതിന്റെ നഷ്ട്ടബോധമാണ് മുന്നില്‍ നില്‍ക്കുന്നത് സ്വന്തം സൌഹൃദത്തില്‍ ഏകദേശം നാല് വര്‍ഷത്തിനു മുകളില്‍ ഉണ്ടായിട്ടും , സൌദിയിലെ കയ്യെത്തും ദൂരത്തു ഉണ്ടായിരുന്നിട്ടും ഈ ഒരു വായന ഇത്രേയധികം നീണ്ടു പോയത് എന്നിലെ വായനയുടെ പോരായ്മ തന്നെ , സിതാര ചേച്ചി വൈകിയ അഭിനന്ദനങ്ങള്‍ വൈകാതെ സിതാര കഥകളുമായി വീണ്ടും വരാം ...

Wednesday, August 12, 2015

അമര്‍നാഥ് ഗുഹയിലേക്ക്



രാജന്‍ കാക്കനാടന്റെ അടുത്ത യാത്രാവിവരണം അമര്‍നാഥ് ഗുഹയിലേക്ക് , ഈ വായന നമ്മെ സഞ്ചരിപ്പിക്കുന്നത് അനുഭവങ്ങളിലെക്കാണ് , അമരത്വകഥ ഉപദേശിക്കാന്‍ വേണ്ടി മഹേശ്വരന്‍ സ്വന്തം സന്തത സഹാചാരികളെ എല്ലാം ഉപേക്ഷിച്ചു ആരാലും എത്തിപ്പെടാന്‍ കഴിയാത്ത അമര്‍നാഥ് ഗുഹയില്‍ താമസിച്ചു എന്ന ഐതിഹ്യത്തിന്റെ തിരുശേഷിപ്പുകള്‍ തേടി ആ ദര്‍ശനത്തിന്റെ വിവരിക്കാനാവാത്ത അനുഭൂതികള്‍ തേടിയുള്ള യാത്രയാണ് എല്ലാവരെയും അമര്‍നാഥ് ഗുഹയിലേക്ക് ആകര്‍ഷിക്കുന്നത്. വായനയില്‍ വിവരിക്കുന്ന പഹല്‍ഗം ആവിടെ നിന്ന് പതിനാറു കിലോമീറ്റര്‍ യാത്ര ചെയ്തു എത്തുന്ന ചന്ദന്‍വാലി, യാത്രയില്‍ ഉടനീളം കണ്ടെത്തുന്ന നാഗ സന്യാസിമാര്‍ , സഹയാത്രികര്‍ , അന്തരീക്ഷത്തിലെ തണുപ്പും കഞ്ചാവിന്റെ സുഖം പേറുന്ന മുഹൂര്‍ത്തങ്ങളും , ഭക്ഷണമോ, മരംകോച്ചുന്ന തണുപ്പത്ത് ഒരു പുതപ്പില്ലാതെ അലഞ്ഞു തിരിഞ്ഞ യാത്രികന്‍ എല്ലാം എല്ലാം അനുഭങ്ങള്‍ക്കൊപ്പം വായനയുടെ മാസ്മരികത സൃഷ്ട്ടിക്കുന്നുണ്ട് .അവസാനം പതിമൂന്നായിരത്തിലധികം ഉയരങ്ങളില്‍ ശ്രീ നഗറില്‍ നിന്നും നൂറ്റി മുപ്പത്താറു കിലോമീറ്റല്‍ വിദൂരതയില്‍ ചുറ്റും മഞ്ഞു മലകളാല്‍ മൂടപ്പെട്ടു ,ഒരിക്കലും സൂര്യ കിരങ്ങള്‍ പതിക്കാത്ത ,ഒരിക്കലും അലിഞ്ഞു തീരാത്ത ഹിമലിംഗത്തിന്റെ മുന്നില്‍ വന്നെത്തുമ്പോള്‍ മാത്രം അനുഭവിക്കാവുന്ന ആ ശൂന്യതയില്‍ എല്ലാം മറക്കുന്ന ആ മുഹൂര്‍ത്തത്തിന്റെ വിഭൂതി വായനക്കാരനില്‍ ഒരു പരിധിവരെ എത്തിക്കാന്‍ യാത്രികന് കഴിഞ്ഞിട്ടുണ്ട് . 


ഹിമവാന്റെ മുകള്‍ തട്ടില്‍ എന്ന കാക്കനാടന്റെ കൃതിയുമായി താരതമ്യം ചെയ്യുമ്പോള്‍ വായനയുടെ ആദ്യ നിമിഷങ്ങളില്‍ വിരസമായോ എന്നൊരു സംശയം ബാക്കി നില്‍ക്കുബോള്‍ , കഴിഞ്ഞ കൃതി ഹിമാലയത്തിന്റെ മൊത്തം യാത്രാവിവരണം ആണ് എന്നതിനാലും ചെറിയ ചെറിയ ഇടവേളകളില്‍ സുന്ദരമായ സ്ഥലങ്ങളെ സന്ധിക്കുന്നു എന്നതിനാലും ആവണം ഇത്ര മനോഹരമാക്കാന്‍ കഴിഞ്ഞത് , ഇത് ഒരു ലക്ഷ്യത്തിലേക്ക് മാത്രമുള്ള സഞ്ചാരമാണ് എന്ന് കൂടി തിരിച്ചറിയുമ്പോള്‍ വായനയെടെ ആദ്യ വിരസതയെ തള്ളി പറയാന്‍ നിര്‍വാഹമില്ല എന്നും ചിന്തിക്കേണ്ടതാണ് , ഈ ഒരു യാത്രാവിവരണം നമുക്ക് മുന്നില്‍ തുറന്നു വെയ്ക്കുന്നതിന് യാത്രികന്‍ വഹിച്ച ത്യാഗവും വേദനകളും മുന്നില്‍ നിര്‍ത്തി വായനക്കാരന്‍ വായിച്ചു തുടങ്ങുമ്പോള്‍ വിജയം ആരുടെതാണ് എന്ന് വിലയിരുത്തേണ്ടത് വായനക്കാരന്‍ തന്നെയാണ് .സുന്ദര മുഹൂര്‍ത്തങ്ങള്‍ കൊണ്ട് മനസ്സിനെ കീഴടക്കിയ പുസ്തകം ,വായനയില്‍ ഒരു പൊന്‍തൂവല്‍കൂടി തിരുകി വെച്ച് കാക്കനാടന്‍ വീണ്ടും നടന്നു കൊണ്ടേയിരിക്കുന്നു

Friday, August 7, 2015

ഹിമവാന്റെ മുകള്‍ത്തട്ടില്‍



രാജന്‍ കാക്കനാടന്റെ ഹിമാലയം യാത്രാവിവരണം , യാത്രാ വിവരങ്ങള്‍ എപ്പോളും മനസ്സിന് സന്തോഷം തന്നെയാണ് എനിക്ക് എത്തിപിടിക്കാന്‍ കഴിയാത്തത് ഒട്ടേറെ സുന്ദര മുഹൂര്‍ത്തങ്ങള്‍ കൈപിടിയില്‍ ഒതുക്കി ഒരു സാഹസിക യാത്രികന്‍ അക്ഷരങ്ങളിലൂടെ വിവരിച്ചു തരുമ്പോള്‍ സന്തോഷത്തിനൊപ്പം ഇത്തിരി അസൂയകൂടി കൂട്ടുപിടിച്ചാണ് എനിക്ക് വായനയെ പിന്തുടരാന്‍ കഴിയാറോള്ളൂ . ഹരിദ്വാറില്‍ നിന്നും കേദാര്‍ നാഥ് ,ബദരിനാഥ്‌ തുംഗ നാഥ് എന്നിവിടങ്ങളിലേക്ക് സാഹസികയും ആവശ്വസനീയമായി ഏകാകിയായി യാത്ര ചെയ്ത കാക്കനാടന്‍ വായനയുടെ അവസാന പേജു വരേയ്ക്കും ഓട്ടേറെ ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ കൊണ്ട് മനസ്സിനെ പിടിച്ചുലക്കുന്നുണ്ട് . അതിലും കൂടുതലായി ഇങ്ങനെയുള്ള ദുര്‍ഘടമായ അവസ്ഥകളില്‍ കൂടി അതും മരണത്തിന്റെ വക്കില്‍ തട്ടിനില്‍ക്കുന്ന സന്ദര്‍ഭങ്ങളില്‍ പോലും പിന്തിരിയാതെ മുന്നേറാന്‍ അദ്ധേഹത്തിനെ നയിച്ചത് എന്താവും ? ബുക്കില്‍ വിവരിക്കുന്നത് പോലെ ആ മഞ്ഞുമലകളിലൂടെ ആരാരും കൂട്ടിനില്ലാത്ത ഒന്നലറി വിളിച്ചാല്‍ പോലും കേള്‍ക്കാന്‍ ആളിലാത്ത അവസ്ഥകളില്‍ കയ്യില്‍ വേണ്ടത്ര ഭക്ഷണമോ വെള്ളമോ ഇല്ലാതെ സഞ്ചരിക്കേണ്ട വഴികള്‍ പോലും കൃത്യമായി അറിയാതെ അലഞ്ഞു തിരിഞ്ഞ ഒരു മനുഷ്യന്റെ പൂര്‍ണ്ണ ചിത്രം കൂടി മനസ്സില്‍ പതിപ്പിച്ചു വേണം വായന തുടങ്ങാന്‍ എന്നത് ഒരു അഭിപ്രായമായി മാനിക്കേണ്ടതാന് .

 യാത്രകള്‍ക്കിടയില്‍ കണ്ടു മുട്ടിയ സ്വാമിമാര്‍ , അവധൂതര്‍ എന്ന് വിശേഷിച്ച വ്യക്തിത്വങ്ങള്‍ , കഞ്ചാവിന്റെയും ഭാംഗിന്റെയും അനുഭൂതികള്‍ , വ്യക്തമായ ചിത്രങ്ങല്‍ വരച്ചു തന്ന ഗുപ്ത കാശി , സോനാ പ്രയാഗ് ,സ്വര്‍ഗാരോഹന്‍ ,മന്ദാകിനി ,ഹനുമാന്‍ ഘട്ട് ,കാഞ്ചന ഗംഗ ,എന്നിവയുടെ സുന്ദരമായ ദ്രിശ്യങ്ങള്‍ എല്ലാം മനസ്സിന്റെ സമനിലതെറ്റിപ്പിക്കബോളും എന്റെതായ ഭാവനയില്‍ പടുത്തുയര്‍ത്തി വായന എന്നെ കെട്ടി വലിക്കുന്നുണ്ടായിരുന്നു . ഇതൊരു ത്രസിപ്പിക്കുന്ന വായന തന്നെയാണ് വായിച്ചു പോകുന്ന ഓരോ വരികളിലും കാക്കനാടന്‍ തനിയെ എങ്കിലും വായിച്ചു കൊണ്ടിരിക്കുന്ന ഒരു വായനക്കാരനെയും കൂട്ടെ കൂട്ടാന്‍ അദ്ധേഹത്തിന്റെ അക്ഷങ്ങള്‍ക്കായി എന്നത് തുറന്നു സമ്മതിക്കുന്നു . യാത്രാവിവരണങ്ങളില്‍ എന്നെ സ്വാധീനിച്ച, യാത്രകളും സാഹസികതകളും ഇഷ്ട്ടപ്പെടുന്ന ആര്‍ക്കും നഷ്ട്ടബോധം വരില്ല എന്നാ പൂര്‍ണ്ണ വിശ്വാസത്തോടെ തിരഞ്ഞെടുക്കാവുന്ന പുസ്തകം ,


പബ്ലിക്കേഷന്‍സ് : പൂര്‍ണ്ണ
വില : 120

Monday, August 3, 2015

അഗ്നി ചിറകുകള്‍





ഇത് ഒരു പ്രചോദനത്തിന്റെ ജീവ ചരിത്രമാണ് .ഭാരതം എന്ന ദേശത്തിന്റെ യുവരക്തം സിരകളില്‍ വഹിക്കുന്ന ഓരോരുത്തര്‍ക്കും ജീവിതത്തില്‍ പകര്‍ത്താവുന്ന വ്യക്തതയാര്‍ന്ന വീക്ഷങ്ങള്‍ .അന്ഗ്നി ചിറകുകള്‍ എന്റെ മൂന്നാമത്തെ വായനയാണ് ,ഒരു ബുക്ക്‌ പലവട്ടം വായിക്കുന്ന പതിവ് എനിക്ക് ഇല്ല എങ്കിലും അന്ഗ്നി ചിറകുകള്‍ എനിക്ക് മുകളില്‍ ഓര്‍മ്മപ്പെടുത്തലുകളുമായി എപ്പോളും വീശികൊണ്ടിരിക്കുന്നു ."കാലമാകുന്ന മണല്‍പ്പരപ്പില്‍ നിങ്ങളുടെ കാല്‍പ്പാടുകള്‍ അവശേഷിക്കണമെന്നുണ്ട് നിങ്ങള്‍ക്കെങ്കില്‍ വലിച്ചിഴക്കാതിരിക്കുക നിങ്ങളുടെ കാലുകള്‍ " പറഞ്ഞിരുന്ന ഓരോ വാക്കുകളിലും യുവത്വങ്ങല്‍ക്കായ്‌ ഊര്‍ജ്ജം കരുതിവെക്കുകയായിരുന്നോ താങ്കള്‍


" നിങ്ങളുടെ ആശകളും സ്വപ്ങ്ങളും ലക്ഷ്യങ്ങളുംമൊക്കെ തകര്‍ന്നു വീഴുമ്പോള്‍ അവയ്ക്കിടയില്‍ ഒന്ന് തിരഞ്ഞു നോക്കുക ആ തകര്‍ച്ചയുടെ അവശിഷ്ട്ടങ്ങള്‍ക്കിടയില്‍ ഒളിഞ്ഞു കിടക്കുന്ന സുവര്‍ണ്ണാവസരം നിങ്ങള്‍ കണ്ടെത്തിയെക്കാം " ഓരോ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് അതിജീവിക്കുമ്പോള്‍ ആ ചരിത്രങ്ങള്‍ വരികളിലൂടെ വായിക്കപ്പെടുമ്പോള്‍ എവിടെയാണ് എന്ന് സ്വയം തിരിച്ചറിയപ്പെടുകയാണ് നാം ഓരോരുത്തരും . രണ്ടു പ്രാവിശ്യം പരാജയമണഞ്ഞ അന്ഗ്നിയുടെ വിക്ഷേപണത്തിന് ശേഷം "നീണ്ട മൌനത്തിനപ്പുറം പ്രതിരോധ വകുപ്പ് മന്ത്രി എന്നോട് ചോദിച്ചു കലാം , നാളെ അന്ഗ്നിയുടെ വിജയം ആഘോഷിക്കാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത് ?. എന്താണ് വേണ്ടിയിരുന്നത് ? എനിക്കില്ലാത്തത് എന്തായിരുന്നു ? എന്നെ എന്താണ് സന്തോഷവാനാക്കുക? അപ്പോള്‍ എനിക്കൊരു ഉത്തരം കിട്ടി ' ആര്‍ .സി .ഐ യ്യില്‍ നടാന്‍ ഞങ്ങള്‍ക്കൊരുലക്ഷം വൃക്ഷ തൈകള്‍ വേണം ' ഞാന്‍ പറഞ്ഞു സൌഹൃദത്തിന്റെതായ ഒരു പ്രകാശം അദ്ദേഹത്തിന്റെ മുഖത്ത് പറന്നു 'അഗ്നിക്ക് വേണ്ടി താങ്കള്‍ വാങ്ങുന്നത് ഭൂമിമാതാവിന്റെ അനുഗ്രഹമാണല്ലോ' പിറ്റേന്നു രാവിലെ അന്ഗ്നി ആകാശത്തിലേക്ക് കുതിച്ചുയര്‍ന്നു .


"ഇത് എന്റെ കഥ, രാമേശ്വര ദ്വീപിലെ മോസ്ക് സ്ട്രീറ്റില്‍ നൂറു വര്‍ഷത്തിലധികം ജീവിച്ചു അവിടെ തന്നെ മൃതിയടഞ്ഞ ജൈനുലാബ്ദീന്റെ പുത്രന്റെ കഥ, തന്റെ സഹോദരനെ സഹായിക്കാന്‍ വര്‍ത്തമാന പത്രങ്ങള്‍ വിറ്റുനടന്ന ബാലന്റെ കഥ ,ശിവ സുബ്രഹ്മണ്യ അയ്യനാലും ,ഇയ്യാ ദുരൈ സോളമനാലും വളര്‍ത്തിയെടുക്കപ്പെട്ട കൊച്ചു ശിഷ്യന്റെ കഥ, എ.ജി .കെ മേനോനാല്‍ കണ്ടത്തപ്പെട്ട, ഐതിഹാസിക പ്രൊ .സാരാഭായിയാല്‍ വളര്‍ത്തപ്പെട്ട എഞ്ചിനീയറുടെ കഥ,പരാജയങ്ങളാലും തിരിച്ചടികളാലും പരീക്ഷിക്കപ്പെട്ടൊരു ശാസ്ത്രജ്ഞന്റെ കഥ, അതി മിടുക്കന്മാരും സമര്‍പ്പിതരായ വിദഗ്ധരുടെ വലിയൊരു ടീമാല്‍ പിന്തുണക്കപ്പെട്ട ഒരു ലീഡറിന്റെ കഥ, ഐഹികമായ അര്‍ത്ഥത്തില്‍ ഞാനൊന്നും നേടിയിട്ടില്ല ,ഒന്നും നിര്‍മിച്ചിട്ടില്ല ,ഒന്നും കൈവശം വെക്കുന്നുമില്ല -കുടുംബമോ ,പുത്രന്മാരോ,പുത്രിമാരോ യാതൊന്നും . " പറഞ്ഞ വാക്കുകള്‍ അര്‍ത്ഥവതാക്കി താങ്കള്‍ മറഞ്ഞപ്പോള്‍ ,സാരാഭായുടെയും ,സതീഷ്‌ ധവാന്റെയും ,ബ്രഹ്മ പ്രകാശിന്റെയും പാരമ്പര്യം കാത്തു സൂക്ഷിച്ചു യവനികക്കുള്ളില്‍ മറഞ്ഞപ്പോള്‍ താങ്കളുടെ പാരമ്പര്യം കാത്തു സൂക്ഷിക്കാന്‍ ഒരായിരം യുവത്വങ്ങളുണ്ടാകും ഇനിയും ഉണ്ടായികൊണ്ടിരിക്കും അതിലേക്കായി ഒരിക്കലും അണയാത്ത നില വിളക്കിലേക്ക് ഉണര്‍വ്വിന്റെ പ്രചോദനത്തിന്റെ ഒരിക്കലും വറ്റാത്ത ഉറവകള്‍ ബാക്കി നിര്‍ത്തിയാണ് താങ്കള്‍ മടങ്ങിയത് ,ആ അന്ഗ്നി ജ്വലിച്ചു കൊണ്ടിരിക്കും ഒരായിരം വര്‍ഷങ്ങള്‍ ....

Friday, July 31, 2015

A PAIR OF BLUE EYES




തോമസ്‌ ഹാര്‍ഡിയുടെ A PAIR OF BLUE EYES. പ്രണയത്തിന്റെ നിഗൂഡമായ അവസ്ഥാന്തരങ്ങളിലേക്ക് വായനകാരനെ കൈപിടിച്ച് നടത്തുന്ന നോവല്‍ ,ഒരു കാലത്ത് നില നിന്നിരുന്ന വര്‍ഗ്ഗ വൈരുദ്ധ്യത്തെ വിളിച്ചോതുന്ന ,പ്രണയവും,തെറ്റിദ്ധാരണകളും, പ്രണയത്തിന്റെ വ്യതിചലനങ്ങളും എല്ലാം വികര സാന്ദ്രമായി വിവരിച്ചിരിക്കുന്നത് വായനക്കാരന് പുതിയ ഒരു അനുഭവം തന്നെ ആയിരിക്കും . എല്‍ഫ്രെഡ് സ്വാന്‍ ക്ലോര്‍ട്ട് എന്നാ വികാര ലോലയായ ഒരു പെണ്‍കുട്ടിയുടെ വീട്ടിലേക്കു സ്മിത്ത് എന്നാ ചെറുപ്പക്കാരന്‍ അതിഥിയായി എത്തുന്നത്‌ മുതലാണ് നോവല്‍ ആരംഭിക്കുന്നത് ,ജീവിതം ഒരുമിച്ചു ജീവിക്കാന്‍ തീരുമാനമെടുക്കുമ്പോള്‍ വില്ലനായി എത്തുന്ന വര്‍ഗ്ഗ വെറിയില്‍ നിന്നും രക്ഷ നേടാന്‍ പലതും നിശ്ചയിച്ചുറപ്പിച്ചു ജോലിക്കായ് ദൂരങ്ങളിലേക്ക് യാത്രയാവുന്ന കാമുകന്‍ . ഇടവേളകളില്‍ പ്രണയ വ്യതിയാനങ്ങളില്‍ അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന സ്മിത്തിന്റെ ഉന്നത കുലജാതനായ സുഹൃത്ത് നൈറ്റ്‌ . പ്രണയത്തിന്റെ നിഗൂഢമായ ലോകത്തിലേക്ക്‌ ഇവിടെ നിന്നും നമ്മള്‍ യാത്ര തിരിക്കുന്നു , ഒടുവില്‍ പ്രണയവും , പ്രണയ നൈരാശ്യവും , മരണവും , വിവാഹവും , ജീവിതവും ഒരിക്കലും പ്രതീക്ഷിക്കാത്ത വഴിത്തിരുവുകളിലൂടെ കടന്നു പോകുമ്പോള്‍ ഒരു കഥാപാത്രത്തിനോടും ഭിന്നത കാണിക്കാന്‍ കഴിയാതെ നിസ്സഹായനായി പോകുന്ന വായനക്കാരനെ കാത്തിരിക്കുന്നത് അപ്രതീക്ഷിതമായ സംഭവവികാസങ്ങള്‍ ആണ് ,നോവല്‍ അവസാനം ദുഖത്തോടെ തികച്ചും വ്യത്യസ്ഥമായി അവതരിപ്പിച്ചു .ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രണയത്തിന്റെ എല്ലാ വശങ്ങളിലേക്കും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന അപ്രതീക്ഷിത ക്ലൈമാക്സ്‌ . തോമസ്‌ ഹാര്‍ഡി എന്നെ നോവലിസ്റ്റ് എന്റെ വായനയില്‍ ആദ്യമായിരുന്നു , വായനക്ക് ശേഷമാണ് അദ്ധേഹത്തെ കുറിച്ച് കൂടുതല്‍ അറിഞ്ഞത് അവിചാരിതമാണോ എന്നറിയില്ലങ്കിലും അദ്ധേഹത്തി ജീവിതവും ഈ നോവലും തന്നില്‍ വരെ ഏറെ സാമ്യ മുള്ളതായി കാണാം ഒരര്‍ത്ഥത്തില്‍ അദ്ധേഹത്തിന്റെ പാതി ജീവചരിത്രം ആകാം ഇതെന്ന് തോന്നുന്നു .നോവലില്‍ വിവരിക്കുന്നത് പോലെ കഥാനായകനും കഥാകൃത്തും വാസ്തു ശില്‍പ്പിയാണ് , നോവലില്‍ വിവരിക്കുന്നത് പോലെ തന്നെയാണ് അദ്ദേഹം ഭാര്യയെ ജീവിതത്തില്‍ കണ്ടെത്തുന്നതും , ഇത് പോലെ ഇനിയും ഒരുപാട് കാരണങ്ങള്‍ വെളിപ്പെടുത്താന്‍ ആവും പക്ഷേ അത് വായനക്ക് വിപരീതമായ ഫലം നല്‍ക്കും എന്നത് കൊണ്ട് അതിനു ശ്രമിക്കുന്നില്ല .പ്രണയത്തിന്റെ മാസ്മരിക ലോകത്ത് വായനക്കാരനെ കെട്ടിയിടുന്ന സുന്ദരമായ നോവല്‍ . ഒരിക്കലും നിരാശപ്പെടുതാത്ത വായന ,തീര്‍ച്ചയായും വായനക്കായി തിരഞ്ഞെടുക്കാം

Sunday, July 26, 2015

ഓഷ് വിറ്റ്സിലെ ചുവന്ന പോരാളി





അരുണ്‍ ആര്‍ഷയുടെ ഓഷ് വിറ്റ്സിലെ ചുവന്ന പോരാളി .പേരിലെ സൂചന പോലെ തന്നെ ഹിറ്റ്ലറുടെ നാസി ഭരണകൂടത്തിനെതിരെ ജൂതന്മാര്‍ നടത്തിയ പോരാട്ടങ്ങളുടെ തീക്ഷണമായ അവതരണമാണ് നോവലിസ്റ്റ് നമുക്ക് മുന്നില്‍ വായനക്കായ് നിരത്തുന്നത് .ഒരു നോവല്‍ എന്ന ലേബലില്‍ ഈ പുസ്തകത്തെ വിലയിരുത്താന്‍ എന്റെ മനസ്സിന് ഇനിയും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം .ഇതിലെ ഓരോ വരിയിലും നിഴലിച്ചു നില്‍ക്കുന്ന അതിജീവനത്തിന്റെയും , പോരാട്ട വീര്യങ്ങളുടെയും ,ജീവനുള്ള തെളിവുകളുമായി ഓരോ താളുകളും മറിക്കപ്പെടുമ്പോള്‍ ഒരു കലാപത്തിലും ഒരു തടങ്കല്‍ പാളയത്തിലും എരിഞ്ഞടങ്ങിയ പ്രേതാത്മാക്കള്‍ താങ്കളില്‍ എന്നപോലെ വായനക്കാരനെയും പിന്തുടരുന്നുണ്ട് .ഇങ്ങനെ ഒരു വിഷയം ചരിത്രവുമായി കൂട്ടി കലര്‍ത്തി അവതരിപ്പിക്കാന്‍ എടുത്ത സാഹസത്തേക്കാള്‍ എത്രയോ മുകളിലായിരിക്കും ഇത് എഴുതി കൊണ്ടിരിക്കുമ്പോള്‍ താങ്കള്‍ അനുഭവിച്ച മാനസിക വ്യഥകള്‍ എന്നത് വായനക്കാരന് വരികളിലൂടെ വായിച്ചെടുക്കാം .

ഈ വായന എക്സ്‌ ടെര്‍മിനേഷന്‍ ചേമ്പറില്‍ അകപ്പെട്ട പോരാളിക്ക് നല്‍കപ്പെട്ട മെഴുകുതിരി പോലെയാണ് വായനയുടെ വേറെ ഒരു ലോകത്തിലേക്ക്‌ നമ്മെ നയിച്ച്‌ സമയത്തിന്റെ സിംഹഭാഗവും ഈ വരികള്‍ നക്കിയെടുക്കും .എങ്കിലും ഡോ .ആഡ് ലേയ്ക്കും അസാഫിനും നിര്‍ദേശങ്ങള്‍ നല്‍കിയിരുന്ന ആ അജ്ഞാത ജൂതരക്ഷകന്‍ ആരായിരുന്നു എന്ന ചോദ്യം വായനക്കാരനെ വല്ലാതെ വലയ്ക്കുന്നുണ്ട് . ഓഷ് വിറ്റ്സിനെ പോരാളികളുടെ രക്തസാക്ഷിത്വത്തെ നിരര്‍ത്ഥകമാക്കാന്‍ ആഗ്രഹിക്കുന്നില്ല എങ്കിലും ആ ചോദ്യം മനസ്സിനെ മഥിച്ചുകൊണ്ടേയിരിക്കുന്നു .സാഹചര്യം കൊണ്ട് മാത്രമാണ് വായന എനിക്ക് പകുതിയില്‍ നിര്‍ത്തേണ്ടി വന്നത് ഇല്ലങ്കില്‍ ഒരു ശ്വാസത്തില്‍ തീര്‍ക്കതിരിക്കാന്‍ എനിക്കാവുമായിരുന്നില്ല .ഇതിലെ വരികള്‍ക്കെല്ലാം ജീവനുണ്ട് അവ നമ്മോടു സംവദിക്കുന്നത് അനുഭവങ്ങളാണ് ജീവിതത്തിലെ നിസ്സഹായതക്ക് മുന്നിലും പോരാടി ഒടുവില്‍ പരാജയത്തിന്റെ ഉപ്പുരസമറിഞ്ഞ നേര്‍കാഴ്ചകളെകുറിച്ചാണ് , അവരുടെ പ്രണയത്തെ കുറിച്ചാണ് , അവരുടെ ബന്ധങ്ങളുടെ കുറിച്ചാണ് , ഒരു പക്ഷേ അതിന്റെ തീവ്രത നമ്മുടെ ചിന്തകള്‍ക്കതീതമാണ് എന്നത് തിരിച്ചറിയേണ്ടത് വായനക്കാരാന്റെ കര്‍ത്തവ്യവുമാണ് എന്ന് വിശ്വസിക്കുന്നു . ഈ ഒരു അവതരണത്തിനായ് താങ്കളുടെ പ്രയത്നങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ച ഫലം കാണാതെ പോകില്ല എന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നു . ഇതിലെ ഇതിവൃത്തവുമായി ബന്ധപ്പെട്ട പല സിനിമകളും കണ്ടിട്ടുണ്ട് എങ്കിലും ഇത്രയും മനോഹരമായി ഇത്രയും ഇത്രയും ഹൃദയിമിടിപ്പോടെ എന്നെ നയിക്കാന്‍ ഈ വരികളോളം ഒന്നിനും സാധിച്ചിട്ടില്ല എന്ന് വെളിപ്പെടുത്തുന്നു . തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം .ഒത്തിരി ഒത്തിരി സന്തോഷത്തോടെ പ്രിയ അരുണേട്ടാ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍ .

അക്കപ്പോരിന്റെ ഇരുപതു നസ്രാണി വര്‍ഷങ്ങള്‍



ബെന്യാമിന്റെ ഞാന്‍ വായിച്ച കൃതികളില്‍ ഏറ്റവും വിരസമായ വായന സമ്മാനിച്ച പുസ്തകം , ഒരു നോവല്‍ എന്നതിലുപരി ഒരു ചരിത്രപുസ്തകം വായിക്കുന്ന പോലെ തോന്നി , ഒരു പകുതി വരെ വായന കൊണ്ടെത്തിക്കാന്‍ വല്ലാതെ കഷ്ട്ടപ്പെട്ടു .ക്രൈസ്തവ സമുദായത്തിലെ സഭാവഴക്കിന്റെ പാശ്ചാത്തലത്തില്‍ രചിച്ച നോവല്‍ ,ചരിത്രം ഇഷട്ടപ്പെടുന്നവര്‍ക്ക് പരീക്ഷിച്ചു നോക്കാം,ആടുജീവിതം ,മഞ്ഞവെയില്‍ മരണങ്ങള്‍ ,അല്‍ അറേബിയന്‍ നോവല്‍ ഫാക്ടറി ,മുല്ലപ്പൂ നിറമുള്ള പകലുകള്‍ , ഇ . എം .സും പെണ്‍കുട്ടിയും എല്ലാം സ്വീകരിച്ച എനിക്ക് ബെന്യാമിന്‍ ഇഷ്ട്ടപെട്ട നോവലിസ്റ്റ് തന്നെ എന്ന് വിലയിരുത്തുന്നു .

എന്റെ കഥകള്‍



മിനി യുടെ ഇരുപത്തിരണ്ടു് കഥകള്‍ .പുതുമകളോ ,നിരാശപ്പെടുത്തലുകളോ ,കൂടുതല്‍ ആകര്‍ഷണപ്പെടുത്തലുകളോ ഇല്ലാതെ വായന അവസാനിപ്പിച്ചു .കഥകള്‍ക്ക് എന്റെ മനസ്സില്‍ ആയിസ്സു കുറവായിരുന്നു എന്ന് തോന്നി അതുകൊണ്ട് മനസ്സ് കീഴടക്കാന്‍ കഴിയാതെ പോയ പോലെ .സാറോഗേറ്റ് മദര്‍,കാലാപികരുടെ ലോകം ,ഒരുക്കം ,ഇന്ദ്രപ്രസ്ഥത്തില്‍ നിന്നും സ്നേഹപ്പൂര്‍വ്വം ഒറോറോ ബോറിയാലിസ് ,എന്നിവ മികച്ചു നില്‍ക്കുന്നു .ഹാപ്പി ന്യൂയിറില്‍ ഒരു പുതുമയുണ്ട് , നമുക്ക് എല്ലാം പിന്തുടരാവുന്ന ഒരു സന്ദേശം. കഥാപാത്രങ്ങളുടെ വ്യത്യസ്ഥമായ പേരുകള്‍ തിരഞ്ഞെടുത്തത് അഭിനന്ദനാര്‍ഹം .വാക്കുകളുടെ ധാരാളിത്തമില്ലാതെ ശൈലി വീണ്ടും തുടരുക .വായന ഒരിക്കലും മുഷിപ്പിക്കാതെ കൊണ്ടുപോകാന്‍ കഴിഞ്ഞു ,എന്നാലും കൂടുതല്‍ പ്രതീക്ഷിച്ചു ,ഇനിയും കൂടുതല്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു സ്നേഹാശംസകള്‍ ...

നടന്നു പോയവള്‍



എങ്ങനെയാണ് ഈ ഓര്‍മ്മക്കുറിപ്പുകളെ വിലയിരുത്തേണ്ടത് , തളര്‍ന്ന് പോയേക്കാവുന്ന ജീവിത സാഹചര്യങ്ങളില്‍ നിന്ന് ഇന്ന് ഇത്ര ദൂരം താങ്കള്‍ക്ക് സഞ്ചരിക്കനായെങ്കില്‍ അത് താങ്കളുടെ മനസ്സിന്റെ നന്മകൊണ്ടു മാത്രമാണ് . ജീവിതം തുടങ്ങുന്ന എന്നെ പോലെയുള്ളവര്‍ നിങ്ങളില്‍ നിന്നെല്ലാം ഒരുപാട് കാര്യങ്ങള്‍ പഠിക്കേണ്ടതായിട്ടുണ്ട് .രോഗങ്ങള്‍ക്ക് മുന്നില്‍ നിസ്സഹായനായി പോകുന്നു മനുഷ്യര്‍ക്കിടയിലേക്ക് ഇറങ്ങി നടക്കാന്‍ പ്രേരിപ്പിച്ചത് സ്വന്തം അനുഭവങ്ങളോ ,അതോ സ്വന്തം പിതാവിന്റെ മഹത്തരമായ പാരമ്പര്യമോ ? ഇന്ന് ഇതുപോലെ നരകയാതന അനുഭവിക്കുന്ന ഒരു സമൂഹമുണ്ട് എന്നത് പോലും അറിയാതെയാണ് പുതു തലമുറ ജീവിക്കുന്നത് എന്നത് തന്നെയാവും എനിക്കെല്ലാം സംഭവിച്ച പരാജയവും.ഇന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് മഷിപുരണ്ട ഈ ഓര്‍മ്മക്കുറിപ്പുകള്‍ മറിക്കുമ്പോള്‍ , എന്തിനും ഏതിനും കുറ്റത്തിന്റെ അലങ്കാരങ്ങള്‍ ചാര്‍ത്തുന്ന എന്നെ പോലെയുള്ളവര്‍ ഇനി എവിടെ നിന്നാണ് തുടങ്ങേണ്ടത് ,സാഹചര്യങ്ങള്‍ എന്നാ ഓമനപ്പേരിട്ട് ഒഴിഞ്ഞു മാറുന്ന എന്നെ പോലെയുള്ളവര്‍ക്ക് ഈ ബുക്ക്‌ ഒരു പ്രചോദനമാകുകയാണ് .ഈ ശീര്‍ഷകം തന്നെ എത്രയോ അര്‍ത്ഥങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട് സത്യത്തില്‍ ഞങ്ങള്‍ക്കെല്ലാം വഴികാട്ടിയായ്‌ മുന്നേ നടന്നു പോകുന്നവള്‍ തന്നെയാണ് താങ്കള്‍. ഇനി ആ മാസ്മരിക വരികളിലേക്ക് ."വയറോട്ടി നെഞ്ചിന്‍കൂടിന്റെ എല്ലുകള്‍ മാത്രം കാണാം .എന്നാല്‍ അയാളുടെ കൈകള്‍ക്ക് മാത്രം ക്ഷീണം ബാധിച്ചിട്ടില്ല .ഞാന്‍ ആ കൈകളില്‍ പിടിച്ചു .പതുക്കെ ചുണ്ടുകള്‍ വിടര്‍ന്നു .ഒരു ചെറിയ ചിരി. എന്നെ സമാധാനിപ്പിക്കാന്‍ ആയിരുന്നോ ചിരിച്ചത് ? എന്റെ കയ്യില്‍ രാജന്‍ അമര്‍ത്തി പിടിച്ചു . കണ്ണുകളില്‍ നനവ്‌ .കട്ടിലിന്റെ തലയ്ക്കല്‍ കിടന്ന തുണിയെടുത്ത് ഞാനാ കണ്ണുകള്‍ തുടച്ചു .തീയ്യില്‍ തൊട്ടതു പോലെ ഞാന്‍ കൈ വലിച്ചു 'ഞാന്‍ എന്താണീ ചെയ്തത്' .ആ കണ്ണീര്‍ തുടയ്ക്കാന്‍ ഞാന്‍ തുണി എടുത്തത്‌ എന്തിനാണ് ' പിന്നെ എന്റെ കൈവിരല്‍ കൊണ്ട് വേദനിപ്പിക്കാതെ ഞാന്‍ ആ കണ്ണുകള്‍ തുടച്ചു .കറുപ്പും വെളുപ്പുമാര്‍ന്ന ആ മുടിയിഴകളിലൂടെ ഞാന്‍ വിരലോടിച്ചു .അപ്പോള്‍ രാജന്‍ അനുഭവിച്ച സുഖം എന്റെ വിരല്‍തുമ്പില്‍ ഞാന്‍ അറിഞ്ഞു ." അറിയപ്പെടെണ്ട പ്രിയ ചേച്ചി താങ്കള്‍ക്ക് എന്റെ ഒരു കാള്‍ പ്രതീക്ഷിക്കാം ....

പുതുമഴച്ചൂരുള്ള ചുംബനങ്ങള്‍



പുതുമഴ ചൂരുള്ള ചുംബനങ്ങള്‍ ,ഈയിടെ വായിച്ച ചെറുകഥാ സമാഹാരങ്ങളില്‍ എല്ലാ കഥകളും എന്നെ ആകര്‍ഷിച്ച പുസ്തകം . പതിനാലു കഥകള്‍ , പതിനാലു വിധത്തില്‍ , പതിനാലു തലങ്ങളില്‍ മനസ്സിനെ കീഴടക്കുന്നു .പക്വതയാര്‍ന്ന എഴുത്ത് .തള്ളപ്പൂച്ചയിലെ അവസാന രംഗങ്ങള്‍ മനസ്സില്‍ ഒരു ചിത്രമായി മായാതെ കിടപ്പുണ്ട് . കടലും കടല്‍ക്കാറ്റും കച്ചവട കുട്ടികളും കഥാകാരിയുടെ ഇഷ്ട്ട വിഷയങ്ങള്‍ ആയതുകൊണ്ടാകാം ഇടയ്ക്കു ആവര്‍ത്തിക്കുന്നത് .'ഞാന്‍' എന്നാ വാക്കിനു ഒരു ലിംഗഭേദമില്ലാത്തത് കൊണ്ട് കഥാപാത്രങ്ങളെ ചിലയിടങ്ങളില്‍ മനസ്സിലാക്കാന്‍ വീണ്ടും പുറകിലേക്ക് മറിക്കേണ്ടി വന്നു .ഒളി നോട്ടത്തിലെ പരിഭ്രമങ്ങള്‍ , പുതുമഴ ചൂരിലെ അവസാന ചുംബനം ,പ്രണയത്തിനപ്പുറം പുരുഷനെ തിരയുന്ന കാമുകി , വൃദ്ധയോട് ആഡ്ജെസ്റ്റ് ചോദിക്കുന്ന തലമുറ ,സ്വര്‍ഗ്ഗരതി,ബസന്തിനെ കൊലപാതകത്തിലേക്ക് നയിക്കുന്ന കുഞ്ഞു മനസ്സിന്റെ വിങ്ങലുകള്‍ ,യന്ത്രപ്പാവയും ,തോടും ,ആന്‍സിയുടെ പുതിയ ജീവിത പ്രതീക്ഷകളും എല്ലാം വായനക്കപ്പുറം എവിടെക്കയോ ചെന്ന് തൊടുന്നുണ്ട് അല്ലങ്കില്‍ എവിടെക്കയോ കൊത്തിവലിക്കുന്നുണ്ട് .ഈ ചുംബനത്തിന്റെ ചൂട് കുറച്ചു കാലം നിലനിലക്കും എന്ന് തോന്നുന്നു .നിരാശപ്പെടുത്തില്ല എന്നാ പൂര്‍ണ്ണ വിശ്വാസത്തോടെ തിരഞ്ഞെടുക്കവുന്ന പുസ്തകം .മുബീന്‍ ഇത്താ ഈ ബുക്ക്‌ നിര്‍ദേശിക്കുന്നത് മുമ്പ് തന്നെ വാങ്ങിയിരുന്നു എന്നതാണ് സത്യം . ഇങ്ങനെ ഒരു വായന സമ്മാനിച്ചത്തിനു നന്ദി നന്ദി.... ഹൃദയം നിറഞ്ഞ ആശംസകള്‍

I PHOOLAN DEVI



മാനവ നാഗരിതയും മനുഷ്യസ്നേഹവും എന്നും അന്യമായി കരുതുന്ന ജാതികോമരങ്ങളുടെ ഉരുക്കു മുഷ്ട്ടികളില്‍ കിടന്നു പിച്ചി ചീന്തപ്പെടുന്ന ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ ചരിത്ര പുസ്തകത്തില്‍ വ്യക്തമായ അടയാളങ്ങള്‍ ബാക്കിനിര്‍ത്തിയാണ് ഫൂലന്‍ ദേവി രക്തസാക്ഷിത്വം വരിച്ചത്‌ .ഈ ബുക്കില്‍ ഫൂലന്‍ ദേവിയുടെ വ്യക്തമായ ജീവിതം വിവരിക്കപ്പെട്ടിട്ടുണ്ട് .വികാര സാന്ദ്രമായ അന്തരീക്ഷം ,ജീവിതത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ ,സ്വന്തം മാതാപിതാക്കളുടെ മുന്നില്‍ വെച്ച് ബലാല്‍സംഗം ചെയ്യപ്പെട്ട ഒരു കൊച്ചു പെണ്‍കുട്ടിയുടെ പ്രതികാരം ,ശൈശവ വിവാഹവും തുടര്‍ന്നുള്ള പീഡനവും ,ജാതി വ്യവസ്ഥിതിയും അടിച്ചമര്‍ത്തപ്പെട്ടവരുടെ കണ്ണീരും വിലാപങ്ങളും ,എല്ലാം എല്ലാം വരികളിലൂടെ വായനക്കാരനെ കാത്തിരിക്കുന്നുണ്ട് .ഓരോ വായനയുടെ അവസാനത്തിലും ലഭിക്കുന്ന അനുഭൂതിക്കപ്പുറം ശൂന്യമായിരുന്നു മനസ്സ് ,സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളില്‍ ദിശ തെറ്റുന്ന ജീവിതത്തിനു ഉത്തമ ഉദാഹരണമായി ഈ ജീവ ചരിത്രം നീലിച്ചു നില്‍ക്കുന്നു .വേറിട്ട ഒരു വായന സമ്മാനിച്ച നീറുന്ന പുസ്തകം .

കാലം തെറ്റി പൂത്ത ഗുല്‍മോഹറുകള്‍



 റോസ് ലി ചേച്ചിയുടെ  പതിനാറു കഥകള്‍ അടങ്ങിയ ചെറുകഥാ സമാഹാരം .പ്രണയം ,പ്രണയ ഭംഗം ,ദാമ്പത്യം ,ജീവിത സാഹചര്യങ്ങള്‍ എന്നിവ വായനയില്‍ സ്ഥിരം വഴികള്‍ ആണെങ്കിലും ഭാരതത്തിലെ വ്യത്യസ്ഥ സംസ്ക്കാരങ്ങളും ജീവിത പരിസരങ്ങളും കോര്‍ത്തിണക്കി അവതരിപ്പിച്ചപ്പോള്‍ കഥകള്‍ക്ക് മാറ്റ് കൂടി എന്ന് കരുതാം .താജ്മഹല്‍ , മെഹക്,കിളികളുടെ ഭാഷ ,കൈതപ്പൂവിനുമുണ്ട് കഥ പറയാന്‍ ,ഊര്‍മ്മിള എന്നീ കഥകള്‍ മാത്രം സ്വീകരിക്കുന്നു എന്നത് വായനക്കാരന്റെ സ്വാതന്ത്രമായി കാണുക .പല ചെറുകഥാ സമാഹരണങ്ങളിലും ഒരു വിഷയത്തിന്റെ തന്നെ വക ഭേദങ്ങള്‍ ആയി പല കഥകളും വായിക്കേണ്ടി വരാറുണ്ടെങ്കിലും ഇതിലെ പതിനാറു കഥകളും വ്യത്യസ്ഥ ആശയവും ,സാഹചര്യങ്ങളും കൊണ്ട് സമ്പന്നമായത് ജീവിതത്തിലെ കഥാകാരിയുടെ ഭാരത പര്യടനം കൊണ്ട് തന്നെ എന്നത് വായനക്കാരന് വിശ്വസിക്കേണ്ടി വരും . ഊര്‍മ്മിള എന്നാ അവസാന കഥ വേറിട്ട്‌ നില്‍ക്കുമ്പോള്‍ താജ്മഹല്‍ വെട്ടി ചുരുക്കി ചെറുതാക്കിയതിനു പകരം .ഒരു നോവലാക്കി മാറ്റാമായിരുന്നു എന്ന് തോന്നി . കൂടുതല്‍ സന്തോഷമോ കൂടുതല്‍ നിരാശയോ ഇല്ലാതെ വായന നിര്‍ത്തുന്നു .റോസ് ലി ചേച്ചി ആശംസകള്‍

ഇന്ദുലേഖ



ഏകദേശം 126 വര്‍ഷങ്ങള്‍ക്കു മുമ്പ് ,അക്കാലത്തെ സാമൂഹ്യ വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇങ്ങനെ ഒരു കൃതി ഉണ്ടായി എന്നത് തന്നെയാണ് ചന്തുമേനോന്റെ ഇന്ദുലേഖയെ ഇന്നും വ്യത്യസ്ഥമാക്കുന്നത് .ഈശ്വര നിരീശ്വര വാദവും ,ബ്രട്ടീഷ് ഭരണവും എന്നീ സംവാദങ്ങള്‍ ആ കാലഘട്ടത്തിലെ ആചാരങ്ങളും രീതി സമ്പ്രദായങ്ങളെയും കുറിച്ച് വിശദമായ സൂചന നല്‍കുന്നുണ്ടെങ്കിലും വായനയ്ക്കിടയില്‍ അരോചകമായി തീര്‍ന്നു എന്ന് കരുതാനേ വകയോള്ളൂ .സ്ത്രീ ശാക്തീകരണത്തിലും,സ്ത്രീകള്‍ക്ക് സമൂഹത്തില്‍ ആധുനിക വിദ്യാഭ്യാസം ലഭിക്കേണ്ടതിന്റെ ആവിശ്യകത നോവലില്‍ വ്യക്തമായി ബോധ്യപ്പെടുത്തുന്നു .മുമ്പ് എന്നോ വായനയില്‍ വന്നതെങ്കിലും വ്യക്തമായ ധാരണ തന്നത് ഈ വായനയാണ് .മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത വിഖ്യാത നോവല്‍ തലമുറകള്‍ക്കപ്പുറവും ആസ്വദിച്ചു വായിക്കമെന്നതിനാല്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട ഗണത്തില്‍പ്പെടുത്തുന്നു

മെല്‍ക്വിയാഡിസിന്റെ പ്രളയ പുസ്തകം



സ്ത്രീ കഥാപാത്രങ്ങളുടെ വിരഹവും , നൊമ്പരങ്ങളും ,ജീവിതവും കോർത്തിണക്കിയ ചെറുകഥാ സമാഹാരം , എഴുതി തെളിഞ്ഞ തൂലിക ,ലളിത സുന്ദര ശൈലി ,ജീവനുള്ള കഥാപാത്രങ്ങൾ .. എല്ലാം വിജയം തന്നെ .സ്ത്രീ കഥാപാത്രങ്ങളിൽ മാത്രം ഒതുങ്ങി പോയോഎന്നൊരു സംശയം ബാക്കി നിർത്തുന്നു .കിളിനോച്ചിയിലെ ശലഭങ്ങൾ ,കാഴ്ച , ബ്രഹ്മഗിരിയിൽ മഞ്ഞുപെയ്യുന്നു ,മകൾ ,മൃണാളിനിയുടെ കഥ താരയുടെയും ,നിന്റെ ഓർമ്മകൾ എന്നീ കഥകൾ എന്നിവ മനസ്സിൽ പതിഞ്ഞു .ഇന്ദുവും ,ചാരുലതയും ,ലൂസിയും ,താരയുമെല്ലം ശക്തമായ കഥാപാത്രങ്ങളായി അവതരിക്കുമ്പോൾ മനു പ്രവാസത്തിന്റെ നൊമ്പരങ്ങൾ ബാക്കി നിർത്തുന്നു ,അവിടെയും പ്രതീക്ഷകൾ വായനയ്ക്ക് വല്ലാത്തെ സൌന്ദര്യം നൽകുന്നുണ്ട് .ഓരോ കഥകൾ ഓരോ അനുഭവങ്ങളായി വായനക്കാരനിൽ പുനർജ്ജനിക്കുമ്പോൾ വിജയിക്കുന്നത് ഗ്രന്ഥകാരി തന്നെ .മുൻവിധികൾ ഇല്ലാതെ തിരഞ്ഞെടുത്ത ഈ പുസ്തകം ഒരിക്കലും നിരാശപ്പെടുത്തിയില്ല .ഇവരിൽ നിന്നും ഇനിയും കൂടുതൽ പ്രതീക്ഷിക്കാം ... ആശംസകൾ ...ആശംസകൾ ...ആശംസകൾ ...

THE OLD MAN AND SEA



ഒരു മഹത്തായ ഗ്രന്ഥം എന്ന് വിലയിരുത്തുന്നില്ല ,എങ്കിലും ഒറ്റയാള്‍ കഥാപാത്രമുള്ള നോവലുകള്‍ എന്റെ വായനയില്‍ ഇതാദ്യം . ജീവിതത്തെപറ്റി,പ്രത്യാശയെപറ്റി,പരാജയത്തെപറ്റി എല്ലാം വിലയിരുത്തലാണ് ഈ പുസ്തകം .നോവല്‍ വായിക്കുന്നതിനു മുമ്പ് ഹെമിംഗ്‌വേയുടെ കുത്തഴിഞ്ഞ ജീവിത രീതികളും ,വികാരവിചാരങ്ങളും ,ആത്മഹത്യയുമെല്ലാം അറിഞ്ഞാല്‍ വായനയെ വേറെ തലത്തിലേക്ക് ചിന്തിക്കാന്‍ പ്രേരിപ്പിക്കും .ഒരു വൃദ്ധനായ മനുഷ്യന്‍ ഒറ്റയ്ക്ക് കടലില്‍ പോയി മീന്‍ പിടിച്ചു തിരിച്ചു വരുന്നു എന്ന ചെറിയ വിഷയം ഒരു നോവലായി അവതരിപ്പിക്കുമ്പോള്‍ വായനയ്ക്കൊപ്പം സഞ്ചരിക്കാന്‍ സസ്പെന്‍സുകളോ,കഥാപാത്രങ്ങളോ,ആകാംഷകളോ കൂട്ടിനുണ്ടാകില്ല .ഇതൊരു ജീവിതത്തിന്റെ പകര്‍ത്തെഴുത്താണ് ,സ്വന്തം വികാരങ്ങള്‍ വരികളില്‍ പകര്‍ത്തി ആത്മഹത്യ ചെയ്തു പോയ ഒരു മനുഷ്യന്റെ വികാരങ്ങളുടെ സുന്ദരമായ ആവിഷ്കാരം .ഒന്നുമില്ല എന്ന് തോന്നിയെങ്കിലും എന്തൊക്കെയോ വിളിച്ചോതുന്ന തുറന്ന പുസ്തകം ..

THE DA VINCI CODE



ഒരു മ്യൂസിയത്തില്‍ നടന്ന കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ തുടങ്ങുമ്പോള്‍ വായന സഞ്ചരിക്കുന്നത് യേശുവിന്റെ ചരിത്രത്തിന്റെയും അതിനെക്കാള്‍ നിഗൂഡമായ പഴമയുടെ രഹസ്യങ്ങളിലേക്കുമാണ് .ഐന്‍ജ്ജല്‍സ് ആന്റ് ഡെമണ്‍‌സ് എന്ന നോവലുമായി താരതമ്യം ചെയ്‌താല്‍ ഡാവിഞ്ചി കോഡ് ഒരിക്കലും ഡാന്‍ ബ്രൌണിന്റെ മാസ്റ്റര്‍ പീസ്‌ എന്ന് വിലയിരുത്താന്‍ കഴിയാതെ വരും , സസ്പെന്‍സ് എത്രത്തോളം വായനയെ സ്വാദീനിക്കും എന്നതിന് ഉത്തമ ഉദാഹരമായി വേണമെങ്കില്‍ ഈ നോവലിനെ വിലയിരുത്താം , വിവാദങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഡാന്‍ ബ്രൌണ്‍ന്റെ ഭാഷയ്ക്ക്‌ മുന്നില്‍ ആകാംഷ നിര്‍ഭരമായി വായിച്ചു തീര്‍ക്കാവുന്ന ഒരു ഉഗ്രന്‍ പുസ്തകം .

സ്വോണ്‍ റിവറിലെ വര്‍ണ്ണമരാളങ്ങള്‍



സ്വോണ്‍ റിവറിലെ വര്‍ണ്ണമരാളങ്ങള്‍ , സാജിദ അബ്ദുറഹിമാന്റെ ഹൃദ്യമായ ഓസ്ട്രലിയന്‍ യാത്രാവിവരണം .ഓരോ കഴ്ച്ചകള്‍ക്കും അനുഭവങ്ങള്‍ക്കൊപ്പവും അവയുടെ ചരിത്ര പ്രാധാന്യവും ,വിശേഷണങ്ങളും ,ജീവിത രീതിയുമെല്ലാം വിശദമായി വിവരിക്കുമ്പോള്‍ യാത്രാവിവരണം എന്നാ ലേബലിനോട്‌ നീതി പുലര്‍ത്താന്‍ ഗ്രന്ഥക്കാരിക്കായി എന്ന് വിശ്വസിക്കുന്നു .ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രങ്ങളും ,അതിലെ വ്യക്തതയില്ലായ്മയും ശരിക്കും വായനയ്ക്ക് അരോചകമായി തോന്നി എന്നത് വിഷമത്തോടെ എടുത്തു പറയുന്നു .വശ്യതയാര്‍ന്ന ഭാഷ തന്നെയാണ് വായനയെ സാങ്കല്‍പ്പിക ലോകത്തിലേക്ക്‌ നയിക്കുന്നതും ,നവ്യമായ യാത്രാനുഭൂതി സമ്മാനിക്കുന്നതും,കൂടാതെ അബോര്‍ജിനലുകളെ കുറിച്ചുള്ള വിവരണവും അഭിനന്ദനാര്‍ഹം .'ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം എന്നാ അദ്ധ്യായം എനിക്ക് ഏറെ ഹൃദയമായി തോന്നി . സന്തോഷത്തോടെ സ്വീകരിക്കുന്നു , എല്ലാവിദ ഭാവുകങ്ങളും

THE SECRET OF NAGAS



വായനയുടെ സങ്കല്‍പ്പിക ലോകത്തിലേക്ക്‌ കൈപിടിച്ചുയര്‍ത്തി വീണ്ടും അമീഷിന്റെ ശിവപുരാണ ശ്രേണിയിലെ രണ്ടാമത്തെ പുസ്തകം നാഗന്മാരുടെ രഹസ്യം .തീര്‍ച്ചയായും മുഴുവന്‍ സസ്പെന്‍സും അടുത്ത ബുക്കിലേക്കും കൂടി ബാക്കി നിര്‍ത്തിയാണ് വായന അവസാനിപ്പിക്കുന്നത് .ശിവ ഭഗവാന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു സംസ്കൃതിയുടെ കാല്‍പനികമായ വിവരണമാണ് പുസ്തകത്തിന്റെ ഇതിവൃത്തം .ഭാരതീയ പുരാണങ്ങളിലേക്ക് , അതിലെ കഥാപാത്രങ്ങളിലെ മാനുഷിക മൂല്യങ്ങളുടെ തൃവ്രതയിലേക്ക് , നിഗൂഡമായ യാത്ര വിവരങ്ങളിലേക്കു , നന്മ തിന്മകളുടെ വ്യതിയാനങ്ങളിലേക്ക് എല്ലാം വായന കടന്നു ചെല്ലുന്നുണ്ട് . ഇനി വായു പുത്രന്മാരുടെ ശപഥവും കൂടി കൂട്ടി വായിക്കുമ്പോള്‍ ഈ വായന പൂര്‍ത്തിയാക്കാമെന്ന് വിശ്വസിക്കുന്നു .
ഭക്തിയും , ഭയവും ,ആകാംഷയും എല്ലാം കൂടി കൂടികലര്‍ന്ന വായന , നിരാശയ്ക്ക് വകയില്ലാത്ത വിധം ആവേശത്തോടെ വായന പൂര്‍ത്തിയാക്കാം

THE IMMORTALS OF MELUHA


തിബറ്റിന്റെ താഴ് വാരങ്ങളില്‍ നിന്ന് മെലൂഹയുടെ സംസ്ക്കാരവിശേഷത്തിലേക്ക് കുടിയേറുന്ന ശിവൻ എന്ന പച്ചയായ മനുഷ്യൻ തന്റെ കർമ്മ കാണ്ഡത്തിലൂടെ മഹാദേവനാകുന്ന കഥയാണിത്‌. കുട്ടി കാലത്ത് കേട്ട് ശീലിച്ച ശിവപുരാണത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായി ദൈവീക പരിവേഷങ്ങള്‍ ഇല്ലാതെ ശിവ ഭഗവാനെ അവതരിപ്പിക്കുമ്പോള്‍ മനസ്സില്‍ പതിഞ്ഞ പഴയകഥകളും വായനയും തമ്മില്‍ കൂട്ടിയോജിപ്പിക്കാന്‍ ചെറിയ ഒരു താമസം നേരിട്ട് എന്നത് തിരിച്ചറിയുന്നു . ദക്ഷന്‍ , സതി , നന്തി എന്നീ കഥാപാത്രങ്ങള്‍ക്ക് ഇങ്ങനെയും ജീവിതം ഉണ്ടായിരുന്നു എന്നത് എവിടെയും മുമ്പ് വായിച്ചതായി ഓര്‍ക്കുന്നില്ല ,ഒരു പച്ചയായ മനുഷ്യ രൂപത്തിൽ ശിവ ഭാഗവാന്റെ ജീവിതത്തിലൂടെ വായന മുന്നേറുമ്പോള്‍ ഒരു കഥാപാത്രങ്ങള്‍ക്കും പുതിയ ഭാവങ്ങള്‍ , പുതിയ രൂപങ്ങള്‍ .... കൂടാതെ ശിവ ഭഗവാനെ ശ്രീരാമാദേവനുനുമായി താരതമ്യം ചെയ്യുമ്പോള്‍ വായനയെയാണോ പുരാണങ്ങളെയാണോ വേറെ വീക്ഷണകോണില്‍ കാണേണ്ടത് എന്ന സംശയം ബാക്കി നില്‍ക്കുന്നു .ഈ പരമ്പരയിലെ നാഗന്‍മാരുടെ രഹസ്യവും , വായുപുത്രന്മാരുടെ പ്രതിജ്ഞയും കൂട്ടി വായിക്കുമ്പോള്‍ മാത്രമേ വായന പൂര്‍ണ്ണമാകൂ എന്ന് വിശ്വസിക്കുന്നു ..

ഫ്രാന്‍സിസ് ഇട്ടിക്കോര


സാധാരണയായി കാണാറുള്ള ഒരു ചട്ടക്കൂടില്‍ നിന്നും വളരെ വ്യത്യസ്ഥമാണ് ഇതിലെ അവതരണം ,ലൈഗികതയുടെ അതിപ്രസരവും , ഗണിത ശാസ്ത്രവും ,ചരിത്രവും ,യാത്രകളും , ഹൈപ്പേഷ്യന്‍ സ്കൂളിനും ,മിത്തുകളും എല്ലാം ഒന്നിനൊന്നു മേന്മയോടെ കൂട്ടി വായിക്കപ്പെടുമ്പോള്‍ പുതിയൊരു വായനാനുഭവം തന്നെയാണ് വായനക്കാരനെ കാത്തിരിക്കുന്നത് .ഇടയ്ക്കിടയ്ക്ക് നോവലില്‍ വന്നു ചേരുന്ന ഈമെയിലില്‍ കൂടെ ചരിത്രത്തിന്റെ ആകാംഷകള്‍ വായനക്കാരനില്‍ ഉളവാകാന്‍ കഥാകൃത്തിനു കഴിഞ്ഞു എന്നത് ശ്രദ്ധേയം , ചരിത്രവും നോവലും കൂടികുഴയുമ്പോള്‍ പലപ്പോളും വിക്കിപീഡിയ വഴി തിരഞ്ഞു പിടിച്ചു കൊണ്ട് തന്നെയാണ് എന്റെയും വായന കടന്നു പോയത് , ഹൈപ്പേഷ്യയുടെ ഒരു പുതിയ അറിവായിരുന്നു അതുവഴി ഗണിത ശാസ്ത്രത്തിന്റെ പഴമയിലൂടെ നെറ്റില്‍ പരതി കുറച്ചു സമയം അങ്ങനെയും ചിലവഴിക്കേണ്ടി വന്നു .ഗണിത ശാസ്ത്രത്തിലെ ചഡാംശുചന്ദ്രാധമകുംഭിപാലയും,പൈയും ,ഗോള്‍ഡന്‍ തിയറിയുമെല്ലാം വിവരിച്ചു എഴുതുമ്പോള്‍ പലതും മനസ്സിലാവാതെ നിന്നത് കൊണ്ടും അത് എന്റെ മാത്രം ഗണിത ശാസ്ത്രത്തിലെ വിജ്ഞാനത്തിന്റെ പോരായ്മയായത്‌ കൊണ്ടും കണക്കിന്റെ അതിപ്രസരം വായനക്ക് മങ്ങലേല്‍പ്പിച്ചു എന്ന അഭിപ്രായമില്ല .അകെ കുഴഞ്ഞു മറിഞ്ഞ ആഷാമേനോന്റെ പഠനമാണ് ആദ്യം വായിച്ചത് ,അത് വായിച്ചപ്പോള്‍ നോവല്‍ എന്നതിനപ്പുറം ഒരു വിഞ്ജാനപുസ്തകമാണ് എന്ന് വരെ തോന്നുകയുണ്ടായി ,ഈ മിത്തും ചരിത്രവും എല്ലാം അദ്ധേഹത്തിന്റെ സുഗന്ധി എന്നാ ആണ്ടാള്‍ ദേവനായകിയും ഉപയോഗിച്ചിരിക്കുന്നു എങ്കിലും ആവര്‍ത്തന വിരസതക്ക് യാതൊരു സാധ്യതയുമില്ലാതെ വായന മുന്നോട്ടുകൊണ്ട് പോകാം എന്നത് വായനയുടെ വിജയത്തില്‍ ഒരു സുപ്രധാന പങ്കു വഹിക്കുന്നുണ്ട്.ഇനി ആല്‍ഫയില്‍ കൂടി സഞ്ചരിക്കുമ്പോള്‍ ഇതേ ചരിത്രവും മിത്തുകളും കണ്ടുമുട്ടേണ്ടി വരുമോ ആവോ ?ഈയിടെ വായിച്ച പുസ്തകങ്ങളില്‍ നിന്നും ഇഷ്ട്ടമായ തിരഞ്ഞെടുക്കേണ്ടി വന്നാല്‍ അതില്‍ ഒന്ന് തീര്‍ച്ചയായും ഫ്രാന്‍സിസ് ഇട്ടിക്കോര തന്നെയായിരിക്കും .പലരും വായനക്കായി മുമ്പേ നിര്‍ദേശിച്ച ഈ വായന ഇത്ര വൈകിച്ചതില്‍ ഖേദിക്കുന്നു .

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി



വിപ്ലവത്തിന്റെയും ,ജനാധിപത്യത്തിന്റെയും ,സമാധാനത്തിന്റെയും വികസനത്തിന്റെയുമെല്ലാം കുപ്പായമിട്ട് വരുന്ന ഫാസിസത്തിന്റെ മുന്നില്‍ നിസ്സാഹായരായി പ്പോയ ഒരു ജനതയുടെ കഥ ,ചരിത്രത്തിന്റെയും, മിത്തിന്റെയും ഭാവനയുടെയും അനവദ്യ സുന്ദരമായ ഇഴചേരലില്‍ രൂപപ്പെട്ട കൃതി .മലയാളികള്‍ക്ക് ഏറെ സമീപ സ്ഥലമായ ശ്രീലങ്കയിലെ വളരെ ക്രൂരമായ വംശഹത്യയുടെയും ,ആഭ്യന്തര സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ രചിച്ചിരിക്കുന്ന ,പോരാട്ടങ്ങള്‍ക്കിടയില്‍ അകപ്പെടുന്ന സാധാരണക്കാരന്റെ വേദനയെ ചിത്രീകരിക്കുന്ന ടി .ഡി .രാമകൃഷ്ണന്റെ പുതിയ നോവല്‍ . സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ പോരാടിയ ഡോ .രജനി തിരണഗാമയെ പറ്റിയുള്ള ഒരു സിനിമാ നിര്‍മ്മാണം തുടങ്ങുന്നിടത്ത് നിന്ന് നോവല്‍ ആരംഭിക്കുന്നു.അതിനെ കാന്തള്ളൂര്‍ ശാലയിലെ ദൈവീക പരിവേഷമുള്ള ദേവനായകിയുമായി കൂടി കലര്‍ത്തി സുഗന്ധി എന്നാ ആണ്ടാള്‍ ദേവനായകിയുമായി കഥ മുന്നേറുമ്പോള്‍ ചരിത്രത്തിന്റെയും മിത്തുകളുടെയും അകമ്പടിയിടോടെ വായന പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിച്ചു ,എന്നെ പോലെയുള്ള വായനക്കരന്റെ എല്ലാ ബലഹീനതകളും ഉപയോഗപ്പെടുത്താന്‍ കഥാ കൃത്തിനു കഴിഞ്ഞു എന്ന് നിസംശയം പറയാം. ബെന്യാമിന്റെ അല്‍ അറേബിയന്‍ നോവല്‍ ഫാക്ടറിയും ,മുല്ലപ്പൂ നിറമുള്ള പകലുകളും ഈ നോവലുമായി എവിടെക്കെയോ വായനയില്‍ കൂട്ടി മുട്ടുന്നുണ്ട് .പുതിയ ലോകവും പഴയ ജീവിതവും വളരെ ചിട്ടയോടു കൂടി തന്നെ തുന്നി ചേര്‍ത്തിരിക്കുന്നു . ഒരിക്കലും നിരാശനായി വായിച്ചു നിര്‍ത്തേണ്ടി വരില്ല എന്നാ ഉറപ്പോടെ അവസാന ഫേസ് ബുക്ക്‌ സ്റ്റാറ്റസോടുകൂടി നിര്‍ത്തുന്നു .

"ഭൂരിപക്ഷമാളുകളും മത ഭ്രാന്തന്മാരോ ,ഭീരുക്കളോ സ്വാര്‍ത്ഥന്മാരോ ആയൊരു സമൂഹത്തില്‍ സ്വാതന്ത്രത്തിനു വേണ്ടി പോരാടുന്നവര്‍ വിഡ്ഢികളായിരിക്കാം. പക്ഷേ ഞങ്ങള്‍ക്ക് ആ സ്വപ്നത്തിനു വേണ്ടി ജീവന്‍ ബലി കഴിക്കാതിരിക്കാനാവില്ല .സ്വാതന്ത്രത്തെക്കാള്‍ വലുതായി ഞങ്ങള്‍ക്കൊന്നുമില്ല .ഏകാധിപതിയുടെ കൈകളില്‍ നിന്ന് അധികാരം പിടിച്ചടക്കാനായി കൊളുംബ് നഗരത്തിലേക്ക് ജനങ്ങളിരബി വരുന്നൊരു ദിവസം ഞങ്ങള്‍ ഇപ്പോളും സ്വപ്നം കാണുന്നുണ്ട് .അതിനു വേണ്ടിയുള്ള നിരന്തരമായ പോരാട്ടത്തിനു ഞങ്ങളുടെ ജീവത്യാഗം പ്രചോദനമാകുമെന്ന പ്രതീക്ഷയോടെ .... എല്ലാ സുഹൃത്തുക്കള്‍ക്കും ഗുഡ് ബൈ .... "

ഭ്രാന്ത് ചില നിറമാണ രഹസ്യങ്ങള്‍


പി. ജെ. ജെ ആന്റണിയുടെ ഒന്‍പതു ചെറുകഥകള്‍ അടങ്ങിയ പുസ്തകം .വിരസം എന്ന് ഒറ്റവാക്കില്‍ വിലയിരുത്തുമ്പോള്‍ ലാഹോര്‍ 1928,ഭ്രാന്ത്‌ ചില നിര്‍മാണ രഹസ്യങ്ങള്‍ എന്നിവ വിസ്മരിക്കുന്നില്ല ,ലാഹോര്‍ 1928 ,കാല ദംശനം എന്നിവ ചരിത്രത്തിന്റെ ചോരപ്പാടുകള്‍ ഉള്ളത് കൊണ്ട് മാത്രം സ്വീകരിക്കേണ്ടി വന്നു എന്ന് പറയേണ്ടി വരും .ഒരു പ്രാവിശ്യം വായിച്ചു അവസാനിപ്പിക്കാം .

സ്കൂള്‍ ഡയറി


പഴയ ഫലിതങ്ങളും പുതിയ വിദ്യാലയാന്തരീക്ഷത്തിന്റെ സൃഷ്ടികളായ തകര്‍പ്പന്‍ നേരമ്പോക്കുകളും കലര്‍ന്ന് സമ്പുഷ്ടമാണ് അക്‍ബറിന്റെ ശൈലി . അശ്ലീലമെന്ന് പെട്ടെന്ന് തോന്നിക്കുന്ന യാഥാര്‍ഥ്യങ്ങളെ മറവില്ലാതെ ലേഖകന്‍ അവതരിപ്പിക്കുന്നു . വല്ലപ്പോഴും അശ്ലീലവും അതിശയോക്തിയും മര്യാദയുടെ സീമ വിടുന്നുണ്ടോ എന്ന് സംശയം തോന്നുമെങ്കിലും സാമാന്യമായ ഔചിത്യം ഉടനീളം ദീക്ഷിച്ചിട്ടുണ്ടെന്ന് സമ്മതിക്കണം. ഒരു സംശയം ഇപ്പോളും നമ്മുടെ സ്കൂള്‍ എല്ലാം ഇങ്ങനെ തന്നെ ആണോ ? എന്തായായും അദ്ധ്യാപകന്‍ ഏതൊക്കെ സഹിക്കണം, എന്നിരുന്നാലും ഈ ഭൂമിയില്‍ ഏറ്റവും ഉന്നതമായ ജോലി ഏതാ എന്ന് എന്നോട് ചോദിച്ചാല്‍ എന്റെ ഉത്തരം അധ്യാപകന്‍ എന്നവാവും .

ചുരം കയറുകയാണ് ഇറങ്ങുകയാണ്


ആദ്യമായിട്ടാണ് വായന അര്‍ഷാദ് ബത്തേരിയില്‍ എത്തുന്നത്‌ .തികച്ചു ലളിതമായി അവതരിപ്പിച്ച ഓര്‍മ്മക്കുറിപ്പുകള്‍ ,എല്ലാം മനസ്സിനെ സ്വാദീനിച്ചില്ല എങ്കിലും പെണ്ണേ നീ എനിക്കെന്ത് ,മഴ നനഞ്ഞ നോമ്പ് , പനി പിടിച്ച നിലവിളികള്‍ ,ആ കടം തീര്‍ക്കാന്‍ ഇനി എത്ര കാലം കഴിയണം എന്നിവ ഹൃദയസ്പര്‍ശിയായി .പൊതുവേ ഓര്‍മ്മക്കുറിപ്പുകള്‍ ലേഖനങ്ങള്‍ ,ചെറുകഥകള്‍ എന്നിവ വായനയ്ക്ക് തിരഞ്ഞെടുക്കാത്ത പ്രകൃതമാണ് എനിക്കുള്ളത് .എന്റെ വായനയ്ക്ക് എന്നും ഇഷ്ട്ടം വലിയ പുസ്തകങ്ങളോടാണ് .ഒരു ദിവസം കൊണ്ട് വായിച്ചു തീരില്ല എന്നത് കൊണ്ടും ,കഥാപാത്രങ്ങളുമായി കൂടുതല്‍ സമയം സഞ്ചരിക്കാം എന്നത് കൊണ്ടും ബാക്കി വായിക്കാനുള്ള ആകാംഷ ഭരിതമായ കാത്തിരിപ്പും ആവാം എന്നെ അതിനു പ്രേരിപ്പിക്കുന്നത് .ഇതിനിടയില്‍ വിപരീതമായി പല വായനകളും വന്നു മനസ്സ് കീഴടക്കി പോയെങ്കിലും വീണ്ടും വീണ്ടും അങ്ങന തന്നെ ആവാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍ .ഒരു മാറ്റം അനിവാര്യമായി തോന്നുന്നത് കൊണ്ടും സൌഹൃദങ്ങളുടെ സ്നേഹപ്പൂര്‍വ്വമായ ശാസനകളും സ്വീകരിച്ചു എന്റെ വായന ഇവിടെ നിന്ന് പലവഴികളായി പിരിയുകയാണ് .അതില്‍ ആദ്യത്തെ വഴി ചെന്നെത്തിയത് അര്‍ഷദ് ബത്തേരിയിലും .ഈ ഓര്‍മ്മകുറിപ്പുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഇതില്‍ ജീവനുള്ള വികാരങ്ങളുണ്ട് ,ജീവനുള്ള ബാല്യകാലമുണ്ട്, വിരഹമുണ്ട് ,നൊമ്പരങ്ങളുണ്ട് എല്ലാത്തിനും മുകളില്‍ അതിനുള്ളിലെ നിറവും നിറവ്യതാസങ്ങളും താരതമ്യപെടുത്തുമ്പോള്‍ പുസ്തകത്തിന്റെ ശീര്‍ഷകവും ,വായനയും ,ജീവിതവും ഒരു ബിന്ദുവില്‍ സന്ധിച്ചു കടന്നു പോകുന്നു.നിരാശപ്പെടുത്താതെ വായനയെ മാധവിക്കുട്ടിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ ഞാന്‍ "നക്ഷത്രങ്ങളില്ലാത്ത കറുത്ത ആകാശം കണ്ടു അസ്വസ്ഥനായി "

വാടകയ്ക്ക് ഒരു ഹൃദയം



മനസ്സിന്റെ ശ്യൂന്യമായ ജലാശയത്തില്‍ പലകുറി മുങ്ങിയപ്പോഴും മുത്തുകള്‍ക്കു പകരം കദനത്തിന്റെ കനല്‍ കല്ലുകള്‍ മാത്രം കിട്ടിയ മനുഷ്യാത്മാക്കളുടെ സങ്കീര്‍ത്തനമാണ് ഈ നോവല്‍ .പൌര്‍ണമി വീണു കിടക്കുന്ന പാരിജാതമലരിന്റെ വ്രതശുദ്ധി അനുഭവിക്കുന്ന ഭാഷയില്‍ എഴുതപ്പെട്ട മനുഷ്യകഥ .യഥാര്‍ത്ഥ മാനവികതയിലേക്ക് വളരാന്‍ വെമ്പുന്ന മനുഷ്യരുടെ ഹൃദയ നൊമ്പരങ്ങളുടെ പുസ്തകം. വീണ്ടും ഒരിക്കല്‍ കൂടി പത്മരാജന്‍ മാജിക്

MANUSCRIPT FOUND IN ACCRA



ക്രിസ്തു വചനങ്ങള്‍ എന്നറിയപ്പെടുന്ന ഒരു ലിഖിതം ഈജിപ്തത്തിലെ ഒരു ഗുഹയില്‍ നിന്നും രണ്ടു സഹോദരങ്ങള്‍ കണ്ടെടുക്കുന്നതും , ആ സന്ദേശങ്ങള്‍ ബൂക്കിലൂടെ പകര്‍ത്തി എഴുതുകയുമാണ് വിഖ്യാതനായ പൌലോ കൊയ്‌ലോ ഈ കൃതിയിലൂടെ നിര്‍വഹിച്ചിരിക്കുന്നത് , ഇതില്‍ തോല്‍വി ,ഭയം ,ആത്മാവ് ,സ്നേഹം ,സത്യം , സെക്സ് ,കുടുംബം , ഭാഗ്യം ,ആകാംഷ എനിങ്ങനെയുള്ള എല്ലാത്തിനും വ്യക്തമായ നിര്‍വചനം നല്കി വായനയെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന പുസ്തകം .ജീവിതത്തില്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട ഒന്ന് . പൌലോ കൊയ് ലോയേ വായിക്കുമ്പോള്‍ പ്രതേകിച്ചും ജീവിതത്തിലേക്ക് പ്രചോദനം നല്‍കുന്ന ഒരു പാട് കാര്യങ്ങള്‍ അതില്‍ വായിച്ചെടുക്കാന്‍ ആവും എന്നതാണ് , അതിനു ഉദാഹരമായി ഇത് വരെ അല്‍ക്കമിസ്റ്റ് ,സഹീര്‍ , ബ്രിഡ , എന്നിവയായിരുന്നു ഞാന്‍ തെളിവായി സൂക്ഷിച്ചിരുന്നത് ആ ശ്രേണിയിലേക്ക് ഇപ്പൊ കൂടുതല്‍ പ്രചോദനമായി ഇതും .അത് കൊണ്ട് തന്നെ ആവും ലോകത്തിലെ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള എഴുത്തുകാരന്‍ എന്ന പദവിയിലേക്ക് അദ്ദേഹത്തെ നയിച്ചതും .ഇത് വായിച്ചു തീര്‍ക്കേണ്ട ഒന്നല്ല മറിച്ചു മനസ്സില്‍ സൂക്ഷിക്കേണ്ട ഒന്നാണ് എന്ന തിരിച്ചറിവോടെ വായന വീണ്ടും തുടങ്ങുന്നു .

ബ്ലഡി മേരി



മൂന്ന് ദൈര്‍ഘ്യമുള്ള കഥകളുടെ ചുരുക്കെഴുത്ത് എന്ന് അവകാശപ്പെടുന്നു .മനുഷ്യന് ഒരു ആമുഖത്തിന്റെ വായനയ്ക്ക് ശേഷം സുഭാഷ് ചന്ദ്രന്റെ നിലവാരം ഉയര്‍ത്തിയതാണോ ബ്ലെഡി മേരിയും പറുദീസാ നഷ്ട്ടവും വിരസമായി തോന്നിയത് എന്ന് സംശയിക്കുന്നു .വല്യ ആവേശത്തോടെ വായിക്കാന്‍ തുടങ്ങിയത് ശ്യൂന്യമായി അവസാനിപ്പികേണ്ടി വന്നു .മൂന്ന് കഥകളില്‍ ബ്ലെഡി മേരിക്ക് ഒരു മാര്‍ക്ക് കൂടുതല്‍ കൊടുത്ത് അവസാനിപ്പിക്കാം

TOTTO-CHAN



ടോട്ടോച്ചാന്‍ ,തെത് സുകോ കുറോയാനഗി യുടെ വിഖ്യാതമായ നോവല്‍ ,ജപ്പാനിലെ പുസ്തക പ്രസാധന ചരിത്രത്തില്‍ റെക്കോര്‍ഡ്‌ ,ഒരു സ്ത്രീ ഗ്രന്ഥ രചനനിര്‍വഹിച്ചു ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ നോവല്‍ ,നോവലിന്റെ പ്രാധാന്യത്തെ കുറിച്ച് വരെ പുസ്തകമിറങ്ങിയ നോവല്‍ , തെത് -സുകോ യെ unicef ന്റെ അംബാസിഡറായി തിരെഞ്ഞെടുത്ത നോവല്‍, അങ്ങനെ അങ്ങനെ കുറേ വിശേഷങ്ങള്‍ കൊണ്ട് പ്രശസ്തിയാര്‍ജിച്ച കൃതി ,ഒരു പക്ഷേ എല്ലാ അധ്യാപകരും ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും വായിച്ചിരിക്കേണ്ടതായ കൃതി എന്ന് എന്റെ ചെറിയ വായനയില്‍ തോന്നുന്നു ,പലപ്പോളും സ്വന്തം ബാല്യകാലത്തിലെ പ്രാഥമിക വിദ്യാഭ്യാസവും ,സ്കൂളും താരതമ്യം ചെയ്യാന്‍ കഴിയാതെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാനും , മനസ്സിന്റെ ഉള്ളില്‍ ഓരോ ടോട്ടോച്ചാമാര്‍ തന്നെ ആയിരുന്നു നാം എല്ലാവരും ,നമ്മെയെല്ലാം ഈ രീതിയില്‍ വളര്‍ത്തിയെടുക്കാന്‍ അധ്യാപര്‍ക്കുള്ള മഹത്തരമായ പങ്ക് മറച്ചു വെക്കാതെ തന്നെ റ്റോമോയും കൊബായാഷി മാഷെപ്പോലെയുള്ള ഒരു അധ്യാപകനും ബാല്യത്തില്‍ ഉണ്ടായിരുന്നെകില്‍ എന്ന് അറിയാതെ ആശിച്ചു പോകുന്നു .തെത് സുകോയുടെ സ്വന്തം ബാല്യം തന്നെ അതീവ സുന്ദരമായി പകര്‍ത്തിയെഴുതി മനസ്സില്‍ ഇടപിടിച്ചു,ബാല്യത്തിന്റെ ഹാങ്ങ്‌ ഓവര്‍ അവസാനിക്കാതെ ടോട്ടോച്ചാന്‍ വായനയും അവസാനിക്കുന്നു .

HALF GIRLFRIEND



ഒരിക്കലും വായന നിരാശപ്പെടുത്തിയില്ല, വായിച്ചു തീരുമ്പോള്‍ എന്നോ കേട്ട് മറന്ന പോലെ തോന്നി, വായനയുടെ മദ്ധ്യത്തില്‍ ഹൃദയ സ്പര്‍ശിയായ കത്തും , ഒരു നല്ല പ്രസംഗവും ലഭിച്ചു എന്നത് വ്യക്തതയോടെ തിരിച്ചറിയുന്നു , ഇതൊരു പ്രണയ കഥ, മാധവ് ജയും പ്രണയിനി റിയ സോമാനിയുടെയും വിചിത്രമായ പ്രണയവും ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളും കോര്‍ത്തിണക്കിയ വായന , വെളിപ്പെടുത്തലുകള്‍ അടുത്ത വായനയെ നിരാശപ്പെടുത്തും എന്നത് ഇവിടെ നിര്‍ത്താന്‍ പ്രേരിപ്പിക്കുന്നു ,കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാതെ ,നഷ്ട്ടങ്ങള്‍ ഇല്ലാതെ വായിച്ചു തീര്‍ക്കാം, വളരെ സൗമ്യമായ ഭാഷ കൊണ്ട് അനുഗ്രഹീതം .സ്വപ്നത്തെ സാക്ഷാല്‍കരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പ്രചോദനമായി ,പുതുമ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നാ നിരാശയോടു കൂടി നോവല്‍ അവസാനിക്കുന്നു ....

ആനയുടെ സവാരി



പോര്‍ച്ചുഗീസ് രാജാവ് ഡോം ജോ മൂന്നാമന്‍ ആര്‍ച് ഡ്യുക്ക് മക്സ്മിലന് അസാധാരണമായ ഒരു വിവാഹ സമ്മാനമാണ് നല്‍കാന്‍ തീരുമാനിച്ചത് 'സോളമന്‍ ' എന്നാ ഇന്ത്യന്‍ ആന ! ദേശങ്ങള്‍ താണ്ടിയുള്ള സോളമന്റെയും പപ്പാന്‍ സുബ്രോയുടെയും യാത്രകള്‍ .മഞ്ഞു മൂടിയ മല നിരകളും ഭീതിദമായ ചുരങ്ങളും കടന്നുള്ള യാത്ര .നോബല്‍ സമ്മാനാര്‍ഹമായ സരമാഗുവിന്റെ സുന്ദരമായ നോവല്‍