Saturday, October 3, 2015

THE MOONSTONE



ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രഥമ അപ സര്‍പ്പക നോവലെന്ന് കണക്കാക്കുന്ന കൃതി. ഭാരതത്തില്‍ നിന്നും ഒരു ബ്രട്ടീഷ് ഓഫീസര്‍ കടത്തികൊണ്ടു പോയ അപൂര്‍വ്വ അമൂല്യ രത്നം വര്‍ഷങ്ങള്‍ക്കു ശേഷം ലണ്ടനില്‍ നിന്നും കളവു പോകുന്നതും തുടര്‍ന്നുള്ള അന്വേഷങ്ങള്‍ ഉദ്വോഗജനകമായ സംഭവപരമ്പരകള്‍ക്കാണ് തുടക്കം കുറിക്കുന്നതും. ആദ്യം മുതല്‍ അവസാനം വരെ പൂര്‍ണ്ണമായും സസ്പെന്‍സ് കാത്തു ശൂക്ഷിച്ചു ഇന്ത്യക്കാര്‍ വജ്രകല്ല് ഭാരതത്തില്‍ എത്തിക്കുമ്പോളെക്കും വില്‍കി കോളിന്‍സ് എന്ന സാഹിത്യകാരനുമൊപ്പം വായനക്കാരന്‍ അതേ മാനസികമായ ആകാംക്ഷകളോടെ ഏകദേശം അറനൂറു താളുകള്‍ പിന്നിട്ടിരിക്കും . 

അന്വേഷണ സാഹിത്യവും സസ്പെന്‍സുകളും ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന നോവല്‍.1799- മുതല്‍ 1850 വരെയുള്ള കാലഘട്ടത്തില്‍ ആണ് കഥ നടക്കുന്നത് ഇന്ത്യന്‍ പുരാവൃത്ത കഥകളില്‍ സ്ഥാനം പിടിച്ചിട്ടുള്ള ചന്ദ്രനെ പ്രതിനിധാനം ചെയ്യുന്ന ചതുര്‍ഭുജനായ ഒരു ദൈവത്തിന്റെ നെറ്റിയില്‍ വിലസിയിരുന്ന ചന്ദ്രകാന്തകല്ല്‌ പതിനൊന്നാം നൂറ്റാണ്ടില്‍ മുഹമ്മദ്‌ ഗിസ്നിയുടെ അക്രമകാലത്ത് സോമനാഥ് ക്ഷേത്രത്തില്‍ നിന്നും ബനാറസ്സിലേക്ക് അതിവിദഗ്ദമായി മാറ്റപ്പെടുകയും ആ പവിത്ര രത്നം സംരക്ഷിക്കാന്‍ കാലാകാലങ്ങളായി മൂന്നു ബ്രാമണന്‍ മാരെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. കാലങ്ങള്‍ക്കപ്പുറം തലമുറകള്‍ മാറി മാറി വജ്രകല്ലിനെ സംരക്ഷിച്ചു കൊണ്ടിരിക്കുകയും പതിനെട്ടാം നൂറ്റാണ്ടില്‍ മുഗള്‍ചക്രവര്‍ത്തി ഔറംഗസീബിന്റെ കാലത്ത് ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെടുമ്പോള്‍ ഒരു സേനാധിപന്‍ വജ്രകല്ല് കൈക്കലാക്കുകയും ഇംഗ്ലണ്ടിലേക്ക് കടത്തുകയും ചെയ്യുന്നിടത്ത് നിന്നാണ് കഥ തുടങ്ങുന്നത് അവസാനം സംരക്ഷണ ചുമതലയുള്ള ബ്രാമണന്‍മാരുടെ തലമുറകള്‍ വിജയകരമായി വജ്രകല്ല് തിരിച്ചെടുക്കുന്നതും അതിനിടയില്‍ സംഭവിക്കുന്നതായ വിഷയങ്ങളാണ് നോവലിന്റെ ഇതിവൃത്തം 

നോവല്‍ ആവസാനിക്കുന്നതിന് മുമ്പ് ആ മോഷണം തെളിയിക്കുന്ന രംഗം മാത്രം ചെറിയ അഭംഗിയായി അവതരിപ്പിച്ചു എന്നാ അഭിപ്രായം മാറ്റി നിര്‍ത്തിയാല്‍, ഘട്ടം ഘട്ടമായി വായനയെ കൊണ്ട് പോകുന്ന രീതിയും, പത്തിരുപത്തഞ്ച് കഥാപാത്രങ്ങളും അവരുടെ വെളിപ്പെടുത്തലുകളും പലയിടത്തുമായി പ്രതിപാദിച്ചു അവസാനം എല്ലാം കൂട്ടിയോജിപ്പിച്ച് സസ്പെന്‍സുകളും ആകാംഷകളും ബാക്കി നിര്‍ത്തി പാതി വഴിയില്‍ ഒരിക്കലും വായന അവസാനിപ്പിക്കാന്‍ കഴിയാത്ത രീതില്‍ വായന മുന്നേറുമ്പോള്‍ ഒരു കുറ്റാന്വേഷണ നോവലില്‍ നിന്നും ഒരു വായനക്കാരന് ലഭിക്കുന്ന എല്ലാ വായനാനുഭവവും ഈ വായനയിലും പൂര്‍ണ്ണമായും എന്നെ തേടിവന്നു എന്ന്‍ തിരിച്ചറിയുന്നു.

കഴുമരം



മരണം!
എന്റെ നിശബ്ദതയെ നെരിച്ചമര്‍ത്തികൊണ്ട് മരണം ഒരു പെരുമ്പാമ്പിനെപോലെ ഇഴഞ്ഞു കയറുന്നു. എനിക്കിപ്പോള്‍ ഭയമില്ല. എന്റെ മുഖത്ത് ആനന്ദത്തിന്റെ അവസാന കേളി തുടങ്ങാന്‍ പോകുകയാണ്. വരൂ എന്റെ മിത്രമേ, നിനക്ക് സ്വാഗതം എന്ന് ഞാന്‍ മന്ത്രിച്ചു.ഞാനെന്തു മാറിയിരിക്കുന്നു.

ഓര്‍മകളിലേക്ക് പറന്നു പോകാന്‍ ഞാന്‍ ആഗ്രഹിച്ചു. കഷ്ട്ടം,ചിറകുകള്‍ കരിഞ്ഞമര്‍ന്നിരിക്കുന്നു. ഒരു പക്ഷിയുടെ അവസാന പിടച്ചില്‍ പോലൊന്നു നെഞ്ചിനുള്ളില്‍ ഞരങ്ങുന്നുണ്ട്. അസ്ഥികള്‍ നുറുങ്ങി അമരുന്നതിന്റെ വേദന എന്നെ വല്ലാതെ നിരാശപ്പെടുത്തുന്നുണ്ട്. എങ്കിലും എന്റെ മുഖത്ത് നിന്നും ആനന്ദത്തിന്റെ തെളിദീപം കെട്ടുപോയിട്ടില്ല.
അകലെ നിന്ന് ഒരു വെളിച്ചം എന്നെ ലക്ഷ്യമാക്കിവരുന്നത്‌ പോലെ. അതെ, പ്രകാശത്തിന്റെ അവസാന നൃത്തം സമാരംഭിക്കാന്‍ പോകുന്നു. എനിക്ക് ചുറ്റും ഒരു ദീപപ്രഭ വിരിഞ്ഞു. അതിനപ്പുറം നക്ഷത്രമുഖമുള്ള പെണ്‍കുട്ടിയുടെ ചടുല നൃത്തം. അത് കണ്ടു നില്‍ക്കുന്ന എന്റെ കൂട്ടുകാര്‍, ഇവെരെല്ലാം എപ്പോളാണ് എവിടെ വന്നത്. ഞാന്‍ ആരെയും ക്ഷണിച്ചില്ലല്ലോ. ഇന്നെന്റെ ജന്മദിനമാണോ, വിവാഹ വാര്‍ഷികമോ മറ്റോ ആണോ?


കഴു മരത്തിലേക്ക് കൊരുത്തു കെട്ടിയ വര്‍ണ്ണ തൂവലുകള്‍. കാറ്റിലിളകുമ്പോള്‍ അതൊരു ഉദ്യാനം പോലെ തോന്നുന്നു. ഇനി എല്ലാവരും കാത്തിരിക്കുന്നത് എന്റെ പ്രേത നൃത്തം കാണാനാണ്. അതിനു അനുയോജ്യമായ വേഷം ധരിച്ചാണ് ഞാനിവിടെ നില്‍ക്കുന്നത്. അരങ്ങൊരുങ്ങി കഴിഞ്ഞാല്‍ ഞാന്‍ നൃത്തം തുടങ്ങുകയായി.

ആരുടേയും കാരുണ്യം ഞാന്‍ ഇനി പ്രതീക്ഷിക്കുന്നില്ല. കാരുണ്യം എന്ന പദം തന്നെ മനുഷ്യരുടെ ഇടയിലെ ഒരു ശുദ്ധ തട്ടിപ്പാണ്. ദൈവത്തിന്റെ കാരുണ്യം ഞാന്‍ അവസാനം വരെയും പ്രതീക്ഷിക്കും. എനിക്കതില്‍ പ്രതീക്ഷയുണ്ട്. എന്നെ സൃഷ്ട്ടിച്ച ദൈവത്തിനു മാത്രമേ എന്നെ നയിക്കുവാനും കൊല്ലുവാനും കഴിയൂ. അല്ലാതുള്ളതെല്ലാം ശുദ്ധ തട്ടിപ്പാണ്. പക്ഷേ എന്നെ സൃഷ്ട്ടിച്ച ദൈവം ഇന്നെവിടെയാണ്‌. എന്നെ രക്ഷിക്കാനായി ആ കൈകള്‍ ഒരുങ്ങി നില്‍ക്കുകയാണോ ? ആ കൈകള്‍ ശക്തിയില്ല എന്ന് വരുമോ? ആര്‍ക്കറിയാം അതിന്റെ രഹസ്യങ്ങള്‍?
പുരോഹിതന്റെ കയ്യില്‍ നിന്നും കുരിശുവാങ്ങി ഞാന്‍ അമര്‍ത്തി ചുംബിച്ചു. കരുണാമയനായ ദൈവമേ എനിക്ക് മാപ്പ് തരണേ! എനിക്ക് മാപ്പ് തരണേ !
കുരുശില്‍ നിന്നും മുഖമുയര്‍ത്തി ഞാന്‍ മുന്‍പോട്ടു നോക്കി

കഴുമരം !

അതെന്റെനേര്‍ക്ക്‌ മെല്ലെ ചലിക്കുന്നുണ്ടായിരുന്നു.
മരിക്കാന്‍ പോകുന്നവന്റെ വികാരം ഇത്ര തീവ്രമായി വരച്ചിടുമ്പോള്‍ വിക്റ്റര്‍ യൂഗോ വീണ്ടും വീണ്ടും ഉന്നതങ്ങള്‍ കയ്യടക്കുന്നു. ചെറുതെങ്കിലും വലിയ വായന സമ്മാനിച്ച് ,മനസ്സു കീഴടക്കിയ സുന്ദര വായന